തിരുവനന്തപുരം: തലസ്ഥാനനഗരത്തില്ത്തന്നെ ഒരു പ്ലാസ്റ്റിക് കമ്പനി നിന്നു കത്തിയത് പതിനഞ്ചു മണിക്കൂര്‍. വന്‍ ദുരന്തം ഒഴിവായത് ആരുടെയൊക്കെയോ ഭാഗ്യത്തിന്. എല്ലാം ചാരമായിക്കഴിഞ്ഞപ്പോള് കമ്പനിക്കെതിരെ കേസെടുക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. യഥാര്‍ഥത്തില്‍ ഇത്തരം അഗ്നിദുരന്തങ്ങള്ക്ക് ആരാണ് ഉത്തരവാദി?
സംസ്ഥാനത്തെ കെട്ടിടങ്ങള്‍ അഗ്നിബാധയുടെ മുള്മുനയിലാണെന്നതാണ് പേടിപ്പെടുത്തുന്ന യാഥാര്‍ഥ്യം. ബഹുനില കെട്ടിങ്ങളിലും ഫാക്ടറികളിലും നടത്തേണ്ട അഗ്നിസുരക്ഷാ ഓഡിറ്റിങ്ങ് പേരില്‍ മാത്രം.
2015-ല്‍ ജേക്കബ് തോമസ് അഗ്നിരക്ഷാ സേനയുടെ ഡയറക്ടര്‍ ആയിരുന്നപ്പോഴാണ് വാര്‍ഷിക അഗ്നിരക്ഷാ ഓഡിറ്റിങ് കൊണ്ടുവരുന്നത്. ജനങ്ങളുടെ തിരക്കിനുസരിച്ച് കെട്ടിടങ്ങളെ തരം തിരിച്ചായിരുന്നു പരിശോധന. ഓരോ ഉപയോഗത്തിനുള്ള കെട്ടിടങ്ങള്‍ക്കും വേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചു. അവ കൃത്യമായി പരിശോധിക്കാന്‍ ചെക് ലിസ്റ്റും നല്കി. കൃത്യമായ ഇടവേളകളില്‍ ഓരോ യൂണിറ്റുകള്‍ക്കും കീഴിലെ കെട്ടിടങ്ങള്‍ പരിശോധിക്കണം. അവ നിരീക്ഷിക്കാന്‍ ഡിവിഷന്, ജില്ലാ, സംസ്ഥാന തലത്തില്‍ കമ്മറ്റിയും രൂപീകരിച്ചു. ബെംഗളൂരു, മുംബൈ, പൂനെ തുടങ്ങിയ വ്യവസായ കേന്ദ്രങ്ങളിലെല്ലാം അഗ്നിരക്ഷാ സേനാ അംഗങ്ങളെ പഠനത്തിനയച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഇത് ഇപ്പോള്‍ കടലാസ്സില്‍ മാത്രമാണ് ഉള്ളത്.
ഡിറ്റക്ടറുമില്ല അലാറവുമില്ല
ഓരോ ഫാക്ടറിയും ഉദ്പാദിപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന വസ്തുക്കള്‍ക്കും രാസവസ്തുക്കള്‍ക്കും അനുസരിച്ചുള്ള അഗ്നിരക്ഷാ ഉപകരണങ്ങളാണ് വേണ്ടത്. ഇതനുസരിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അഗ്നിരക്ഷാ യൂണിറ്റുകള്‍ നല്‍കണം. ഇത് പരിശോധിച്ച് റിപ്പോര്‍ട്ട് മേല്‍ ഓഫീസുകളില്‍ അറിയിക്കണം. എന്നാല്‍ ഇവയൊന്നും അഗ്നിരക്ഷാ സേനയില്‍ നടക്കുന്നില്ല. പലയിടത്തും ഫയര്‍ എക്സ്റ്റിംഗ്വിഷുകള് മാത്രമാണ് ഉള്ളത്. കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ ഫാമിലി പ്ലാസ്റ്റിക്കില്‍ സൂക്ഷിച്ചിരുന്നത് പ്ലാസ്റ്റിക് നിര്‍മാണത്തിനുള്ള പോളീ പ്രൊപ്പലൈന്‍, എല്‍പിജി ഗ്യാസ്, ഡീസല്‍, തുടങ്ങിയവയാണ്. ഇത് സൂക്ഷിക്കുന്നതിന് ‘ഹൈ ഫയര്‍ ഹസാര്‍ഡ്’ സുരക്ഷയാണ് ഒരുക്കേണ്ടത്. ഇതനുസരിച്ച് സ്റ്റിന്ക്ളെര് (തീപിടിത്തമുണ്ടായാല്‍ ബള്‍ബ് പോലുള്ള വസ്തുവില്‍ നിറച്ചിരിക്കുന്ന രാസവസ്തു പൊട്ടുകയും വെള്ളം പമ്പു ചെയ്യപ്പെടുകയും ചെയ്യും), ഫയര്‍ ഡിറ്റക്ടര്‍, ഫയര്‍ അലാറം തുടങ്ങിയവ വേണം. എന്നാല്‍ ഇവയൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ദിവസം മുമ്പ് തീപിടിത്തം ഉണ്ടായപ്പോള്‍ അഗ്നിരക്ഷാ സേന അവിടെ എത്തിയതാണ്. എന്നാല്‍ തീ അണച്ച് മടങ്ങിയതല്ലാതെ പരിശോധന നടന്നില്ല.
വാര്‍ഷിക ലൈസന്‍സിനു പോലും പരിശോധനയില്ല
രണ്ട് വര്‍ഷം മുമ്പ് നടന്ന പരിശോധനയില്‍ കൃത്യമായ സുരക്ഷാ ക്രമീകരണം വേണമെന്ന് ഫാമിലി പ്ലാസ്റ്റിക് ഫാക്ടറി ഉടമകളെ അഗിനിരക്ഷാ സേനാ വിഭാഗം അറിയിച്ചിരുന്നു. പക്ഷെ പിന്നീട് പരിശോധന ഉണ്ടായില്ല. ഇതാണ് സംസ്ഥാനത്തെ അഗ്നി സുരക്ഷാ ക്രമീകരണത്തിന്റെ അവസ്ഥ. ഫാക്ടറികളിലെ സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ചുമതല വ്യാവസായിക വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനം, ജില്ലാ ഭരണ കൂടം, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയ്ക്കുമുണ്ട്. സ്ഥാപനം തുടങ്ങുമ്പോള്‍ മാത്രമാണ് ഈ വകുപ്പുകള്‍ സുരക്ഷാ പരിശോധന നടത്തുന്നത്. വാര്‍ഷിക ലൈസന്‍സിനു പോലും കൃത്യമായ പരിശോധന നടത്തുന്നില്ല. ഏറ്റവും കൂടുതല്‍ ആളുകളെത്തുന്ന ഷോപ്പിംഗ് മാളുകളുടെയും ആശുപത്രികളുടെയും സ്കൂളുകളുടെയുമൊക്കെ സ്ഥിതിയും വ്യത്യസ്ഥമല്ല.
അനീഷ് അയിലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: