ന്യൂദല്‍ഹി/മുംബൈ: അയോധ്യാ കേസ് പരിഗണിക്കാതെ മാറ്റിവെയ്ക്കുന്ന സുപ്രീംകോടതിയുടെ നടപടിക്കെതിരെ ആര്‍എസ്എസ്. കേസ് കേള്‍ക്കാന്‍ തയാറാവാതെ നീട്ടിവെയ്ക്കുന്ന നടപടി രാജ്യത്തെ ഹിന്ദുക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി പറഞ്ഞു.
കേസ് എപ്പോള്‍ കേള്‍ക്കണമെന്നത് സുപ്രീംകോടതിയുടെ അധികാരവിഷയമാണ്. എന്നാല്‍ ഈ തീരുമാനം ഹിന്ദു സമൂഹത്തിന് ആശ്ചര്യജനകവും വേദനാപൂര്ണവുമായാണ് അനുഭവപ്പെട്ടതെന്നും സര്‍കാര്യവാഹ് കുറ്റപ്പെടുത്തി. മൂന്നുദിവസമായി മുംബൈയിലെ ഭായന്തറില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി മണ്ഡലിന് ശേഷം മാധ്യമ പ്രവര്ത്തകരോടുസംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.
സമൂഹം കോടതികളെ ബഹുമാനിക്കുന്നതു പോലെ തന്നെ കോടതികള്‍ സമാജത്തിന്റെ വിശ്വാസങ്ങളെയും ചിന്തകളെയും ബഹുമാനിക്കണം. ശ്രീരാമ ജന്മഭൂമിയിലെ രാമക്ഷേത്രം കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതാണ്. കോടതികള്‍ ഇതു കണ്ടില്ലെന്ന് നടിക്കരുത്. കഴിഞ്ഞ മുപ്പതുവര്‍ഷത്തിലധികമായി ഹിന്ദുസമൂഹം രാമക്ഷേത്രത്തിനായി സമരരംഗത്താണ്.
അയോധ്യയില്‍ ഭവ്യമായ രാമക്ഷേത്രം നിര്‍മ്മിച്ച് ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കണമെന്നാണ് ഹിന്ദു സമൂഹത്തിന്റെ ആഗ്രഹം. എന്നാല്‍ ഈ പ്രതീക്ഷകള്‍ നീണ്ടുനീണ്ടുപോവുകയാണ്.
2010ല്‍ അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നതാണ്. ഇതിനെതിരായ അപ്പീലുകള്‍ 2011 മുതല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. പരിഗണിച്ചപ്പോഴെല്ലാം നീട്ടിവെയ്ക്കുന്ന സമീപനമാണ് കോടതിയില്‍ നിന്നുണ്ടായത്. എപ്പോള്‍ ഈ കേസ് പരിഗണിക്കുമെന്ന് കോടതിയോട് അന്വേഷിക്കാനുള്ള അവകാശമുണ്ടെന്നും ഭയ്യാജി ജോഷി പറഞ്ഞു.
രാമക്ഷേത്രനിര്‍മാണത്തിന് ഓര്‍ഡിനന്‍സ് ഇറക്കണമോ വേണ്ടയോ എന്നത് കേന്ദ്രസര്‍ക്കാരിന്റെ അധികാരമാണ്. യാതൊരു സമ്മര്‍ദവും കേന്ദ്രസര്‍ക്കാരിന് മേല്‍ ചുമത്തിയിട്ടില്ല. അയോധ്യയില്‍ ക്ഷേത്രമുണ്ടായിരുന്നതിന്റെ തെളിവുകള്‍ ലഭിച്ചാല്‍ അവിടെ ക്ഷേത്രനിര്‍മാണം നടത്തുമെന്ന് നരസിംഹറാവു, സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നതാണ്. പുരാവസ്തുവകുപ്പ് ഇതുസംബന്ധിച്ച തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നതില്‍ യാതൊരു അപാകതയുമില്ല, സര്‍കാര്യവാഹ് പറഞ്ഞു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: