ചങ്ങനാശേരി: സംസ്ഥാന സര്‍ക്കാരിന് ശക്തമായ മുന്നറിയിപ്പുമായി എന്‍എസ്എസ്. എന്‍എസിഎസിനോട് കളിവേണ്ടെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. കരയോഗമന്ദിരങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സമാധാനപരമായിട്ടാണ് എന്‍എസ്എസ് പ്രതിഷേധ സമരങ്ങള്‍ നടത്തിയത്. എന്‍എസിഎസിന്റെ മൂന്ന് ഓഫീസുകള്‍ ഇതു വരെ ആക്രമിക്കപ്പെട്ടു. ഇതിന് പിന്നില്‍ ആരാണെന്ന് വളരെ വ്യക്തമായിട്ട് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ദേവസ്വം നിയമനങ്ങളിലെ സംവരണം ഭിന്നതയുണ്ടാക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
സംവരണത്തേക്കാള് പ്രധാനം ശബരിമലയിലെ ആചാര സംരക്ഷണമാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ഇന്ന് തിരുവനന്തപുരത്ത് മേലാംകോട് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണമുണ്ടായിരുന്നു. കരയോഗ മന്ദിരത്തിന് മുന്നില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ അധിക്ഷേപിച്ചു കൊണ്ടുള്ള റീത്തും വച്ചിരുന്നു. ആക്രമികള്‍ കരയോഗ മന്ദിരത്തിന് മുന്നിലെ കൊടിമരവും ഇതിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ചട്ടമ്പി സ്വാമികളുടെ സ്മാരകവും തകര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: