തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന്(കെടിഡിസി) ജീവനക്കാര്‍ എല്ലാവരെയും വൈഐപി യായി കരുതി പെരുമാറണമെന്ന് ധനമന്ത്രി തോമസ് ഐസക്. കെടിഡിസിയുടെ പ്രീമിയം മെമ്പര്‍ഷിപ്പ് സ്കീമിന്റെ ഉദ്ഘാടന വേദിയില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു പരാമര്‍ശം.
എവിടെയും കിട്ടാത്ത സുരക്ഷിതത്വമാണ് കെടിഡിസിയില്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ട് സേവനങ്ങളെ ബാധിക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥാധിപത്യം ഉണ്ടാകരുത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ബജറ്റില്‍ നിന്ന് പണം പ്രതീക്ഷിക്കുന്നതിന് പകരം സ്വന്തം കാലില്‍ നില്കാന് പ്രാപ്തരാകണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷനായി. പ്രീമിയം മെമ്പര്‍ഷിപ്പ് വിളംബരം ‘ഇറാം ഗ്രൂപ്പ്’ മാനേജിങ് ഡയറക്ടര്‍ ഡോ. സിദ്ധിക് അഹമ്മദിന് തോമസ് ഐസക് കൈമാറി. ആദ്യ മെമ്പര്‍ഷിപ്പ് കടകംപള്ളി സുരേന്ദ്രനില്‍ നിന്ന് സിദ്ധിക് അഹമ്മദ് ഏറ്റുവാങ്ങി. കെടിഡിസി ചെയര്മാന് എം.വിജയകുമാര്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, കെടിഡിസി എംഡി ആര്. രാഹുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സൗജന്യ താമസവും കുറഞ്ഞ നിരക്കില്‍ ഭക്ഷണവുമടക്കം വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് പ്രീമിയം ലൈഫ് മെമ്പര്‍ഷിപ്പ് കാര്‍ഡ്. വ്യക്തിഗത അംഗത്വത്തിന് നികുതി ഉള്‍പ്പെടെ പത്തു ലക്ഷം രൂപയും സ്ഥാപനങ്ങളുടെ അംഗത്വത്തിന് 15 ലക്ഷം രൂപയുമാണ് ഫീസ്.
കെടിഡിസി പ്രീമിയം മെമ്പര്‍ഷിപ്പ് സ്കീമിന്റെ വിളംബരം ‘ഇറാം ഗ്രൂപ്പ്’ മാനേജിങ് ഡയറക്ടര്‍ ഡോ.സിദ്ധിക് അഹമ്മദിന് മന്ത്രി തോമസ് ഐസക് കൈമാറുന്നു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്, കെടിഡിസി ചെയര്മാന് എം. വിജയകുമാര്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, കെടിഡിസി എംഡി ആര്. രാഹുല്‍ തുടങ്ങിയവര്‍ സമീപം
പ്രതികരിക്കാൻ ഇവിടെ എഴുതുക: