പത്തനംതിട്ട: മഹാപ്രളയത്തില്‍ തകര്‍ന്ന ശബരിമല റോഡുകളുടെ പുനരുദ്ധാരണം മണ്ഡല തീര്‍ഥാടന കാലം തുടങ്ങുന്നതിന് മുന്‍പ് പൂര്‍ത്തിയാകില്ലെന്ന് ആശങ്ക. മണ്ണാറക്കുളഞ്ഞി-ചാലക്കയം റോഡില്‍ ആറിടത്ത് തിട്ടയിടിഞ്ഞ് റോഡ് അപകടാവസ്ഥയിലാണ്. ഇതില്‍ പ്ലാപ്പള്ളിക്കും ചാലക്കയത്തിനും ഇടയിലുള്ള പണികളാണ് വൈകുന്നത്. ളാഹയ്ക്കും കമ്പകത്തും വളവിനും മധ്യേയുള്ള ഭാഗത്തെ പണികളും നടക്കുന്നുണ്ട്.
കമ്പകത്തുംവളവിനും പ്ലാപ്പള്ളിക്കും ഇടയില്‍ കൊക്കയുടെ ഭാഗം ഇടിഞ്ഞതു കെട്ടുന്ന ജോലി പുരോഗമിക്കുന്നുണ്ടെങ്കിലും മഴ പലപ്പോഴും തടസ്സമാകുന്നു. ഇലവുങ്കലിനു സമീപവും ജോലികള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. ചാലക്കയത്തിനും പോത്തന്‍കുഴിക്കും മധ്യേ വളവിലെ കലുങ്ക് ഇടിഞ്ഞതു കെട്ടുന്ന ജോലികളും തുടരുന്നു. പോത്തന്‍കുഴിയില്‍ റോഡ് ഇടിഞ്ഞു താഴുകയും വിണ്ടുകീറുകയും ചെയ്തതിനാല്‍ കല്ലുകള്‍ ഇരുമ്പുവലയ്ക്കുള്ളില്‍ അടുക്കിയാണ് കെട്ടുന്നത്. മഴ കാരണം പലദിവസങ്ങളിലും ഉച്ചയ്ക്കു ശേഷം പണികള്‍ നടക്കാറില്ല. പണിക്കാരുടെ കുറവും ജോലികളെ ബാധിക്കുന്നു.
ചാലക്കയം-പമ്പ റോഡ് മൂന്നിടത്ത് ഇടിഞ്ഞതില്‍ രണ്ടിടത്തെ പണികള്‍ അവസാന ഘട്ടത്തിലാണ്. ദേവസ്വം ബോര്‍ഡിനു വേണ്ടി ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡാണ് ഇവിടെ നിര്‍മാണം നടത്തുന്നത്. ഹൈക്കോടതി അംഗീകരിച്ച 17 ശബരിമല അനുബന്ധ റോഡുകളില്‍ 13 എണ്ണവും പത്തനംതിട്ട ജില്ലയിലാണ്. ടാറിങ് ജോലികള്‍ തുടങ്ങിയിട്ടില്ല. മഴ മൂലമാണ് ടാറിങ് ആരംഭിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. ശബരിമല റോഡുകളില്‍ ഏറ്റവും മോശം പുനലൂര്‍-മൂവാറ്റുപുഴ റോഡാണ്.
കോന്നി ഭാഗത്ത് പണി തുടങ്ങിയെങ്കിലും കാര്യമായ പുരോഗതിയില്ല. കുഴിയടച്ചു സഞ്ചാരയോഗ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട എല്ലാ റോഡുകളുടെയും പണികള്‍ നവംബര്‍ ഒന്നിനു മുന്‍പു പൂര്‍ത്തിയാക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഇപ്പോള്‍ അത് 10ന് മുന്‍പ് പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: