കണ്ണൂര്‍: അഴീക്കല്‍ സുല്‍ക്ക യാര്‍ഡില്‍ റഷ്യയിലേക്ക് അണിഞ്ഞൊരുങ്ങി ജലറാണിയെന്ന ഉരു. ഡോ.തളങ്കര അബ്ദുള്‍ ഹക്കീമിന്റെയും നൂറോളം ജോലിക്കാരുടെയും നാലു വര്‍ഷത്തെ അദ്ധ്വാനമാണ് ഈ ജലറാണി. ഹക്കീമിന്റെ കണക്കുപുസ്തകത്തിലെ ഇരുപത്തിയഞ്ചാമത്തെ ഉരു. റഷ്യയിലെ ഒരു മറൈന്‍ കമ്പനിക്കുവേണ്ടി 15 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും വില കൂടിയ ഉരുവായി കണക്കാക്കുന്നു.
തലമുറകളായി പകരുന്ന സുകൃതമാണ് കാസര്‍കോട് ജില്ലക്കാരായ തളങ്കര ഹക്കീമിനും കുടുംബത്തിനും ഉരു നിര്‍മ്മാണം. 500 വര്‍ഷമായി തുടരുന്ന ഉരുനിര്‍മ്മാണം പത്താം തലമുറയില്‍ എത്തിനില്‍ക്കുകയാണ്. കോഴിക്കോട് ജില്ലയിലെ ബേപ്പൂരില്‍ ഉരു നിര്‍മ്മാണം അന്യംനിന്നതോടെ പ്രതാപം ഉയര്‍ത്തിപ്പിടിച്ചത് സുല്‍ക്ക കമ്പനി മാത്രമാണ്. ഹക്കിം നിര്‍മ്മിച്ചു നല്കിയ ഉരു ലോകത്തിന്റെ പല ഭാഗത്തും കറങ്ങുന്നതിനിടെയാണ്, കരവിരുതും ആധുനിക സാങ്കേതിക വിദ്യയും കൈകോര്‍ത്ത ആഡംബര വിസ്മയം നീറ്റിലിറങ്ങുന്നത്.
70 അടി നീളം, 25 അടി വീതി. ഉരുവിന്റെ അടിത്തട്ടില്‍ മൂന്ന് കിടപ്പുമുറികള്‍. അടുക്കള, ഡൈനിംഗ് ഹാള്‍, ലിവിംഗ് റൂം, മൂന്ന് ടോയ്ലറ്റുകള് എന്നിവയും പൂര്‍ണമായും ശീതീകരിച്ച ഉരുവില്‍ ഒരുക്കിയിട്ടുണ്ട്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ സാങ്കേതിക വിദ്യയുടെ സഹകരണത്തോടെയാണ് നിര്‍മ്മാണം.
ഭാര്യ റസീനയും മകന് സുഹൈലും ഉരു നിര്‍മ്മാണത്തില്‍ ഹക്കീമിനൊപ്പമുണ്ട്. മറൈന്‍ ഡിസൈനിംഗില്‍ പ്രാവീണ്യം നേടിയ ഹക്കീം മകനെ നേവല്‍ ആര്‍ക്കിടെക്ടില്‍ ബിരുദമെടുപ്പിച്ചതും പിന്മുറക്കാരനെന്ന നിലയിലാണ്. ജലറാണിയുടെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായതിനു പിന്നാലെ ദുബായില്‍ നിന്നുള്ള ഓര്‍ഡര്‍ പ്രകാരമുള്ള ഉരു നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ചില അവസാനഘട്ട മിനുക്കുപണികള്‍ക്കുശേഷം ജലറാണിയെന്ന ഉരു അടുത്ത ദിവസംതന്നെ റഷ്യയിലേക്ക് കൊണ്ടുപോകുമെന്ന് ഉടമ ഡോ.തളങ്കര അബ്ദുള്‍ ഹക്കീം ജന്മഭൂമിയോട് പറഞ്ഞു.
ചരക്കുനീക്കത്തിന് ഉപയോഗിച്ചിരുന്ന വലിയ ബോട്ടാണ് ഉരു. പഴയകാലത്തെ ഉരുവിന്റെ പേരിലാണ് ഇവ ഇപ്പോഴും അറിയപ്പെടുന്നതെങ്കിലും ആധുനിക കാലത്ത് ആഡംബര നൗകയായാണ് ഇവ ഇറങ്ങുന്നത്. കപ്പലിനും ബോട്ടിനും ഇടയില്‍ കടല്സഞ്ചാരത്തിന് ഉപയോഗിക്കുന്ന വാഹനമാണ്. കേരളത്തിനു മാത്രം അവകാശപ്പെട്ടതാണ് ഉരു നിര്‍മ്മാണം. ബേപ്പൂര്‍ കഴിഞ്ഞാല്‍ നിര്‍മ്മാണത്തില്‍ പ്രസിദ്ധം കണ്ണൂരിലെ അഴീക്കലാണ്. വിവിധ മരങ്ങള്‍ കൊണ്ടാണ് ഉരു പണിയുന്നത്. മാപ്പിള ഖലാസികള്‍ ഉരുനിര്‍മ്മാണത്തില്‍ പ്രശസ്തരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: