തിരുവനന്തപുരം: മകളെ പീഡിപ്പിച്ചെന്നാരോപിച്ച് ജയിലിലടച്ച അച്ഛന് ജാമ്യം. എട്ടു മാസമായി ജയിലില്‍ നരകയാതന അനുഭവിക്കുന്ന ഇയാള്‍ക്ക് ജന്മഭൂമി വാര്‍ത്ത തുണയായി.
മകളുടെ പേര് വിളിച്ച് ജയില്‍ ഭിത്തികളില്‍ തലയടിച്ച് അലമുറയിടുന്ന തടവുകാരന് ഒമ്പത് മാസമായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ നൊമ്പരമായിരുന്നു.
പൊന്നുപോലെ നോക്കിയ മകളെ പീഡിപ്പിച്ചെന്നാരോപിച്ച് ജയിലടച്ച മനോവേദനയില്‍ തല ചുവരില്‍ ആഞ്ഞിടിച്ച് നിലവിളിക്കുന്ന അച്ഛന്റെ കഥ ജന്മഭൂമിയാണ് പുറത്തുകൊണ്ടുവന്നത്. ഇതോടെ ഇയാള്‍ക്ക് ജാമ്യത്തിനുള്ള വഴിതുറന്നു. കേസില്‍ പുനരന്വേഷണവും ആരംഭിച്ചു.
കൃത്യമായ തെളിവുകളില്ലാത്തതിനാല്‍ ഇയാള്‍ വിചാരണ നേരിടേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം ലഭിച്ച ഇയാള്‍ ഇന്നലെ തന്നെ പുറത്തിറങ്ങി. അമ്മയും ഭാര്യയുമടക്കം കുടുംബം മുഴുവന്‍ ഇയാളെ സ്വീകരിക്കാനെത്തിയിരുന്നു. നിറകണ്ണുകളോടെ ജന്മഭൂമിക്ക് നന്ദി പറഞ്ഞാണ് ഇവര്‍ മടങ്ങിയത്.
നിരപരാധിയെ ജയിലിലടച്ച സംഭവത്തില്‍ വെഞ്ഞാറമൂട് സ്റ്റേഷന് പരിധിയില്‍ പ്രതിഷേധവും ശക്തമായി. ബിജെപി പ്രക്ഷോഭം തുടങ്ങാനുള്ള തീരുമാനത്തിലാണ്. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. മനുഷ്യാവകാശ കമ്മീഷന് എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
2018 മാര്‍ച്ച മൂന്നിനാണ് മകളെ പീഡിപ്പിച്ച കുറ്റത്തിന് ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചത്. വെഞ്ഞാറമൂട് സിഐയുടെ ക്രൂരതയ്ക്കിരയായി ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുകയായിരുന്നു. കൃത്യമായ കുറ്റപത്രം പോലും സമര്‍പ്പിക്കാതെ വിചാരണത്തടവുകാരനാക്കി. ഈ മാസം ആദ്യമാണ് പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. അപ്പോഴാണ് അച്ഛന് നിരപരാധിയെന്ന് വ്യക്തമായത്. ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് അച്ഛന്റെ അടുത്ത ബന്ധുവാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. വനിതാ പോലീസ് കൊണ്ടുവന്ന പേപ്പറില്‍ ഭീഷണി ഭയന്ന് ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും കുട്ടി പറഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളും പോലീസും ചേര്‍ന്ന് നടത്തിയ നാടകം പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: