തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മകളെ സര്‍ക്കാര്‍ സ്ഥാപനമായ സിഡ്കോയില്‍ നിന്നും പിരിച്ചു വിട്ടു. ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ആഷാ ലോറന്‍സിനെ ആണ് പിരിച്ചു വിട്ടത്.
ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളയുടെ സമരവേദിയില്‍ ആഷാ ലോറന്‍സിന്റെ മകന് മിലന് ഇമ്മാനുവേല്‍ ലോറന്‍സ് എത്തിയതിനു പിന്നാലെ ആണ് നടപടി. സിഡ്കോയുടെ പാളയത്തെ എംപോറിയത്തില്‍ സെയില്‍സ് അസിസ്റ്റന്റ് തസ്തികയിലാണ് ജോലി നോക്കിയിരുന്നത്. പിരിച്ചുവിടലിനെ സംബന്ധിച്ച അറിയിപ്പ് ഇന്നലെ ആണ് ആഷയ്ക്ക് ലഭിച്ചത്.
പിരിച്ചുവിട്ടതിനെതിരെ ആഷാ ലോറന്‍സ് ഇന്നലെ രാത്രി സിഡ്കോ എംഡിയുടെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. മകന് ബിജെപി സമരവേദിയിലെത്തിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണു തന്നെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതെന്ന് ആഷ പറഞ്ഞു.
അമ്മയാണ് തന്നെ സമരവേദിയില്‍ എത്തിച്ചതെന്നും സമരത്തില്‍ പങ്കെടുത്താല്‍ ജോലിപോകുമെന്നതിനാലാണ് അമ്മ പങ്കെടുക്കാതിരുന്നതെന്നും മിലന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിഡ്കോ എംപോറിയത്തില്‍ തന്നെ ജോലി നോക്കുന്ന സിപിഎമ്മിലെ മുതിര്‍ന്ന നേതാവിന്റെ ബന്ധുവും ആഷയും തമ്മില്‍ രണ്ടാഴ്ച മുമ്പ് തര്‍ക്കമുണ്ടായതായും പറയപ്പെടുന്നുണ്ട്.
എന്നാല്‍ ദിവസവേതനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യം ഇല്ലെന്നും ഇനി മുതല്ജോലിക്കു വരേണ്ടെന്ന് അറിയിക്കുകയാണ് ഉണ്ടായതെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: