കണ്ണൂര്‍: പ്രകൃതിയിലെ ചെടികളോടും മരങ്ങളോടും സംവദിക്കാന്‍ കഴിവുള്ളത് മാതൃഭാഷക്കാണെന്ന് എഴുത്തുകാരന് വിനോയ് തോമസ്. ആ കഴിവാണ് മലയാളഭാഷയെ നിലനിര്‍ത്തുന്നത്. ആ കഴിവ് എന്ന് നഷ്ടപ്പെടുന്നുവോ, അന്ന് മലയാളഭാഷ മരിക്കും. കേരളപ്പിറവി ദിനത്തില്‍ വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് സംഘടിപ്പിച്ച മലയാളഭാഷാ വാരാചരണം ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയിലെ ശബ്ദങ്ങളാണ് ഓരോ സ്ഥലത്തും ഭാഷയെ നിര്‍വചിക്കുന്നത്. ആദിവാസികളെ മലയാള ഭാഷയിലേക്ക് കൊണ്ടുവരുമ്പോള്‍ അവര്‍ പ്രകൃതിയുമായി സംവദിക്കുന്ന ഭാഷ മരിക്കുകയാണ്. പ്രകൃതിയോട് സംവദിക്കുന്ന ഭാഷ നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. ആദിവാസികള്‍ക്ക് മലയാളം അധിനിവേശ ഭാഷയാണ്. നിര്‍ബന്ധിച്ച് മലയാളം പഠിപ്പിക്കുമ്പോള്‍ അവര്‍ അവരുടെ മരിച്ചുപോയ ഭാഷകളെ കുറിച്ചാണ് ഓര്‍ക്കുന്നത്. വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ ഇരുപത്തി അഞ്ചോളം ഭാഷകള്‍ ഉണ്ടായിരുന്നു. ആ ഭാഷകളെയെല്ലാം കൊന്നിട്ടാണ് മലയാളം അവരെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഇന്ന് ചുണ്ടും ചുണ്ടും ചേര്‍ന്നുള്ള, മനുഷ്യന്റെ മുഖത്തുനോക്കിയുള്ള സംസാരം നഷ്ടപ്പെട്ടുപോയി. പരദൂഷണം നഷ്ടപ്പെട്ട് സമൂഹമാധ്യമങ്ങളിലേക്ക് കുടിയേറി. തെറികള്‍ നഷ്ടപ്പെട്ടു. തെറികള്‍ കുറഞ്ഞതുകൊണ്ടാണ് അതിക്രമങ്ങള്‍ കൂടിയത്. ചായക്കടകള്‍ കഥകളുടെ കേന്ദ്രങ്ങളായിരുന്നു. തിരുവിതാംകൂറില്‍നിന്ന് മലബാറിലേക്കുള്ള കുടിയേറ്റം ഒരുപാട് കഥകളുമായിട്ടായിരുന്നു. മലബാറില്‍ കഥകളുടെ ഫോക്ലോറിന് പകരം പാട്ടും തെയ്യവുമാണ്. ഹൃദയങ്ങള്‍ തമ്മില്‍ സംവദിക്കുമ്പോള്‍, സ്നേഹത്തിന്റെ ഭാഷ രൂപപ്പെട്ടു വരുമ്പോള്‍ മലയാളമോ ഇംഗ്ലീഷോ എന്നല്ല ഏതു ഭാഷയും പ്രാധാന്യമുള്ളതായി തോന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി കലക്ടര്‍ സി.എം.ഗോപിനാഥന് അധ്യക്ഷത വഹിച്ചു. ഷുക്കൂര്‍ പെടയങ്ങോട് മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.കെ.അനില്‍കുമാര്‍, ജെസി ജോണ്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.ബൈജു, ഹുസൂര്‍ ശിരസ്തദാര്‍ പി.വി.അശോകന്, ബി.ജി.ധനഞ്ജയന് എന്നിവര്‍ സംസാരിച്ചു. വിനോയ് തോമസിനെയും ഷുക്കൂര്‍ പെടയങ്ങോടിനെയും ജില്ലാ കലക്ടര്‍ ഉപഹാരം നല്കി ആദരിച്ചു.
മലയാള ദിനാചരണത്തിന്റെ ഭാഗമായി മലയാളം ഭരണഭാഷയാക്കുന്നതിന്റെ ചരിത്രം, അതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് പ്രദര്‍ശനവും സംഘടിപ്പിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി ജീവനക്കാര്‍ ഭരണഭാഷാ പ്രതിജ്ഞയെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പൊലീസ് സൊസൈറ്റി ഹാളില്‍ സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെമിനാറും വകുപ്പ് ജീവനക്കാര്‍ക്കുവേണ്ടി ക്ലബ്ബ് എഫ്എമ്മുമായി ചേര്‍ന്ന് പ്രാദേശിക ഭാഷ-സ്ഥലനാമ ക്വിസ്, ഗെയിം ഷോ എന്നിവയും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: