ന്യൂദല്‍ഹി: ശബരിമലയിലെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും അടിയന്തിരമായി നിര്‍ത്തിവെയ്ക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി റിപ്പോര്‍ട്ട്. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ വനഭൂമിയില്‍ നടത്തുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിറക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം.
ഉന്നതാധികാര സമിതി സെക്രട്ടറി അമര്‍നാഥ് ഷെട്ടി സുപ്രീംകോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ശബരിമലയിലേയും പമ്പയിലേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സ്റ്റേ ചെയ്യാനാണ് സാധ്യത.
അന്തിമ മാസ്റ്റര്‍ പ്ലാന്‍ തയാറാവുന്നതു വരെ കുടിവെള്ള വിതരണ സംവിധാനങ്ങളുടേയും ശൗചാലയങ്ങളുടേയും നിര്‍മാണം മാത്രമേ മൂന്നിടത്തും അനുവദിക്കാവൂ എന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ ഒരു കെട്ടിടവും പുനര്‍നിര്‍മിക്കാനോ അറ്റകുറ്റപണി നടത്താനോ അനുമതി നല്‍കരുത്. പമ്പയില്‍ വനഭൂമിയിലും നദീതടത്തിലും അനധികൃതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ദേവസ്വം ബോര്‍ഡിനെതിരെ നടപടി വേണം. മാസ്റ്റര്‍ പ്ലാനില്‍ പമ്പാ നദിക്ക് അമ്പതു മീറ്റര്‍ സമീപത്ത് നിര്‍മാണങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നതാണ്.
വിലക്ക് ലംഘിച്ച് നിര്‍മിച്ച ഈ കെട്ടിടങ്ങളാണ് പ്രളയജലത്തെ ഒഴുകാന്‍ അനുവദിക്കാതെ തടഞ്ഞത്. ഇതാണ് പമ്പാ തടത്തെ പൂര്‍ണമായും തകര്‍ത്തത്. നിര്‍മാണം പാടില്ലെന്ന് ഇടക്കാല ഉത്തരവ് സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. സമഗ്രമായ റിപ്പോര്‍ട്ട് പരിഗണിച്ച് അടിയന്തിര ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നാണ് ഉന്നതാധികാര സമിതി കോടതിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: