പന്തളം: നിലയ്ക്കലില്‍ കമ്പകത്തുംവളവിലെ കൊക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശിവദാസന്‍ അയ്യപ്പനില്‍ ലയിച്ചത് ഒരു വീടെന്ന സ്വപ്നവും ബാക്കിയാക്കി. മാന്നാര്‍ സ്വദേശിയായ ശിവദാസന്‍ മുളമ്പുഴയിലെ പാറയ്ക്കല്‍ കുടുംബത്തിലെ ലളിതയെ വിവാഹം കഴിച്ചതോടെയാണ് പന്തളത്ത് താമസമാരംഭിച്ചത്.
നിലവിളക്ക് കച്ചവടം, ഓട്ടുപാത്രങ്ങളുടെ പണികള്‍ എന്നിവ നടത്തിവന്നിരുന്ന ശിവദാസന്‍ പിന്നീട് ഇതോടൊപ്പം ലോട്ടറി കച്ചവടവും നടത്തിവന്നിരുന്നു. മകനുമൊത്ത് ഭാര്യ വീട്ടില്‍ താമസിച്ചു വരവെയാണ് സ്വന്തമായി ഒരു വീടെന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ശിവദാസന്‍ ശ്രമമാരംഭിച്ചത്. ഇതിനായി മുളമ്പുഴ തുരുത്തിക്കരയില്‍ ആറു സെന്റ് സ്ഥലം വാങ്ങി.
വീടു നിര്‍മാണത്തിനായുള്ള പണം ഇല്ലാത്തതിനാല്‍ പ്രധാനമന്ത്രിയുടെ ഭവനദാന പദ്ധതിയിലേക്ക് അപേക്ഷ നല്കി. ആദ്യഘട്ടം പണം അനുവദിച്ചതിനെ തുടര്‍ന്ന് വീടിന് തറ കെട്ടുകയും ചെയ്തു. എന്നാല്‍ സ്വപ്നം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെയാണ് ശിവദാസന്റെ ജീവന് കവര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: