കാഞ്ഞങ്ങാട്: അവിശ്വാസികള്‍ക്കു വേണ്ടി സിപിഎം അയ്യപ്പനെപ്പോലും വെല്ലുവിളിക്കുകയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന് പറഞ്ഞു. ഉദുമ തെരഞ്ഞെടുപ്പു കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാകാനെത്തിയ സുധാകരന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
സര്‍ക്കാരിന് ഇപ്പോള്‍ വിനാശകാലേ വിപരീത ബുദ്ധിയാണ്. കപട വിശ്വാസികളെ ശബരിമലയില്‍ കയറ്റിയതുകൊണ്ട് ഈ സര്‍ക്കാറിന് എന്ത് നേട്ടമാണ് കിട്ടാനുള്ളത്. വിശ്വാസികളല്ലാത്തവരെ ശബരിമല കയറ്റാന്‍ 5000 പോലീസിനെയും 1500 ഉദ്യോഗസ്ഥരെയുമാണ് ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. സുപ്രീംകോടതി വിധിയില്‍ സ്ത്രീകള്‍ സന്തോഷിക്കേണ്ടവരാണെങ്കില് എന്തുകൊണ്ട് അവര്‍ സമരത്തിന്റെ മുന്‍ നിരയില്‍ അണിനിരക്കുന്നു. ഇത് സുപ്രീംകോടതി വിധിക്ക് സ്ത്രീകളും എതിരുതന്നെയാണെന്ന് വ്യക്തമാക്കുകയാണ്.
ശബരിമലയില്‍ കയറാന്‍ ശ്രമിക്കുന്നത് എത്തിസ്റ്റുകളാണ്. വിശ്വാസികളായവരാരും ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കാന്‍ തയ്യാറാവില്ലെന്നും സുധാകരന് പറഞ്ഞു. ശാന്തവും സമാധാനവും നിലനില്‍ക്കുന്ന ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുധാകരന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: