പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സമനിലക്കുരുക്ക് അഴിക്കാന്‍ ബ്ലാസ്റ്റേഴ്സിന് ഇനിയും കാത്തിരിക്കണം. പൂനെ സിറ്റിയുമായുള്ള മത്സരവും സമനിലയായി. ശ്രീ ശിവ ഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി.
ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്. 13-ാം മിനിറ്റില്‍ മാര്‍ക്കോ സ്റ്റാന്‍കോവിച്ച് പൂനെ സിറ്റിയെ മുന്നിലെത്തിച്ചു. 61-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ നികോള കിര്‍മാരേവിച്ച് ഗോള്‍ മടക്കി. ഈ സമനിലയോടെ ബ്ലാസ്റ്റേഴ്സിന് അഞ്ചു മത്സരങ്ങളില്‍ ഏഴു പോയിന്റായി. അതേസമയം പൂനെയ്ക്ക് അഞ്ചു മത്സരങ്ങളില്‍ ഒരു പോയിന്റോള്ളൂ.
വിജയം ലക്ഷ്യമിട്ടിറങ്ങിയ കേരള ബ്ലാസ്റ്റേഴസ്് തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചു. എന്നാല്‍ മത്സര ഗതിക്കെതിരെ പൂനെ ഗോള്‍ നേടി മുന്നിലെത്തി. പതിമൂന്നാം മിനിറ്റില്‍ മാര്‍ക്കോ സ്റ്റാന്‍കോവിച്ചാണ് ബ്ലാസ്റ്റേഴ്സ് ഗോളിയെ കീഴടക്കിയത്. ബോക്സിനുളളില് നിന്നുള്ള ബുള്ളറ്റ് ഷോട്ട് വലയില്‍ കയറി.
ഗോള്‍ വീണിട്ടും ബ്ലാസ്റ്റേഴ്സ് തളര്‍ന്നില്ല. സി.കെ.വിനീത്, സ്ലാവിസ, സഹല്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരന്തരം അവര്‍ പൂനെ ഗോള്‍ മുഖം ആക്രമിച്ചു. ഒന്നിലെറെ അവസരങ്ങള്‍ കിട്ടിയെങ്കിലും അതൊന്നും ഗോളാക്കാനായില്ല.
41-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ നേടിയെന്ന് തോന്നി. പൂനെയുടെ ഗോള്‍ മുഖത്തെ കൂട്ടപ്പൊരിച്ചിലിനിടയില്‍ പന്ത് ഗോളി കൈപ്പിടിയിലൊതുക്കി. പന്ത് ഗോള്‍വര കടന്നിട്ടാണ് ഗോളി പിടിച്ചതെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ വാദിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിന്നില്‍.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലീഡ് ഉയര്‍ത്താന്‍ പൂനെയ്ക്ക് അവസരം കിട്ടി. ഗോള്‍ മുഖത്ത് പൂനെ താരത്തെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മുതലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അല്‍ഫാരയുടെ സ്പോട്ട് കിക്ക് പോസ്റ്റില്‍ തട്ടിതെറിച്ചു.
അറുപത്തിയൊന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോള്‍ പിറന്നു. ബോക്സിന് അടുത്ത് നിന്ന് നികോള കിര്‍മാരേവിച്ച് തൊടുത്തുവിട്ട ഷോട്ട് പൂനെയുടെ വലയില്‍ കയറി.വിജയഗോളിനായി ബ്ലാസ്റ്റേഴ്സ് ആക്രമണം തുടര്‍ന്നെങ്കിലും ഗോളടിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: