പത്തനംതിട്ട: ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആചാരലംഘനത്തിന് വഴിയൊരുക്കാന്‍ ശബരിമലയില്‍ പിണറായി വിജയന് സര്‍ക്കാര്‍ സന്നാഹമൊരുക്കുന്നു. ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞയും മാധ്യമങ്ങള്‍ക്കു വിലക്കും പ്രഖ്യാപിച്ച സര്‍ക്കാര്‍ യുദ്ധസമാനമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് പോകാന്‍ മാധ്യമങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. ഭക്തരോടുള്ള വെല്ലുവിളിയുടെ ഭാഗമായി പുണ്യപൂങ്കാവനത്തില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ആറിന് അര്‍ധരാത്രി വരെയാണ് നിരോധനം.
ചിത്തിരആട്ട വിശേഷത്തിനായി അഞ്ചിന് വൈകിട്ട് അഞ്ചിന് നടതുറന്ന് ആറിന് രാത്രി 10ന് അടയ്ക്കും. അന്ന് രാവിലെ എട്ട് മണി മുതല്‍ മാത്രമേ നിലയ്ക്കല്‍ നിന്നും മാധ്യമപ്രവര്‍ത്തകരെയും ഭക്തരെയും കടത്തിവിടുകയുള്ളു എന്ന് പോലീസ് അറിയിച്ചു. കര്‍ശന സുരക്ഷാ പരിശോധനക്ക് ശേഷമേ മാധ്യമ പ്രവര്‍ത്തകരെയും പമ്പയിലേക്ക് പോകാന്‍ അനുവദിക്കൂ എന്നും അറിയിപ്പില്‍ പറയുന്നു.
പോലീസ് വലിയ സന്നാഹം ഒരുക്കിയതോടെ കഴിഞ്ഞമാസം നടതുറന്നപ്പോള്‍ യുവതികളെ സന്നിധാനത്ത് എത്തിക്കാന്‍ നടത്തിയ നാടകങ്ങള്‍ ആവര്‍ത്തിക്കുമെന്നതും ഉറപ്പായി. മലകയറാന്‍ യുവതികളെത്തിയാല്‍ മതിയായ സുരക്ഷ ഒരുക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് ചീഫ് ടി. നാരായണന് പറഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്നുമുതല്‍ അതീവ ജാഗ്രതാ നിര്‍ദേശവും പോലീസിന് നല്കി.
ദക്ഷിണ മേഖലാ എഡിജിപിയുടെ നേതൃത്വത്തില്‍ രണ്ട് ഐജി, അഞ്ച് എസ്പി, പത്ത് ഡിവൈഎസ്പി അടക്കം 1200 പോലീസുകാരെ വടശേരിക്കര, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ വിന്യസിക്കും. നിലയ്ക്കല്‍, പമ്പ, കാനന പാത, സന്നിധാനം എന്നിവിടങ്ങളില്‍ ഭക്തരെ തങ്ങാന്‍ അനുവദിക്കേണ്ടെന്നാണ് പോലീസിന്റെ തീരുമാനം. ഐജി പി. വിജയനാണ് സന്നിധാനത്തെ സുരക്ഷാ ചുമതല. നിലയ്ക്കല്‍ മുതല്‍ പമ്പ വരെ ഐജി എം.ആര്. അജിത്കുമാറിനും. ഇവരെ സഹായിക്കാന്‍ ഐപിഎസ് ഓഫീസര്‍മാരും ഉണ്ടാകും. മരക്കൂട്ടത്ത് എസ്പിമാര്‍ക്കാണ് ചുമതല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: