ബെംഗളൂരു: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണവിധേയനായിരുന്ന സുധീര്‍കുമാര്‍ ശര്‍മ (62) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദരോഗത്തെ തുടര്‍ന്ന് വളരെക്കാലമായി ചികിത്സയിലായിരുന്നു.
റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ അന്നത്തെ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന കെ. ചന്ദ്രശേഖറുമായുള്ള സൗഹൃദമാണ് ചാരക്കേസില്‍ ശര്‍മയ്ക്ക് വിനയായത്. 1998ല്‍ കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട അദ്ദേഹം 20 വര്‍ഷമായി നഷ്ടപരിഹാരം ലഭിക്കുന്നതിനായുള്ള നിയമപോരാട്ടത്തിലായിരുന്നു. നമ്പി നാരായണന്റെ പോരാട്ടം സുപ്രീംകോടതിയില്‍ വിജയം കണ്ടതോടെ ശുഭാപ്തിവിശ്വാസത്തിലായിരുന്നു അദ്ദേഹം.
ചാരക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് 1998ല്‍ സുപ്രീംകോടതി നിര്‍ദേശിച്ച ഒരു ലക്ഷം രൂപ ശര്‍മയ്ക്ക് കേരള സര്‍ക്കാര്‍ നല്‍കിയിരുന്നു. ഭാര്യയും മൂന്ന് പെണ്‍മക്കളുമടങ്ങുന്നതാണ് കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: