കണ്ണൂര്‍: ജനതാദള്‍ എസ് ദേശീയ നേതാവായിരുന്ന അഡ്വ. നിസാര്‍ അഹമ്മദിന്റെ പയ്യാമ്പലത്തെ സ്മാരകം തകര്‍ത്ത നിലയില്‍. ഇന്നലെ രാവിലെയാണ് സ്മാരകം തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. ഇന്ന് അനാച്ഛാദനം ചെയ്യാനാണ് അനുസ്മരണ സമിതി തീരുമാനിച്ചിരുന്നത്. ടൗണ്‍ എസ്ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.
അഹമ്മദീയ മുസ്ലിം വിഭാഗത്തില്‍പെട്ട നിസാര്‍ അഹമ്മദിന്റെ മൃതദേഹം ഖബറടക്കിയത് മതാചാര പ്രകാരം താണയിലെ അഹമ്മദീയ മുസ്ലിം ഖബറിസ്ഥാനിലായിരുന്നു. എന്നാല്‍ പയ്യാമ്പലത്ത് സ്മാരകം നിര്‍മ്മിച്ചത് വിവാദമായിരുന്നു. മന്ത്രി മാത്യു.ടി. തോമസാണ് അനാച്ഛാദനം നിര്‍വ്വഹിക്കേണ്ടിയിരുന്നത്. ജനതാദള്‍ എസിന് സ്മാരക നിര്‍മ്മാണവുമായി യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ചിലര്‍ ഇടത്താവളത്തിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നും ജില്ലാ പ്രസിഡന്റ് പി.പി.ദിവാകരന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജില്ലയിലെ ജനതാദളിനകത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് പ്രതിമ തകര്‍ക്കപ്പെട്ട സംഭവമെന്നാണ് സൂചന. ജില്ലാ പ്രസിഡണ്ട് ഉള്‍പ്പെടെയുളള നേതാക്കളടങ്ങുന്ന ഔദ്യോഗിക വിഭാഗത്തെ അനാച്ഛാദനച്ചടങ്ങിലടക്കം പങ്കെടുപ്പിക്കാതെ മാറ്റിനിര്‍ത്തി അനുസ്മരണസമിതി എന്ന പേരിലുള്ള സംഘടനയുടെ പേരിലാണ് ഇന്ന് പ്രതിമ അനാച്ഛാദനവും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചിരുന്നത്. പ്രതിമ തകര്‍ത്തതിന് പിന്നില്‍ ജനതാദളിലെ തന്നെ ഒരു വിഭാഗമാണെന്ന നിഗമനത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: