കൂത്തുപറമ്പ്: ആചാരങ്ങളുടെ വൈവിധ്യങ്ങളെ നിയമംകൊണ്ട് തടയാന്‍ സാധിക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. കുത്തുപറമ്പില്‍ ശബരിമല കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപയാത്രയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ആചാരങ്ങളുടെ വൈവിധ്യങ്ങളെ നിയമംകൊണ്ട് നേരിടാന്‍ സാധിക്കില്ല. അതുപോലെ ആചാരങ്ങള്‍ നിയമംകൊണ്ട് നടപ്പിലാക്കാനും സാധിക്കില്ല. സതിയും നിലവിലുള്ള ശബരിമല ആചാരങ്ങളും ഒരു പോലെയെന്ന് ചില പുരോഗമന പ്രസ്ഥാനങ്ങള്‍ പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഈ പുരോഗമന പ്രസ്ഥാനം ഇത്രയും കാലം കേരളത്തില്‍ ഭരിച്ചിട്ടും, ശബരിമല ആചാരങ്ങള്‍ തെറ്റാണെന്നു പറയാനോ, ഒരു പ്രമേയം ഇറക്കാനോ ഇതുവരെ എന്തുകൊണ്ട് തയ്യാറായില്ല എന്ന് ടീച്ചര്‍ ചോദിച്ചു. ഇപ്പോള്‍ സുപ്രീം കോടതി വിധിയുടെ പേരില്‍ ഹിന്ദുവിന്റെ ആചാരങ്ങള്‍ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. നവംബര്‍ 5ന് ഏതു പരിശുദ്ധിയോടെയാണോ ശബരിമല ക്ഷേത്രനട തുറക്കുന്നത് അതേ പരിശുദ്ധിയോടെ തന്നെ നട അടക്കുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
നാമജപയാത്ര ശ്രീ കാഞ്ചി കാമാക്ഷി അമ്പലപരിസരത്തു നിന്നും ആരംഭിച്ച് നഗര പ്രദക്ഷിണത്തിന് ശേഷം ടൗണ്‍ സ്ക്വറില്‍ സമാപിച്ചു. ശബരിമല കര്‍മ്മസമിതി ജില്ലാ അധ്യക്ഷന്‍ ആലച്ചേരി ഹരികൃഷ്ണന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ അധ്യക്ഷന്‍ മണിവര്ണ്ണന്, രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് കാര്യകാരി അംഗം കെ.ബി.പ്രജില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശബരിമല സമരഗീതം പ്രീഷാ സുഹാസ് തൊക്കിലങ്ങാടി ആലപിച്ചു. അഡ്വ.എം.കെ.രഞ്ജിത്ത് സ്വാഗതവും സി.കെ.സുരേഷ്ബാബു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: