തിരുവനന്തപുരം/ശ്രീകാര്യം: മണ്‍വിള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനുള്ളിലെ ഫാമിലി പ്ലാസ്റ്റിക്ക് കമ്പനിയിലുണ്ടായ തീപിടിത്തത്തിന് ശമനമായത് 15 മണിക്കൂറിനു ശേഷം. ഒരു രാത്രി മുഴുവന്‍ നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവിലാണ്. തീകെടുത്തിയത്. 40 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കമ്പനി മാനേജ്മെന്റിന്റെ വിലയിരുത്തല്‍. ബുധനാഴ്ച രാത്രി ഏഴു മണിക്കാരംഭിച്ച അഗ്നിബാധ വ്യാഴാഴ്ച രാവിലെയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്.
പോലീസിന്റെയും അഗ്നിശമനസേനയുടെയും കരുതലോടെയുള്ള പ്രവര്‍ത്തനമാണ് തീ വ്യാപിക്കുന്നത് തടയാനും വന്‍ ദുരന്തം ഒഴിവാക്കാനും സഹായകരമായത്. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളില്‍ നിന്നും എയര്‍പോര്‍ട്ട്, വിഎസ്എസ്സി എന്നിവിടങ്ങളിലും നിന്നുള്ള അമ്പതോളം ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് കേരളം കണ്ട ഏറ്റവും വലിയ അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ അട്ടിമറി സാധ്യത ഇല്ലെന്നാണ് ഫാമിലി പ്ലാസ്റ്റിക് ഉടമ സിംസണ്‍ ഫെര്‍ണാണ്ടസ് പറയുന്നത്. ഫോറന്‍സിക്, കെഎസ്ഇബി, ഫാക്ടറീസ് ആന്ഡ്് ബോയിലേഴ്സ് വകുപ്പ് ഉദ്യോഗസ്ഥരെത്തി ഇന്ന് തെളിവുകള്‍ ശേഖരിക്കും.
പെട്രോകെമിക്കല്‍ ഉല്പന്നങ്ങള്ക്ക് തീ പിടിച്ചതാണ് അഗ്നിബാധ രൂക്ഷമാക്കിയത്. അഞ്ച് നില കെട്ടിടം ഏതാണ്ട് പൂര്‍ണമായും കത്തിയമര്‍ന്നു. പ്ലാസ്റ്റിക്കുകള്‍ കത്തിയതിനാല്‍ കാര്‍ബണ്‍ മോണോക്സൈഡ് വാതകം പ്രദേശത്ത് വമിക്കുന്നുണ്ട്. അതിനാല്‍ പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. അഗ്നി വിഴുങ്ങിയ കെട്ടിടം ഏത് നിമിഷവും നിലംപതിക്കാമെന്ന നിലയിലാണ്. ജയറാം രഘു, ഗിരീഷ് എന്നീ രണ്ടു തൊഴിലാളികളെ പുക ശ്വസിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതൊഴിച്ചാല് മറ്റ് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തീപിടുത്തം പ്രത്യേക പോലീസ് സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചു. ഡിസിപി ആര്.ആദിത്യയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിക്കും. കഴക്കൂട്ടം സൈബര്‍സിറ്റി അസി.കമ്മീഷണറാകും അന്വേഷണ ഉദ്യോഗസ്ഥന്. ഫോറന്‍സിക് വിദഗ്ദ്ധരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ടാകുമെന്നും ഡിജിപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: