പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കാനിരിക്കെ പുണ്യ പൂങ്കാവനം കാക്കിപ്പട കയ്യടടക്കി. ഇതോടെ നിത്യപൂജയുള്ള നിലയ്ക്കല്‍, പമ്പ ക്ഷേത്രങ്ങളിലും ഭക്തര്‍ക്ക് ആരാധനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ശനിയാഴ്ച മുതല്‍ വന്‍ തോതില്‍ പോലീസെത്തി പമ്പ പാതയില്‍ ഇലവുങ്കലിന് സമീപം ബാരിക്കേട് തീര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതോടെ അട്ടത്തോട്, നിലയ്ക്കല്‍ പ്രദേശങ്ങളിലെ വനവാസികള്‍ അടക്കമുള്ള ജനങ്ങളും ദുരിതത്തിലായി.
മാധ്യമ പ്രവര്‍ത്തകരെ നിലയ്ക്കല്‍ ബേസ് ക്യാമ്പ് വരെ പ്രവേശിപ്പിക്കുമെന്ന് പറഞ്ഞ പോലീസ് പിന്നീട് നിലപാട് മാറ്റി അവരെയും ഇലവുങ്കലില്‍ തടഞ്ഞു. ഇന്നും ഇരുമുടിക്കെട്ടുമായി വരുന്ന ഭക്തരെ മാത്രം പമ്പയിലേക്ക് കടത്തിവിടാനാണ് പോലീസ് തീരുമാനം. നിത്യപൂജയുള്ള പമ്പ ഗണപതി ക്ഷേത്രത്തിലും നിലയ്ക്കല്‍ മഹാദേവര്‍ ക്ഷേത്രത്തിലും ഭക്തര്‍ക്ക് ആരാധന നടത്തണമെങ്കില്‍ പോലീസ് സംവിധാനങ്ങള്‍ പിന്മാറുന്നതു വരെ കാത്തിരിക്കണമെന്നതാണ് സ്ഥിതി.
പമ്പ ക്ഷേത്രത്തില്‍ ദിവസവും നിരവധി ഭക്തരാണ് ദര്‍ശനത്തിന് എത്താറ്. വനവാസികളടക്കമുള്ള ഭക്തര്‍ നിത്യവും ദര്‍ശനം നടത്തുന്ന ക്ഷേത്രമാണ് നിലയ്ക്കലിലേത്. ഇവിടെയും ആരാധന നടത്താന്‍ ഭക്തര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിന് പുറമെ പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യവും പോലീസ് നിഷേധിച്ചത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. അട്ടത്തോട് മേഖലയില്‍ അധിവസിക്കുന്നവരെയടക്കം പോലീസ് ചോദ്യം ചെയ്യുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: