ന്യൂദല്‍ഹി: മുത്തലാഖിന് ഇരയായ സ്ത്രീകള്‍ക്ക് പുനരധിവാസമുള്‍പ്പെടെ ലഭ്യമാക്കാനൊരുങ്ങി ബിജെപി. ഇരകളുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനുമായി ഉത്തര്‍പ്രദേശില്‍ നൂറ് മുത്തലാഖ് പ്രമുഖുമാരെ നിയമിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. സംസ്ഥാനത്തെ ആറ് മേഖലകളിലും മുഴുവന്‍ ജില്ലകളിലും പ്രമുഖുമാരുണ്ടാകും. ഇതിന്റെ ആദ്യ ചുവടായി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറിമാരായ ഡോ. നസിയ ആലമിനെയും ഷഹനാസ് ഖാനെയും പ്രമുഖുമാരായി നിയമിച്ചു.
രാംപുര്‍, ബറേലി, സഹാരന്പുര്, അലിഗഡ്, മുസാഫര്‍നഗര്‍ തുടങ്ങിയ മുസ്ലിം സ്വാധീന ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ പ്രമുഖുമാരെ നിയമിക്കുന്നത്. മുത്തലാഖ് നിരോധിക്കാനുള്ള മുസ്ലിം സ്ത്രീകളുടെ പോരാട്ടത്തെ ബിജെപിയും കേന്ദ്ര സര്‍ക്കാരും പിന്തുണച്ചിരുന്നു. സുപ്രീംകോടതിയില്‍ മുത്തലാഖിനെതിരായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മുത്തലാഖ് നിയമവിരുദ്ധമെന്ന കോടതി വിധിക്ക് പിന്നാലെ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ശീതകാല സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് പാര്‍ലമെന്റില്‍ വയ്ക്കും.
മുത്തലാഖ് പ്രമുഖുമാര്‍ ഖുറാന്റെ ഹിന്ദി പതിപ്പ് വീടുകളില്‍ വിതരണം ചെയ്യുമെന്ന് ഡോ. നസിയ ആലം പറഞ്ഞു. മൗലവിമാര്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ ബോധവത്കരണം നടത്തും. മുത്തലാഖ് ഇരകളുടെ ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ല. ആദ്യം അവരെ കണ്ടെത്തണം. ഇരകളുടെ ദുരിതങ്ങള്‍ പൊതുസമൂഹത്തിലെത്തിക്കും. ആവശ്യമായ സഹായങ്ങള്‍ ചെയ്യും, അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: