കൊച്ചി: തുടര്‍ച്ചയായി ഏഴുവര്‍ഷം ദുരന്ത നിവാരണത്തിനുള്ള കേന്ദ്ര സഹായം കേരളം പാഴാക്കി. 2011 മുതല്‍ 18 വരെ വിനിയോഗിക്കാതെ പാഴാക്കിയത് ഏഴുകോടിയാണ്. ദുരന്ത നിവാരണ മുന്നൊരുക്കങ്ങള്‍ക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ച ഏഴുകോടിയോളം ചെലവാക്കിയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി തന്നെ നല്കിയ വിവരാവകാശ രേഖയില്‍ പറയുന്നു.
വിവരാവകാശ പ്രവര്ത്തകന് അഡ്വ. ഡി.ബി. ബിനുവിന്റെ ചോദ്യത്തിനാണ് മറുപടി. പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ പദ്ധതികള്‍ തയ്യറാക്കല്‍, ബോധവല്‍ക്കരണം, അടിസ്ഥാന ആശയ വിനിമയ സംവിധാനമൊരുക്കല്‍ എന്നിവയ്ക്കാണ് തുക. എന്നാല്‍ ഒരു പദ്ധതിയും സമര്‍പ്പിക്കാത്തതിനാല്‍ തുക നഷ്ടമായി. പ്രളയം, സുനാമി, ഭൂകമ്പം ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറക്കാനായി വിവിധ പദ്ധതികള്‍ക്ക് രൂപംനല്കാമായിരുന്നിട്ടും അതോറിറ്റി ഈ കാര്യങ്ങളില്‍ വേണ്ട ശ്രദ്ധകൊടുത്തില്ല.
പ്രളയകാലത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യപ്തത മൂലം മത്സ്യത്തൊഴിലാളികളെ കൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തേണ്ട അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതില്‍ മുഖ്യപങ്ക് ദുരന്ത നിവാരണ അതോറിറ്റിക്കാണെന്നതാണ് വ്യക്തമാകുന്നത്. ഈ കാര്യങ്ങളെല്ലാം രക്ഷാപ്രവര്‍ത്തനത്തെ വരെ ബാധിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അന്വേഷണം നടന്നതുമില്ല.
മുന്‍കരുതല്‍ മാര്‍ഗങ്ങള്‍ നേരത്തെ തയ്യാറാക്കിയിരുന്നെങ്കില്‍ നിശ്ചിത സമയത്തില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാമായിരുന്നു. മണ്ണിടിച്ചില്‍ ഉണ്ടായേക്കാവുന്ന പ്രദേശങ്ങള്‍ രേഖപ്പെടുത്തുന്നതിനും, ആ പ്രദേശങ്ങളില്‍ രക്ഷാ ദൗത്യം ഒരുക്കുന്നതിലും താമസം നേരിട്ടിരുന്നു. ഘട്ടം ഘട്ടമായി സംവിധാനങ്ങള്‍ തയ്യാറാക്കുന്നതിനും ദുരന്ത നിവാരണ അതോറിറ്റിയുടെ മെല്ലെപ്പോക്ക് പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: