ആലപ്പുഴ: ഹിന്ദുവാണെന്ന് പറയാന്‍ താന്‍ ഭയക്കുകയാണെന്ന് ധീവരസഭാ ജനറല്‍ സെക്രട്ടറി വി. ദിനകരന്. ഹിന്ദുവാണെന്ന് പറയുന്നവരെ ആര്എസ്എസ്സുകാരാക്കുകയാണ് സിപിഎമ്മും സര്‍ക്കാരും. ഹിന്ദുക്കളെ അവര്‍ണരെന്നും സവര്‍ണരെന്നും പറഞ്ഞ് തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിസ്ഥാനത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ക്ഷേത്രാവകാശവും പൊന്നമ്പലമേട്ടില്‍ ദീപം തെളിയിക്കാനുള്ള അവകാശവും മലയരയ സമുദായത്തിന് തിരിച്ചു നല്‍കുകയാണ് വേണ്ടത്. അയല്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗം വിളിച്ച് പരാജയപ്പെട്ട മുഖ്യമന്ത്രി, കേരളത്തിലെ ഹൈന്ദവ സംഘടനാ പ്രതിനിധികളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളെയും പ്രത്യേകം വിളിച്ചുചേര്‍ത്ത് മണ്ഡലം മഹോത്സവത്തിനു മുമ്പുതന്നെ ഇപ്പോഴുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള പൂര്‍ണ അധികാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കണം. ദേവസ്വം ബോര്‍ഡ് വിശ്വാസികളുടെ താത്പര്യം പരിഗണിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കാന് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: