ന്യൂദല്‍ഹി: ഗുജറാത്തിലെ സാധാരണ ഗ്രാമങ്ങളിലൊന്നായിരുന്നു ഇതുവരെ കെവാഡിയ. സര്‍ദാര്‍ പട്ടേലിന്റെ ഏകതാ പ്രതിമക്കൊപ്പം വനവാസികള്‍ ഏറെയുള്ള കെവാഡിയയും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു.
വിനോദസഞ്ചാര രംഗത്ത് ഇപ്പോള്‍ത്തന്നെ ഏറെ മുന്നിലുള്ള ഗുജറാത്ത് വന്‍ കുതിപ്പാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തിന്റെ നാനാഭാഗത്തുനിന്ന് വിനോദസഞ്ചാരികള്‍ ഒഴുകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. പ്രതിദിനം 15,000 ടൂറിസ്റ്റുകളെത്തുമെന്നാണ് വിലയിരുത്തല്‍.
കെവാഡിയയിലുള്ള നര്‍മദാ അണക്കെട്ടും പരിസരപ്രദേശങ്ങളും കാണുന്നതിനായി നിലവില്‍ ജനപ്രവാഹമാണ്. ഏകതാ പ്രതിമ നിലനില്‍ക്കുന്ന സ്ഥലത്തു നിന്ന് അണക്കെട്ടിലേക്ക് മൂന്നര കിലോമീറ്റര്‍ ദൂരമുണ്ട്. പ്രകൃതിസൗന്ദര്യം നിറഞ്ഞൊഴുകുന്ന പുഴയും ചെറിയ ഡാമുകളും ഉള്‍പ്പെടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്.
നവംബര്‍ മൂന്ന് മുതലാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം. www.soutickets.in എന്ന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. മുതിര്‍ന്നവര്‍ക്ക് 120 രൂപയും കുട്ടികള്‍ക്ക് 60 രൂപയുമാണ് നിരക്ക്. പ്രതിമയുടെ 135 മീറ്റര്‍ ഉയരത്തില്‍ ഗാലറിയുണ്ട്. ഇവിടെ പ്രവേശിക്കാന്‍ 350 രൂപ നല്‍കണം. പൂന്തോട്ടം, ട്രൈബല്‍ മ്യൂസിയം, കരകൗശല വിപണം തുടങ്ങി നിരവധി ഉപപദ്ധതികളും ഇതോടൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: