സുപ്രീംകോടതി വിധി നടപ്പാക്കണം. പക്ഷേ വന്ന വിധി അന്തിമമാകണം. ശബരിമല സംബന്ധിച്ച വിധിയുടെ കാര്യത്തില്‍ പുനരാലോചനാ ഹര്‍ജി, നിയമ നിര്‍മാണ സാധ്യതകള്‍ ഒക്കെ അവശേഷിക്കുമ്പോള്‍, ഇന്ന ദിവസമോ അതിനുമുന്‍പോ നടപ്പാക്കണം എന്നു പ്രത്യേക സമയപരിധി നിഷ്കര്‍ഷിച്ചിട്ടില്ലാത്ത നിലയ്ക്ക്, വിധി ഇന്നു തന്നെ നടപ്പാക്കണം എന്ന വാശി വിശ്വാസസമൂഹത്തെ അധിക്ഷേപിക്കുക എന്ന ലക്ഷ്യം മാത്രം വച്ചുള്ളതാണ്. അതിനുകാരണം വിശ്വാസ സമൂഹം തന്നെ കൊടുത്ത പദവിയാണ്, പണമാണ്, സുഖലോലുപതയാണ്. തുലാമാസം ഒന്നു മുതല്‍ അഞ്ചു വരെ കേരളം വീര്‍പ്പു മുട്ടിയപ്പോള്‍, ആ പദവി വഹിക്കുന്നവന് കുടുംബസമേതം വിനോദ സഞ്ചാരത്തിലായിരുന്നുവെന്ന കാര്യം നാം മനസ്സിലാക്കണം.
വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചില്‍, വിധിയുടെ ഗുണഭോക്താവ് എന്ന നിലയില്‍, സ്ത്രീയായി ഒരു ജഡ്ജിയെ ഉണ്ടായിരുന്നുള്ളൂ- ജ: ഇന്ദു മല്‍ഹോത്ര. അവരുടെ വിധി ആകട്ടെ, നടപ്പാക്കാനിരിക്കുന്ന വിധിക്ക് നേര്‍വിപരീതവും. ഗുണഭോക്താക്കളായ എല്ലാവരും എതിര്‍ക്കുന്ന ഒരു വിധിയെ ഒരൊറ്റ രാത്രി കൊണ്ട് നടപ്പാക്കണം എന്ന നിര്‍ബന്ധബുദ്ധിയെ ചോദ്യം ചെയ്യാതിരിക്കാന്‍ ആത്മാഭിമാനമുള്ളവര്‍ക്ക് കഴിയുമോ? അത് സ്വന്തം ആത്മനിഷ്ഠയെ പൂര്‍ണ്ണമായും ചോദ്യം ചെയ്യുന്നതാകുമ്പോള്‍ ആര്‍ക്കും അങ്ങനെ പ്രതികരിക്കാനാകൂ. ഭൂരിപക്ഷം എതിര്‍ത്താലും, സമരം ചെയ്താലും വിധി മാറില്ലത്രെ! ഇതൊക്കെ മുന്‍കൂട്ടി തീരുമാനിക്കുന്നതാരാണ്.
കോടതി വിധികളെല്ലാം നടപ്പാക്കേണ്ടതാണെങ്കില്‍ മോസ്കുകളില്‍ ഉപയോഗിക്കുന്ന ഉച്ചഭാഷണികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വിധി എന്താണ് നടപ്പിലാക്കാത്തത്? പിറവംപള്ളി ഓര്‍ത്തഡോക്സ് സഭയ്ക്ക് തുറന്നു കൊടുക്കണമെന്ന വിധിക്കെതിരെ വന്ന റിവ്യൂ ഹര്‍ജി തള്ളി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപ്പാക്കാത്തതെന്താണ്? സമൂഹത്തിന് നന്മ മാത്രം ചെയ്യുന്ന, ജീവിക്കാന്‍ പെടാപ്പാടു പെടുന്ന നഴ്സുമാരുടെ ശമ്പളം സംബന്ധിച്ച വിധി എന്താണ് നടപ്പിലാക്കാത്തത്? ദേശീയ പാതയോരത്തെ ബാര്‍ സംബന്ധിച്ച വിധി നടപ്പിലാക്കാതിരിക്കാന്‍ ദേശീയപാതയുടെ പേരു തന്നെ മാറ്റിയില്ലേ? മെഡിക്കല്‍ കോളേജ് വിധിയെ മറികടക്കാന്‍ ഓര്‍ഡിനസ് കൊണ്ടുവന്നില്ലേ? ഈ വിധികളെല്ലാം അനിഷേധ്യവും വിയോചന രഹിതവും ഗുണഭോക്തൃ യുക്തവും ആയിരുന്നില്ലേ? ഈ വിധികള്‍ വന്നിട്ട് നാളുകള്‍ എത്രയായി? എന്താണ് ശബരിമലയിലെ യുവതീ പ്രവേശനം ഇതാ ഇപ്പോള്‍, ഇന്നുതന്നെ നടപ്പാക്കണം എന്ന സുഗ്രീവാജ്ഞകള്‍ വരുന്നത്?
സ്ത്രീ സമത്വമാണ് വിഷയമെങ്കില്‍ അതില്ലാത്തത് ശബരിമലയില്‍ അല്ലല്ലോ. അവിടെ, കുഞ്ഞു പെണ് മക്കളും, അമ്മമാരും എത്തുന്നുണ്ടല്ലോ. നിലനില്‍ക്കുന്നത് ആചാരമാണ്. 10നും 50നും ഇടയില്‍ പ്രായമുള്ള യുവതികള്‍ ശബരിമലയില്‍ കയറരുതെന്നത് ആചാരം. അത് ലിംഗ വിവേചനമേ അല്ല. വ്രതമാണ്. യുവതികള്‍ അയ്യപ്പനായി, അയ്യപ്പന്റെ അനുഗ്രഹത്തിനായി നോക്കുന്ന വ്രതം. ഈ പ്രായമത്രയും ശബരിമല അയ്യപ്പനെ അകക്കണ്ണുകൊണ്ട് ദര്‍ശിച്ച്, കന്നി അയ്യപ്പന്മാരെ പൂര്‍ണ്ണ വ്രത ശുദ്ധിയോടെ മല ചവിട്ടിക്കാന്‍ പാകപ്പെടുത്തുന്ന യുവതീ വ്രതം. ഓരോ ഹൈന്ദവ യുവതിയും ശബരിമല വിഗ്രഹത്തെ കാണുന്നതും തൊഴുന്നതും തന്റെയോ, തന്റെ ദൃഷ്ടിയില് പതിയുന്ന മാലയിട്ട, നൊയമ്പ് നോക്കുന്ന അയ്യപ്പന്‍മാരിലൂടെയാണ്.
അയ്യപ്പന്റെ മൂലസ്ഥാനമായ പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ അയ്യപ്പന്റെ തിരുവാഭരണം ചാര്‍ത്തുന്ന പതിവുണ്ട്. സ്ത്രീകള്‍ അവിടെയെത്തി ഭഗവാനെ തൊഴാറുണ്ട്. ശബരിമലയില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം ദൂരെയുള്ള ജനവാസ കേന്ദ്രത്തില്‍ എന്തിനാണിങ്ങനെ ഒരാചാരം? പുരുഷന്മാര്ക്ക് ദര്‍ശിക്കാനാണെങ്കില്‍ അവിടെ എന്തിനാണ് തിരുവാഭരണം ചാര്‍ത്തുന്നത്? ഇതില്‍ നിന്ന് വ്യക്തമാണ് ആ ആചാരം ആര്‍ക്കോ വേണ്ടി ഉണ്ടാക്കിയതാണെന്ന്. അത് യുവതികള്‍ക്കു ദര്‍ശിക്കാന്‍ വേണ്ടിയാണ്. ഇതാണ് യുക്തി. ഇതാണ് ശരി.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിക്കും പ്രസക്തി ഇല്ലേ? അതല്ലേ സ്ത്രീപക്ഷ വിധി? നാലു പുരുഷ ജഡ്ജിമാര്‍ ഏക വനിതാ ജഡ്ജിയുടെ വിധിയെ അടിച്ചമര്‍ത്തി എന്നൊരാക്ഷേപം ഇവിടെ ഉന്നയിച്ചാലോ? ലിംഗ നീതി എവിടെയും ഉറപ്പാക്കണമെന്നാണല്ലോ വിധി തന്നെ പറയുന്നത്.
ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിരീക്ഷണങ്ങള്‍: മതപരമായി നിലനിന്നുപോരുന്ന ആചാരങ്ങള്‍ സമൂഹത്തെ ഹാനികരമായി ബാധിക്കുന്ന തരത്തില്ലെങ്കില്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ല. ഒരു മതത്തിന്റെ വിശ്വാസികളാണ് ആചാരങ്ങളെക്കുറിച്ച് തീരുമാനിക്കേണ്ടത്. ജഡ്ജിയുടെ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ മതാചാരങ്ങളെ കുറിച്ചുള്ള വിധിയില്‍ പ്രതിഫലിക്കരുത്. മതങ്ങളുടെ താരതമ്യവും മതാചാരങ്ങളെ കുറിച്ചുള്ള കോടതി തീരുമാനവും തികച്ചും അപ്രസക്തമാണ്. മതനിരപേക്ഷത നിലനില്‍ക്കുന്ന സമൂഹത്തില്‍ ഏതൊരു മതവിഭാഗത്തിനും അവരുടെ വിശ്വാസത്തിനനുസരിച്ച് ആചാരനുഷ്ഠാനങ്ങള്‍ തീരുമാനിക്കാം. യുക്തിക്കനുസരിച്ച് വിശ്വാസത്തെ മാറ്റാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല. വിവേചനപരമാണെങ്കിലും മരപരമായ ആചാരങ്ങള്‍ മാനിക്കപ്പെടണം. മറ്റൊരാളുടെ മതവിശ്വാസത്തെ ഹനിക്കുന്നതല്ലെങ്കില്‍ ഏതു മതത്തിനും സ്വന്തം ആചാരങ്ങള്‍ തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്. ഈ വിധി എന്തുകൊണ്ട് മാനിക്കപ്പെടുന്നില്ല എന്ന് ഓരോ ഹൈന്ദവനും ചിന്തിക്കണം.
സതീഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: