ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മധ്യപ്രദേശ് കോണ്‍ഗ്രസ്സിലെ തമ്മിലടി രൂക്ഷമാകുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനത്തുനിന്നുള്ള മുതിര്‍ന്ന നേതാക്കളായ ദിഗ്വിജയ് സിങ്ങും ജ്യോതിരാദിത്യ സിന്ധ്യയും ഏറ്റുമുട്ടി. നേതാക്കള്‍ രൂക്ഷമായ വാക്കേറ്റം തുടര്‍ന്നതോടെ രാഹുല്‍ ഇടപെട്ട് നിശബ്ദരായിരിക്കാന്‍ ആവശ്യപ്പെട്ടു. അശോക് ഗെഹ്ലോട്ട്, വീരപ്പ മൊയ്ലി, അഹമ്മദ് പട്ടേല്‍ എന്നിവരാണ് യോഗത്തിലുണ്ടായ മറ്റ് നേതാക്കള്‍. ഒടുവില്‍ തീരുമാനത്തിലെത്താതെയാണ് ചര്‍ച്ച അവസാനിച്ചത്. ഈ മാസം 28നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്.
ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കാന്‍ നേരത്തെ ഹൈക്കമാന്‍ഡ് ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളുടെ അനുയായികളുടെ പട്ടികയുമായാണ് രണ്ട് നേതാക്കളും യോഗത്തിനെത്തിയത്. നേതാക്കള്‍ പരസ്പരം അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പെടെ ഉന്നയിച്ചതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ തര്‍ക്കത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചിട്ടില്ല. സിന്ധ്യയും മുതിര്‍ന്ന നേതാവ് കമല്‍നാഥും അവകാശവാദമുന്നയിച്ചിരുന്നു. ഇരുവരുടെയും അനുയായികള്‍ വെവ്വേറെ പ്രചാരണവും നടത്തി. തുടര്‍ന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഇത് തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണെന്നായിരുന്നു രാഹുല്‍ അവകാശപ്പെട്ടത്. ഇതിന് പുറമെയാണ് ദിഗ്വിജയ് സിങ്ങും പോരിനിറങ്ങിയത്.
തന്നെ പാര്‍ട്ടി അവഗണിക്കുന്നതായി പരാതിപ്പെട്ട് സോണിയാ ഗാന്ധിക്ക് ദിഗ്വിജയ് സിങ് അയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 57 അനുയായികള്‍ക്ക് സീറ്റ് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനായ സിങ് സംസ്ഥാനത്ത് വര്‍ഷങ്ങളായി അവഗണന നേരിടുന്നുണ്ട്. അടുത്തിടെ കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തിയ പരിപാടികളില്‍നിന്നും സിങ് വിട്ടുനിന്നിരുന്നു. രാഹുലിന്റെ റാലികളില്‍ നിന്നും പാര്‍ട്ടി ഒഴിവാക്കുകയും ചെയ്തു. നിരവധി തവണ ഹിന്ദുവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി വിവാദത്തിലായ സിങ്ങിനെ റാലികളില്‍ ഉള്‍പ്പെടുത്തുന്നത് തിരിച്ചടിയാകുമെന്നതായിരുന്നു കാരണം. മധ്യപ്രദേശില്‍ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ നടത്തി ഹിന്ദുവോട്ടുകള്‍ നേടാന്‍ രാഹുല്‍ ശ്രമിച്ചിക്കുന്നുണ്ട്.
രണ്ട് തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു ദിഗ്വിജയ് സിങ്. കമല്‍നാഥ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും സിന്ധ്യ ചീഫ് വിപ്പുമാണ്. 2003 മുതല്‍ ഭരണത്തിലുള്ള ബിജെപിയെ പരാജയപ്പെടുത്തുമെന്ന വെല്ലുവിളികള്‍ക്കിടെ ഭിന്നത കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയാവുകയാണ്. ബിഎസ്പിയുമായി സഖ്യമുണ്ടാക്കാനുള്ള ഹൈക്കമാന്റ് നീക്കത്തെയും ഗ്രൂപ്പ് പോര് ബാധിച്ചു. ദിഗ്വിജയ് സിങ്ങിനെപ്പോലുള്ളവര്‍ സഖ്യം ആഗ്രഹിക്കുന്നില്ലെന്നും ഒറ്റക്ക് മത്സരിക്കുമെന്നും മായാവതി പ്രഖ്യാപിച്ചു.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: