തിരുവനന്തപുരം: സാലറി ചലഞ്ചുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം തന്നെ വേണമെന്ന സര്‍ക്കാരിന്റെ പിടിവാശി അംഗീകരിക്കില്ലെന്ന് എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ അറിയിച്ചു.
ജീവനക്കാര്‍ സ്വമേധയാ നല്കുന്ന തുക ഈടാക്കണമെന്ന ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും പരാമര്‍ശങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
ഒരു മാസത്തെ ശമ്പളം കൊടുക്കാന്‍ കഴിയാത്ത ജീവനക്കാര്‍ പൊതുജനങ്ങള്‍ കൊടുക്കുന്നതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് കൊടുക്കണമെന്ന നിര്‍ദേശം ജീവനക്കാരോടുള്ള കടുത്ത വഞ്ചനയെ തന്നെയാണ് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ സര്‍ക്കുലറിലെ വിസമ്മതപത്രം മാത്രം ഒഴിവാക്കി പുറത്തിറക്കിയ പുതിയ ഉത്തരവിലും ജീവനക്കാരുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായ നിര്‍ബന്ധപൂര്‍വമായ നിര്‍ദേശങ്ങള്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോടതിയലക്ഷ്യമായ പുതിയ സര്‍ക്കുലറിനെതിരെ എന്‍ജിഒ സംഘ് വീണ്ടും നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും ജയകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: