ന്യൂദല്‍ഹി: ഛത്തീസ്ഗഡ് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോര് സംഘര്‍ഷത്തിലെത്തി. സ്ഥാനാര്‍ഥികളെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചു തകര്‍ത്തു. വ്യാഴാഴ്ച വൈകിട്ട് അവസാന 19 സ്ഥാനാര്‍ഥികളുടെ പേരുകള്‍ ദേശീയ നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റായ്പൂരിലെയും ബിലാസ്പുരിലെയും പാര്‍ട്ടി ഓഫീസുകള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത്.
പ്രവര്‍ത്തകരുടെ വികാരമാണ് ദൃശ്യമായതെന്നും അവര്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാന്‍ അവകാശമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ആര്. തിവാരി പറഞ്ഞു. സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിയുണ്ടെന്ന് മറ്റൊരു നേതാവ് നരേന്ദ്ര ബോലാര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സീറ്റ് ലഭിക്കണമെന്നാണ് അവരുടെ ആഗ്രഹം. ആരും വിമതരോ പാര്‍ട്ടി വിരുദ്ധരോ അല്ല. എല്ലാവരും കുടുംബത്തിലെ അംഗമാണ്. ഒരുമിച്ച് ബിജെപിയെ നേരിടും. ബോലാര്‍ പറഞ്ഞു.
അധ്യക്ഷന്‍ ഭൂപേഷ് ബാഖലും ജനറല്‍ സെക്രട്ടറി പി.എല്‍. പൂണിയയും തമ്മിലുള്ള അധികാര തര്‍ക്കത്തില്‍ വലഞ്ഞിരിക്കുകയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി പട്ടിക ഗ്രൂപ്പ് പോര് ശക്തമാക്കുകയും ചെയ്തു. ഒക്ടോബര്‍ രണ്ടിന് ഒരു കോണ്‍ഗ്രസ് നേതാവ് സീറ്റിന് വേണ്ടി തര്‍ക്കിക്കുന്നതിന്റെ ശബ്ദസന്ദേശം പ്രാദേശിക ചാനല്‍ പുറത്തുവിട്ടത് ആയുധമാക്കി രണ്ട് നേതാക്കളുടെയും അനുയായികള്‍ പരസ്യമായി രംഗത്തുവന്നത് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. തുടര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ സംസ്ഥാന നേതാക്കളുടെ യോഗം വിളിച്ച് കോര്‍ കമ്മറ്റി രൂപീകരിച്ചു. പാര്‍ട്ടിയില്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കാന്‍ ഇരുവരും നടത്തുന്ന നീക്കങ്ങള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ദേശീയ നേതൃത്വം. 12, 20 തീയതികളില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: