ന്യൂദല്‍ഹി/ റായ്പൂര്‍: ഛത്തീസ്ഗഡ് രൂപീകരിച്ച ശേഷം നടന്ന മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും സംസ്ഥാനത്തെ ജനങ്ങള്‍ ബിജെപിക്കൊപ്പമാണ് നിലയുറപ്പിച്ചത്. രമണ്‍സിങ്ങ് എന്ന ആയുര്‍വേദ ഡോക്ടറിലായിരുന്നു ആദിവാസികളും പിന്നോക്കക്കാരും അധികമുള്ള ഛത്തീസ്ഗട്ടിലെ ജനങ്ങളുടെ വിശ്വാസം. നാലാമങ്കത്തിനിറങ്ങുന്ന രമണ്‍സിങിനും സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനും ഇത്തവണയും ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന ആത്മവിശ്വാസം വോട്ടെടുപ്പ് തീയതി അടുക്കുംതോറും വര്‍ദ്ധിക്കുകയാണ്.
അടിയന്തിരാവസ്ഥക്കാലത്ത് ജനസംഘത്തിന്റെ യുവജനവിഭാഗത്തിനൊപ്പം ആരംഭിച്ചതാണ് രമണ്‍സിങിന്റെ രാഷ്ട്രീയചരിത്രം. 2003, 2008, 2013 തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനം രമണ്സിങ്ങിനൊപ്പം നിന്നു. 1990 മുതല്‍ നിയമസഭാംഗമായ രമണ്‍സിങ് 1999ല്‍ ലോക്സഭയിലേക്കും വിജയിച്ചിരുന്നു. ഇത്തവണയും രമണ്‍സിങിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നാണ് വിവിധ മാധ്യമ സര്‍വേകളും വ്യക്തമാക്കുന്നത്.
2013 തെരഞ്ഞെടുപ്പ് ഫലം
ബിജെപി- 49
കോണ്‍ഗ്രസ്- 39
ബിഎസ്പി- 1
സ്വതന്ത്രര്‍-1
ആകെ-90
2008 തെരഞ്ഞെടുപ്പ് ഫലം
ബിജെപി- 50
കോണ്‍ഗ്രസ്- 38
ബിഎസ്പി- 2
ആകെ- 90
2003 തെരഞ്ഞെടുപ്പ് ഫലം
ബിജെപി- 50
കോണ്‍ഗ്രസ്-37
ബിഎസ്പി-2
എന്‍സിപി-1
ആകെ-90
നക്സല്‍ ഭീഷണി
നക്സല്‍ ആക്രമണങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ബസ്തര്‍, സുക്മ ജില്ലകളിലെ സ്ഥിതി ഇനിയും നിയന്ത്രണ വിധേയമല്ല. ബസ്തറില്‍ രണ്ടു ദിവസം മുമ്പാണ് ദൂരദര്ശന് ക്യാമറാമാനെയും രണ്ട് സൈനികരെയും മാവോയിസ്റ്റുകള്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. രമണ്‍സിങ് സര്‍ക്കാര്‍ നടത്തിയ ശക്തമായ നടപടികളുടെ ഭാഗമായി സംസ്ഥാനം മുഴുവന്‍ ശക്തിവ്യാപിച്ചിരുന്ന മാവോയിസ്റ്റ് സംഘടനകള്‍ ബസ്തര്‍, ദന്തേവാഡ, സുക്മ, ബീജാപൂര്‍ എന്നിവിടങ്ങളിലേക്ക് ചുരുങ്ങിയത്. അതിനാല്‍ തന്നെ പരമാവധി സുരക്ഷാ സൈനികരെ മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളിലേക്ക് വിന്യസിച്ച് ആദ്യഘട്ടത്തില്‍ തന്നെ ഇവിടെ തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
നവംബര്‍ 12നാണ് മാവോയിസ്റ്റ് സാന്നിധ്യമേറിയ മേഖലയിലെ 18 മണ്ഡലങ്ങളിലെ വോട്ടെടുപ്പ്. ബാക്കിയുള്ള 72 മണ്ഡലങ്ങളില്‍ നവംബര്‍ 20ന് വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍.
സര്‍വേകള്‍ പറയുന്നത്
എല്ലാ സര്‍വ്വേകളും ബിജെപിക്കാണ് സാധ്യത പ്രഖ്യാപിക്കുന്നത്. എബിപി ന്യൂസ്- സീ വോട്ടര്‍ ബിജെപിക്ക് 43 സീറ്റും കോണ്‍ഗ്രസിന് 42 സീറ്റുകളും പ്രവചിക്കുന്നു. ഇന്ത്യാ ടിവി-സിഎന്‍എക്സ് ബിജെപിക്ക് 50 സീറ്റുകളും കോണ്‍ഗ്രസിന് മുപ്പത് സീറ്റുകളുമാണ് പറയുന്നത്. ന്യൂസ് നേഷന്‍ ബിജെപിക്ക് 46 സീറ്റുകള്‍ പറയുന്നുണ്ട്. ടൈംസ് നൗ-വാറണ് സ്ട്രാറ്റജീസ് ബിജെപിക്ക് 47, കോണ്‍ഗ്രസിന് 33 സീറ്റുകളാണ് കണക്കുകൂട്ടുന്നത്. ഐബിസി 24, ബിജെപിക്ക് 48 സീറ്റുകളും കോണ്‍ഗ്രസിന് 34 സീറ്റുകളും പ്രവചിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: