പാട്ന : അത്യാഢംബരമായി വിവാഹിതനായ ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപിന്റെ വിവാഹ ജീവിതം അന്ത്യത്തിലേക്കെന്ന് സൂചന. ആറുമാസം മാത്രം നീണ്ട ഭാര്യ ഐശ്വര്യ റായിയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുന്നതിനായി തേജ് പ്രതാപ് പാട്ന കോടതിയില്‍ ഹര്‍ജി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം മെയ് 12നായിരുന്നു ഇരുവരുടേയും വിവാഹം. മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ കൊച്ചു മകളും, മുന്‍ മന്ത്രി ചന്ദ്രിക റായിയുടെ മകളുമാണ് ഐശ്വര്യ. ഇരുവര്‍ക്കും പൊരുത്തപ്പെട്ടു പോകാന്‍ സാധിക്കില്ലെന്നാണ് വിവാഹ മോചനത്തിന് തേജ് പ്രതാപ് അറിയിച്ചത്.
വിവാഹമോചനത്തിന് ഫയല്‍ ചെയ്തശേഷം തേജ് പ്രതാപ് രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുന്ന ലാലുവിനെ സന്ദര്‍ശിച്ചിരുന്നു.
പാട്നയില്‍ അത്യാഢംബരമായാണ് തേജിന്റേയും ഐശ്വര്യയുടേയും വിവാഹം നടത്തിയത്. ബീഹാര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്, കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
കാലിത്തീറ്റ കുംഭകോണക്കേസില്‍പ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന ലാലു പ്രസാദ് പരോളിനിറങ്ങിയാണ് വിവാഹത്തിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: