തിരുവനന്തപുരം: ശബരിമലയിലെത്തുന്ന ഭക്തരെ നിയന്ത്രിച്ച് ശ്വാസംമുട്ടിക്കാന്‍ കെഎസ്ആര്‍ടിസിയും. സന്നിധാനത്ത് തങ്ങുന്ന ഭക്തരുടെ വിവരങ്ങള്‍ പോലീസിനെ അറിയിക്കാന്‍ യാത്രാ ടിക്കറ്റ് ഉപയോഗപ്പെടുത്തുകയാണ് കെഎസ്ആര്‍ടിസി. ഇതോടെ, അയ്യപ്പ ദര്‍ശനം സുഗമമാകണമെങ്കില്‍ ഇവരുടെ കാരുണ്യത്തിനു കാക്കേണ്ട ഗതികേടിലായി ഭക്തര്‍.
നിലയ്ക്കല്‍-പമ്പ പാതയില്‍ കെഎസ്ആര്‍ടിസി മാത്രമാണ് സര്‍വീസ് നടത്തുക. ക്യുആര്‍ കോഡോടു കൂടിയ ടിക്കറ്റാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് 48 മണിക്കൂര്‍ മാത്രമാണ് കാലാവധി. മലകയറി ദര്‍ശനം കഴിഞ്ഞ് 48 മണിക്കൂറിനകം പമ്പയില്‍ തിരികെയെത്തണം. ഇല്ലെങ്കില്‍ വീണ്ടും ടിക്കറ്റെടുക്കണം.
ഒരു വശത്തേക്ക് സാധാരണ യാത്രയ്ക്ക് 40 രൂപയും എസി ബസില്‍ 75 രൂപയുമാണ്. ഇരു ഭാഗത്തേക്കുമുള്ള തുക നല്‍കിയാലേ ടിക്കറ്റ് ലഭിക്കൂ. മണ്ഡല-മകരവിളക്ക് സമയത്ത് പലപ്പോഴും ഈ സമയം പാലിക്കുക ബുദ്ധിമുട്ടാകും. ഇതോടെ, പമ്പയില്‍ നിന്ന് മടങ്ങാന്‍ വീണ്ടും ടിക്കറ്റെടുക്കേണ്ട സ്ഥിതിയിലാകും ഭക്തര്‍. ടിക്കറ്റ് ചാര്‍ജ് 40 രൂപയാക്കി വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഈ പിടിച്ചുപറി.
ഓണ്‍ലൈനിനു പുറമെ നിലയ്ക്കലും പമ്പയിലുമായി പ്രവര്‍ത്തിക്കുന്ന 30 കൗണ്ടറുകളില്‍ നേരിട്ട് പണമടച്ചോ, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ടിക്കറ്റെടുക്കാനുള്ള സംവിധാനം ഒരുക്കുമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു. കണ്ടക്ടര്‍മാരില്ലാത്ത ബസ്സുകളാകും സര്‍വീസ് നടത്തുക.
എയര്‍പോര്‍ട്ട്, റെയില്‍വെ സ്റ്റേഷനുകളില്‍ നിന്ന് തീര്‍ഥാടകരെ സ്വീകരിച്ച് ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ കൊണ്ടെത്തിക്കുന്ന അയ്യപ്പ ദര്‍ശന ടൂര്‍ പാക്കേജും ഇത്തവണ കെഎസ്ആര്‍ടിസി ആരംഭിക്കും. ടിക്കറ്റ് ബുക് ചെയ്യുന്നതിന് കെഎസ്ആര്‍ടിസി സജ്ജമാക്കിയ ശബരിദര്ശന് 2018 എന്ന വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: