ആലുവ: വീട് കുത്തിതുറന്ന് 32 പവന് സ്വര്‍ണാഭരണങ്ങളും 80,000 രൂപയും കവര്‍ന്ന രണ്ട് പേര് പിടിയില്‍. മട്ടാഞ്ചേരി ലോബോ കവലയില്‍ വലിയമാലോത്ത് ഹനീഫ (46), സഹായി ആലപ്പുഴ അരൂക്കുറ്റി വടുതല പടിഞ്ഞാറെ ചെന്നാടം ഷാജഹാന് (33) എന്നിവരെ ഞാറയ്ക്കല്‍ സിഐ: എം.കെ. മുരളി, എസ്ഐ മോഹിത് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു.
മോഷണം നടത്തിയത് ഹനീഫ തനിച്ചാണ്. സ്വര്‍ണം പണയം വെച്ചത് ഷാജഹാനാണ്. മോഷണ മുതലെന്നറിഞ്ഞിട്ടും കൂട്ടുനിന്നതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്വര്‍ണത്തില്‍ 24 പവനും ഒരു ലക്ഷത്തിലേറെ രൂപയും പ്രതികളില്‍ നിന്നും കണ്ടെടുത്തു. എട്ട് പവന് സ്വര്‍ണം പണയം വെച്ചതായി പ്രതികള്‍ സമ്മതിച്ചു. മോഷ്ടിച്ച പണം തീര്‍ന്നപ്പോഴാണ് എട്ട് പവന് സ്വര്‍ണം അരൂക്കുറ്റിയിലെ സ്വകാര്യ സ്ഥാപനത്തില്‍ 1.40 ലക്ഷം രൂപക്ക് പണയം വെച്ചത്. തുകയില്‍ ബാക്കി പ്രതികളില്‍ നിന്നും കണ്ടെടുത്തു.
ഒക്ടോബര്‍ 28ന് ഓച്ചാന്തുരുത്തില് റിട്ട. അധ്യാപകന് ജോഷിയുടെ വീട്ടിലായിരുന്നു കവര്‍ച്ച. ജോഷിയും കുടുംബവും മാല്യങ്കരയില്‍ സഹോദരിയുടെവീട്ടിലായിരുന്നു. മുന്‍വാതില്‍ കുത്തിതുറന്ന ശേഷം മുകളിലെ നിലയിലെ സ്റ്റീല്‍ അലമാരയില്‍ നിന്നാണ് സ്വര്‍ണവും പണവും കൈക്കലാക്കിയത്. മകള്‍ക്ക് വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ ലോക്കറില്‍ നിന്നും എടുത്തതാണ് സ്വര്‍ണാഭരണങ്ങള്‍.
ജോഷിയുടെ അയല്‍വാസിയുടെ വീട്ടിലെ സിസി ടിവിയില്‍ പ്രതിയുടെ ചിത്രം പതിഞ്ഞതാണ് അന്വേഷണത്തിന് സഹായകമായത്. കൊച്ചി സിറ്റിയിലെ ക്രൈം സ്ക്വാഡ് അംഗമായ എഎസ്ഐ മധു പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് പ്രതിയുടെവീടിനടുത്ത് പാര്‍സല്‍ സര്‍വീസ് ജീവനക്കാരെന്ന വ്യാജേന ഒളിസങ്കേതം മനസിലാക്കി. തുടര്‍ന്നാണ് അരൂരില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.
സഹോദരിയുടെ മകളുടെ വിവാഹ ആവശ്യത്തിനെന്ന വ്യാജേനയാണ് ഹനീഫ സ്വര്‍ണവുമായി തന്നെ സമീപിച്ചതെന്നാണ് ഷാജഹാന് പറയുന്നത്. എസ്.പി. രാഹുല്‍ ആര്. നായര്‍, ഡിവൈ.എസ്.പി: എന്‍.ആര്. ജയരാജ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് കേസന്വേഷണം നടന്നത്. പ്രതികളെ ഞാറക്കല്‍ കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: