തിരുവനന്തപുരം: സാലറി ചലഞ്ചിനായി സര്‍ക്കാര്‍ ഇറക്കിയ പുതിയ സര്‍ക്കുലറും നിയമ വിരുദ്ധം. ഉദ്യോഗസ്ഥരെ രണ്ടായി തിരിച്ചുള്ള പിരിവ് റദ്ദാക്കിയ ഹൈക്കോടതി വിധിയെയും വിധി അംഗീകരിച്ച സുപ്രീം കോടതിയെയും വെല്ലുവിളിച്ചാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
വിസമ്മത പത്രം വാങ്ങരുത്, നിര്‍ബന്ധപൂര്‍വം ശമ്പളം പിടിക്കരുത്, ഉദ്യോഗസ്ഥരെ തരം തിരിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ ആണ് സുപ്രീം കോടതിയും ഹൈക്കോടതിയും സര്‍ക്കാരിന് നല്‍കിയത്. പഴയ ഉത്തരവിലെ 10, 11 നിബന്ധനകളും റദ്ദ് ചെയ്തു. എന്നാല്‍ ഇവയെല്ലാം മറ്റൊരു രൂപത്തില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ സര്‍ക്കുലര്‍ തയാറാക്കിയത്.
പഴയ സര്‍ക്കുലറിലെ സമ്മതപത്രവും വിസമ്മത പത്രവും ഹൈക്കോടതി പൂര്‍ണമായും റദ്ദാക്കിയതാണ്. എന്നാല്‍ പുതിയ സര്‍ക്കുലറിലെ മൂന്നാം നമ്പര്‍ നിബന്ധന പറയുന്നത് പഴയ സര്‍ക്കുലര്‍ അനുസരിച്ച് സമ്മതപത്രം നല്കിയവര് ഇനിയും സമ്മതപത്രം നല്‍കേണ്ടെന്നും പഴയ സമ്മത പത്രം പ്രകാരമുള്ള തുക ശമ്പളത്തില്‍ കുറയ്ക്കണമെന്നുമാണ്.
പഴയ സര്‍ക്കുലറിലെ നിബന്ധന റദ്ദ് ചെയ്ത സാഹചര്യത്തില്‍ ഇത് നിയമ വിരുദ്ധവും സുപ്രീം കോടതിയെ വെല്ലുവിളിക്കുന്നതിന് തുല്യവുമാണ്.
പുതിയ സര്‍ക്കുലറിലെ മൂന്നാം നിബന്ധന പറയുന്നത് ഒരുമാസത്തെ ശമ്പളം നല്കാന് സാധിക്കാത്തവര്‍ സാമ്പത്തിക ശേഷി അനുസരിച്ചുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് അടയ്ക്കാനാണ്. അതായത് മുഴുവന്‍ ശമ്പളവും നല്‍കിയില്ലെങ്കില്‍ ശമ്പളത്തില്‍ നിന്ന് ഈടാക്കില്ല. പകരം ദുരിതാശ്വാസ നിധിയില്‍ നേരിട്ട് അടയ്ക്കണം. സമ്മതപത്രം നല്കുന്നവര് മാത്രം സര്‍ക്കാര്‍ സംവിധാനത്തിലൂടെയും അല്ലാത്തവര്‍ പൊതുരീതിയിലും പണം നല്‍കാനാണ് സര്‍ക്കുലര്‍ പറയുന്നത്. കരാര്‍ ജീവനക്കാര്‍ക്കും ഇത് ബാധകമാണ്.
ഇത് ഉദ്യോഗസ്ഥരെ തരം തിരിക്കുന്നതിന് തുല്യമാണ്. മാത്രമല്ല ഒരുമാസത്തെ ശമ്പളം നിര്‍ബന്ധപൂര്‍വം നല്‍കണം എന്ന് വാശിപിടിക്കുന്നതിനും തുല്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: