മൂന്നാര്‍: ഇരവികുളം ദേശീയോദ്യാനത്തില്‍ നീലക്കുറിഞ്ഞിയുടെ വിത്തുകള്‍ ശേഖരിച്ച് വിതയ്ക്കാന്‍ വനം, വന്യജീവി വകുപ്പിന്റെ നീക്കം. കാലം തെറ്റിയെത്തിയ കാലവര്‍ഷത്തെ തുടര്‍ന്ന് വരുന്ന നീലക്കുറിഞ്ഞി സീസണായ 2030ല്‍ പൂക്കാലം ഉണ്ടാകുമോ എന്ന സംശയം നിഴലിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തിലൊരു നീക്കം നടത്തുന്നത്.
പൂക്കാലം അവസാനിച്ചെങ്കിലും ഈ വര്‍ഷം വളരെ വിരളമായി മാത്രമാണ് പൂക്കള്‍ വിരിഞ്ഞത്. പാര്‍ക്കിനുള്ളില്‍ ചിലയിടങ്ങളില്‍ കൂട്ടത്തോടെ നീലക്കുറിഞ്ഞി വിരിഞ്ഞെങ്കിലും ഇങ്ങോട്ട് പ്രവേശനം ഉണ്ടായിരുന്നില്ല. ഇടവിട്ടെത്തിയ മഴ മൂലം ഇവ അതിവേഗം നശിക്കുകയും ചെയ്തു. മലനിറയെ നീലക്കുറിഞ്ഞി പൂവിട്ട് നില്ക്കുന്ന അപൂര്‍വ കാഴ്ച ഇതോടെ വിനോദസഞ്ചാരികള്‍ക്കും നഷ്ടമായി. ഇത് പരിഹരിക്കുന്നതിനൊപ്പം വരുന്ന സീസണില്‍ എല്ലായിടത്തും നീലക്കുറിഞ്ഞിയുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനാണ് വിത്തുകള്‍ ശേഖരിക്കുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന വിത്തുകള്‍ പലയിടങ്ങളിലായി വിതറുകയും ചെയ്യും.
വളര്‍ച്ചയെത്തിയ ഒരു പൂവില്‍ രണ്ട് വിത്തുകള്‍ ഉണ്ടാകും. പൂവ് കരിഞ്ഞുണങ്ങുന്നതോടെ ഈ വിത്തുകള്‍ സമീപത്തെ മണ്ണില്‍ വീഴും. ഇവയ്ക്ക് അഞ്ച് മില്ലി മീറ്റര്‍ വലുപ്പമാണ് പരമാവധി ഉണ്ടാവുക. ഇവ ജനുവരി മാസത്തില്‍ ശേഖരിക്കാനാണ് വനംവകുപ്പ് കണക്ക് കൂട്ടുന്നത്. ഇതിന് ശേഷം ഇവ പൂക്കള്‍ കുറഞ്ഞയിടങ്ങളില്‍ വിതറും. ഇത്തരത്തില്‍ വിതറുന്ന വിത്തുകള്‍ വരുന്ന കാലവര്‍ഷത്തില്‍ മുളച്ച് ഒരിഞ്ച് കനത്തില്‍ രണ്ടിലകളോടെ എത്തും. ഇവ നോക്കിയാണ് വരുന്ന സീസണിലെ പൂക്കാലം എങ്ങനെ ഇരിക്കുമെന്നത് കണക്കാക്കുക.
ഇത്തരത്തില്‍ വിത്തുകള്‍ ശേഖരിച്ച് വിതറുന്നതില്‍ പ്രശ്നമില്ലെന്ന് പാലാ സെന്റ് തോമസ് കോളേജിലെ ബോട്ടണി വിഭാഗം മേധാവി ഡോ. പ്രൊഫ. ജോമി അഗസ്റ്റിന് പറഞ്ഞു. ഇത് കൂടുതല്‍ സ്ഥലങ്ങളില്‍ വിത്തുകള്‍ മുളക്കുന്നതിന് സഹായകമാകുമെന്നും 23 വര്‍ഷമായി കുറിഞ്ഞി പഠനവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജോമി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: