കൊച്ചി: പൊതു ജീവിതത്തില്‍ എന്ത് ത്യജിച്ചുവെന്ന് വിലയിരുത്തി വേണം വ്യക്തികളെ ആദരിക്കാനെന്ന് പ്രൊഫ. എം.കെ സാനു. സമൂഹത്തിന് വേണ്ടി എന്ത് ത്യജിച്ചു എന്നതിലാണ് മഹത്വം. അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്ക്ലബ് സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘എന്റെ ജീവിതം. എന്റെ വഴി’ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു. ത്യാഗമാണ് ഗാന്ധിജിയുടെ മുഖമുദ്ര. സാഹിത്യരംഗത്ത് ഞാന്‍ പടം തൊട്ടു തൊഴുതിട്ടുള്ള ഒരാള്‍ മാത്രമേയുള്ളു, അത് കേസരി ബാലകൃഷ്ണപിള്ളയാണ്, എം.കെ. സാനു പറഞ്ഞു.
മരണത്തെ കുറിച്ച് വളരെ മധുരമായ സങ്കല്പമാണ് തനിക്കുള്ളത്. ജീവിതത്തില്‍ എന്ത് നേടി എന്ന് ചോദിച്ചാല്‍ മറുപടിയില്ല. സാഹിത്യത്തില്‍ ഏറെ പ്രാധാന്യം പരീക്ഷണമാണ്. സമഭാവനയും സ്ത്രീസമത്വവും എന്ന ലക്ഷ്യം ഉള്ളതിനാലാണ് താന്‍ ഇടതുപക്ഷ സഹയാത്രികന് ആയതെന്നു എം.കെ. സാനു പറഞ്ഞു. അധ്യാപനം ലഹരിയായിരുന്നു. അധ്യാപകവൃത്തി വിട്ടു പോരാന്‍ തോന്നിയിട്ടില്ല. ലൗകിക ജീവിതത്തില്‍ പരാജയപ്പെട്ടയാള് എന്ന് പറയാന്‍ ഏറ്റവും യോഗ്യതയുള്ളയാള്‍ ഞാനാണ്. എന്നേക്കാള്‍ താഴ്ന്നവരായി ഭൂമിയില്‍ ആരുമില്ല എന്ന തിരിച്ചറിവ് ഉണ്ടാകണം. സ്വപ്നങ്ങളുടെ കാമുകനാണ് ഞാന്‍. കുട്ടിക്കാലം മുതല്‍ മനോരാജ്യം കാണുന്ന ശീലമുണ്ട്. എല്ലാ സാഹിത്യകാരന്മാരും അവരവരെ കുറിച്ച് സംസാരിക്കാന്‍ താത്പര്യം കാണിക്കുന്നവരാണ്. എന്നാല്‍ എന്റെ ജന്മനിയോഗം എന്തെന്ന് പോലും എനിക്കറിയില്ലെന്നും എം. കെ സാനു പറഞ്ഞു.
പ്രസ്ക്ലബ് പ്രസിഡണ്ട് സുഗതന് പി. ബാലന് അധ്യക്ഷനായി. ഹൈബി ഈഡന് എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രൊഫ. കെ.വി. തോമസ് എം.പി മുഖ്യാതിഥിയായിരുന്നു. കെ.പി. സേതുനാഥ് മോഡറേറ്ററായി. പ്രസ്ക്ലബ് ജോ. സെക്രട്ടറി സ്മിത നമ്പൂതിരി സ്വാഗതവും സുവര്‍ണ ജൂബിലി പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ആന്റണി ജോണ്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: