പണ്ഡിറ്റ് നെഹ്റുവിന്റെ കാലഘട്ടം. കേന്ദ്ര ധന മന്ത്രി ടി.ടി. കൃഷ്ണമാചാരിയുടെ ഓഫീസിനോട് ചേര്‍ന്നുള്ള അതിഥി മുറിയില്‍ വലിയ തിരക്ക്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നയതന്ത്രജ്ഞനായ ബി.കെ. നെഹ്റു, ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ തലവന്മാര് തുടങ്ങിയവരൊക്കെ അവിടെ കാത്തിരിക്കുന്നു. അകത്ത്, ധനമന്ത്രി ആരോടോ വലിയ ഉച്ചത്തില്‍ സംസാരിക്കുന്നത് പുറത്തേക്ക് കേള്‍ക്കാം. വെറും വര്‍ത്തമാനമല്ല, ഒരാളെ മന്ത്രി ഉറക്കെ ശാസിക്കുകയാണ്, അല്ല ‘ചാടിക്കുകയാണ്’ എന്നുവേണം വിശേഷിപ്പിക്കാന്‍. എവിടെ നില്‍ക്കുന്നവരും കേട്ടോട്ടെ എന്ന മട്ടില്‍തന്നെ. കുറച്ചുകഴിഞ്ഞ് ധനമന്ത്രി പുറത്തേക്ക് പോയി.
മറ്റൊരു വാതിലിലൂടെ ഇറങ്ങിനടന്നത് അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സര് ബെനഗല്‍ രാമ റാവു. അപമാനിതനായി, തലകുനിച്ചാണ് റാവു ഇറങ്ങിവന്നത്. അദ്ദേഹം അവിടെനിന്ന് നേരെ പോയത് നെഹ്റുവിന്റെയടുത്ത്. തന്നെ അധിക്ഷേപിച്ചു, അപമാനിച്ചു എന്നൊക്കെ ഉണര്‍ത്തിച്ചു. ‘ഓഹോ’ എന്ന് മാത്രമായിരുന്നു മറുപടി. ‘ഇങ്ങനെയായാല്‍ എനിക്ക് രാജിവെക്കേണ്ടിവരും’ എന്നും റാവു പറഞ്ഞു. അത് ഒരു ഭീഷണിയാണെന്നും രാജിവെക്കാന്‍ ആവശ്യപ്പെടില്ല എന്നും ഗവര്‍ണര്‍ പ്രതീക്ഷിച്ചിരിക്കണം. പക്ഷേ നെഹ്റുവിന്റെ മറുപടി, ‘ആയിക്കോട്ടെ’ എന്നായിരുന്നു. നാണം കേട്ട് സര് ബെനഗല്‍ രാമ റാവുവിന് ഇട്ടിറങ്ങിപ്പോകേണ്ടിവന്നു. യഥാര്‍ഥത്തില്‍ അദ്ദേഹത്തെ പുകച്ചു പുറത്തു ചാടിക്കുകയായിരുന്നു.
ഇന്ത്യ കണ്ട മികച്ച ആര്‍ബിഐ ഗവര്‍ണര്‍മാരില്‍ ഒരാളായിരുന്നു ബെനഗല്‍ രാമ റാവു. 1949 ജൂലൈ മുതല്‍ 1957 ജനുവരി വരെ ഏഴു വര്‍ഷത്തിലേറെ അദ്ദേഹം ആ ചുമതലയില്‍ തുടര്‍ന്നു. ഇത്ര ദീര്‍ഘകാലം വേറെ ആരെങ്കിലും ആ സുപ്രധാന കസേരയില്‍ ഇരുന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. ആര്‍ബിഐയില്‍ എത്തും മുന്‍പ് അദ്ദേഹം അമേരിക്കയിലും ജപ്പാനിലും ഇന്ത്യയുടെ അംബാസഡറായിരുന്നു. എന്തായിരുന്നു ആ പ്രഗത്ഭനെ പുറന്തള്ളാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്? ധനമന്ത്രാലയം പറയുന്നത് ആര്‍ബിഐ കേള്‍ക്കണം എന്ന ധനമന്ത്രി ടി.ടി. കൃഷ്ണമാചാരിയുടെ നിര്‍ദ്ദേശം നിരാകരിക്കാന്‍ തയാറായി. നെഹ്റു അന്ന് കൃഷ്ണമാചാരിക്കൊപ്പമായിരുന്നു. അതുകൊണ്ടാണ് മന്ത്രി ആ ഗവര്‍ണറെ വിളിച്ചുവരുത്തി അധിക്ഷേപിച്ചത്.
ഇതിപ്പോള്‍ പറയേണ്ടിവന്നത് എന്തുകൊണ്ടാണ് എന്ന് വ്യക്തമായിരിക്കുമെന്ന് കരുതുന്നു. റിസര്‍വ് ബാങ്കില്‍ ആകെ കുഴപ്പമാണെന്നും കേന്ദ്രം ആ സ്വയംഭരണ സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നുമാണ് പ്രതിപക്ഷം, പ്രത്യേകിച്ചു കോണ്‍ഗ്രസ് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന ആക്ഷേപം. എന്താണ് ഇപ്പോള്‍ നടക്കുന്നത് എന്നത് വിശദീകരിക്കാം. അതിന് മുന്‍പ് നെഹ്റുവും കൂട്ടരും, പിന്നീട് ഇന്ദിര ഗാന്ധിയും, ചെയ്തത് എന്താണ് എന്ന് ഓര്‍മ്മിപ്പിക്കണമല്ലോ. ഈ സംഭവം പണ്ഡിറ്റ് നെഹ്റുവിന്റെ ബന്ധുകൂടിയായ ബി.കെ. നെഹ്റു തന്റെ ആത്മകഥയില്‍ (നൈസ് ഗയ്സ് ഫിനിഷ് സെക്കന്‍ഡ്) വിശദീകരിച്ചിട്ടുണ്ട്. തന്നെ കാണാനെത്തിയ ആര്‍ബിഐ ഗവര്‍ണറോട് ഇരിക്കാന്‍ പോലും കൃഷ്ണമാചാരി പറഞ്ഞില്ലത്രെ.
മറ്റൊരു സംഭവം കൂടി കോണ്‍ഗ്രസുകാര്‍ ഓര്‍മ്മിക്കുന്നത് നല്ലതാണ്. ഇത് ഡോ. മന്മോഹന് സിങിനുണ്ടായ അനുഭവമാണ്. 1982-85 കാലഘട്ടത്തില്‍ അദ്ദേഹം ആര്‍ബിഐ ഗവര്‍ണറായിരുന്നല്ലോ. ഇന്ദിരാഗാന്ധിയായിരുന്നു 1984വരെ പ്രധാനമന്ത്രി. പ്രണാബ് മുഖര്‍ജി ധനമന്ത്രിയും. അന്ന് പ്രണാബും മന്മോഹനും തമ്മില്‍ ഭിന്നതയുണ്ടായി. പ്രണാബ് ദാ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. രാജി ഭീഷണിയുമായി മന്മോഹന് സിങ് ഇന്ദിരാഗാന്ധിയെ കണ്ടു; ‘കുട്ടിത്തരം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നോ…’ എന്നായിരുന്നു ഇന്ദിരയുടെ ചോദ്യം. അതുകേട്ട് മിണ്ടാതെ മടങ്ങിയ മന്മോഹന് സിങ് ആര്‍ബിഐ ആസ്ഥാനത്ത് പോയിരുന്നു.
1985-87 കാലത്ത് അദ്ദേഹം ആസൂത്രണ കമ്മീഷന് ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചു. അന്ന് പ്രണാബ് മുഖര്‍ജി എന്താണ് ആര്‍ബിഐ തലവനോട്’ നിര്‍ദ്ദേശിച്ചത് എന്നും ഇന്ദിരാഗാന്ധി എന്താണ് പറഞ്ഞത് എന്നും കോണ്‍ഗ്രസുകാരായ ഇന്നത്തെ വിമര്‍ശകര്‍ മന്മോഹന് സിങിനോട് ചോദിച്ചു മനസിലാക്കുന്നത് നല്ലതാണ്. നാണമുണ്ടായിരുന്നുവെങ്കില്‍, അന്തസ്സ് ഉണ്ടായിരുന്നുവെങ്കില്‍, മന്മോഹന് തുടരില്ലായിരുന്നു എന്ന് കരുതുന്നവര്‍ അക്കാലത്ത് ഭരണതലത്തില്‍ ഉണ്ടായിരുന്നു. മന്മോഹനോട് പോലും ഇത്തരത്തില്‍ പെരുമാറിയവരാണ് ഇന്നിപ്പോള്‍ ആര്‍ബിഐയില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നു എന്ന് വിളിച്ചുകൂവുന്നത്.
എന്തായാലും അത്രക്കൊന്നും ഇപ്പോള്‍ ഇവിടെ സംഭവിച്ചിട്ടില്ല. കേന്ദ്ര ധനമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന വായിച്ചാല്‍ അത് വ്യക്തമാവും. ചില പ്രശ്നങ്ങളുണ്ട്; അത് പണ്ഡിറ്റ് നെഹ്റുവും ഇന്ദിരയും പ്രണാബ് മുഖര്‍ജിയും ചൂണ്ടിക്കാണിച്ചിടത്തോളം ഇല്ലെങ്കിലും ചിലതൊക്കെയുണ്ട്. എന്നാല്‍ ആര്‍ബിഐയുടെ പരമാധികാരത്തെ ആദ്യമായി ചോദ്യം ചെയ്തത് നരേന്ദ്രമോദിയാണ്. അരുണ്‍ ജെയ്റ്റ്ലി ആണ് എന്നൊക്കെ പറഞ്ഞുനടക്കുന്നവര്‍ ഈ പഴയ ചരിത്രം ഒന്ന് പരിശോധിക്കുന്നത് നല്ലതാണ് എന്ന് മാത്രം.
നരേന്ദ്ര മോദി സര്‍ക്കാര്‍ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു എന്നത് ശരിയാണ്. അതിലൊന്ന് 2004-14 കാലത്തു വഴിവിട്ട് നല്കിയ ബാങ്ക് വായ്പകളെക്കുറിച്ചാണ്. രാഷ്ട്രീയ ഇടപെടലുകളാണ് അതിന് വഴിവെച്ചത് എന്നും വായ്പ ലഭിക്കാന്‍ അര്‍ഹതയില്ലാത്തവര്‍ക്ക് അത് അനുവദിച്ചു എന്നും മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന് സൂചിപ്പിച്ചതോര്‍ക്കുക. അവശ്യം വേണ്ട മേല്‍നോട്ടം അവിടെ യഥാവിധി ആര്‍ബിഐ നിര്‍വ്വഹിച്ചില്ല എന്നു വ്യക്തം. ഇന്ത്യന്‍ ബാങ്കിങ് മേഖലയെ തകര്‍ക്കുന്നതായിരുന്നു ആ നീക്കങ്ങള്‍. അതിലുപരി രാജ്യം കണ്ട വലിയൊരു അഴിമതിയുടെ കഥയും ഒളിഞ്ഞിരിക്കുന്നു. 2008 വരെ ബാങ്കുകള്‍ നല്‍കിയിരുന്ന വായ്പ ഏതാണ്ട് 18.6 ലക്ഷം കോടിയാണ്. അടുത്ത ആറുവര്‍ഷത്തില്‍ അത് 52. 15 ലക്ഷം കോടിയായാണ് ഉയര്‍ന്നത്. അതിന് പിന്നില്‍ വലിയ തട്ടിപ്പായിരുന്നു. അല്ലെങ്കില്‍ ബാങ്കുകളെ ചില രാഷ്ട്രീയക്കാരും ബിസിനസുകാരും ചേര്‍ന്ന് കൊള്ളയടിക്കുകയായിരുന്നു. അത് 2015ഓടെ കേന്ദ്ര സര്‍ക്കാരിന് ബോധ്യമായി.
പക്ഷേ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു സര്‍ക്കാര്‍. പെട്ടെന്ന് എന്തെങ്കിലും ചെയ്താല്‍ ഇന്ത്യന്‍ ബാങ്കുകളുടെ വിശ്വാസ്യത പോലും അപകടത്തിലായാലോ? അത്രവലിയ പ്രശ്നമായിരുന്നു. ആ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയത് ആര്‍ബിഐയുടെ പിഴവ് കൊണ്ടുകൂടിയാണ് എന്നത് മറന്നുകൂടാ. അതാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ അന്ന് അവിടെയുണ്ടായിരുന്ന ചിലര്‍ക്ക് അത് അലോസരമായി തോന്നി. സര്‍ക്കാര്‍ ഇടപെടുന്നു എന്നും മറ്റും ആക്ഷേപിക്കാന്‍ അവരില്‍ ചിലര്‍ പരസ്യമായി രംഗത്ത് വരികയും ചെയ്തു. കോണ്‍ഗ്രസ് ഭരണത്തിന്റെ ചില എല്ലിന് കഷണങ്ങള്‍ ഇപ്പോഴും ഭരണതലങ്ങളില്‍ അവശേഷിക്കുന്നതിന്റെ സൂചനയായിട്ടേ അതിനെ കാണേണ്ടതുള്ളൂ.
ആര്‍ബിഐ കേന്ദ്ര ബാങ്കാണ്. അതിന്റെ തീരുമാനങ്ങള്‍ സ്വാഭാവികമായും രാജ്യത്തെ ബാധിക്കും. അപ്പോള്‍, സര്‍വതന്ത്ര സ്വതന്ത്രമാണ് എന്നൊക്കെ പറയുമ്പോഴും ഓരോ ആലോചനയിലും തീരുമാനത്തിലും സര്‍ക്കാരിന്റെ നിലപാടുകൂടി അറിയാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. ആര്‍ബിഐയില്‍ മാത്രമല്ലല്ലോ വിദഗ്ധരുള്ളത്. ധനമന്ത്രാലയത്തിലും പ്രധാനമന്ത്രിയുടെ ഓഫീസിലുമൊക്കെ ഓരോ കാര്യത്തിനും വിദഗ്ദ്ധരുണ്ട്. അവര്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും രാജ്യത്തെ നന്നാക്കാന്‍ വേണ്ടിയാണ് താനും. അപ്പോള്‍ ആ മനസുകള്‍ ഒന്നിച്ചുവന്നാലല്ലേ രാജ്യത്തിന് ഗുണകരമാവുള്ളൂ? ഓരോരുത്തരുടെയും തട്ടകത്തില്‍ തീരുമാനമെടുക്കേണ്ടത് അതാത് ആള്‍ക്കാരാണ്; എന്നാല്‍ എല്ലാം ഒരു മനസോടെ, ഒരേ താല്പര്യത്തോടെ ആവണമല്ലോ.
അവിടെ താല്പര്യം രാജ്യത്തിന്റെ വികസനവും വളര്‍ച്ചയും മാത്രമാവും. സര്‍ക്കാരിന് ചില ചിന്തകള്‍ ഉണ്ടാവാം. അത് അവര്‍ ആര്‍ബിഐയുമായി പങ്കുവെച്ചു. അതില്‍ എന്തെങ്കിലും ഭിന്നത ഉണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചല്ലേ പറ്റൂ. അല്ലാതെ ‘ഞങ്ങള്‍ തീരുമാനിക്കും, വേണമെങ്കില്‍ മതി’ എന്ന് ആര്‍ബിഐ പറഞ്ഞാല്‍ നടക്കുമോ? അങ്ങിനെ ചിന്തിച്ചപ്പോഴാണ് മുന്‍പ് ബെനഗല്‍ രാമ റാവുവിനും മന്മോഹന് സിങിനും മറ്റും വിഷമതകളുണ്ടായത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ ആര്‍ബിഐ നിയമത്തിലെ ഏഴാം വകുപ്പ് പ്രയോഗിക്കുന്നു എന്നതാണ് ചിലര്‍ പറഞ്ഞുപരത്തിയത്. ആര്‍ബിഐയുടെ അധികാരങ്ങള്‍ സര്‍ക്കാറിന് കയ്യടക്കാന്‍ വഴിയൊരുക്കുന്നതാണ് ഈ വകുപ്പ്. അങ്ങനെയൊരു വകുപ്പ് ആ നിയമത്തിലുള്ളത് എന്തിനാണ്? സര്‍ക്കാരിനെ അലോസരപ്പെടുത്തുന്ന, രാജ്യതാല്പര്യം അവഗണിക്കുന്ന, വിധത്തില്‍ പെരുമാറിയാല്‍ പ്രയോഗിക്കാനാണ്; സംശയമില്ല. അതൊക്കെ കഴിയും എന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്; ആര്‍ബിഐക്കും അതറിയാം. എന്നാല്‍ ഇവിടെ പ്രശ്നമതല്ലല്ലോ. രാജ്യമാണ് വലുത്;
രാജ്യതാല്പര്യത്തിന് അനുസൃതമായി എല്ലാവരും പ്രവര്‍ത്തിക്കണം. അതില്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ മനസിലാക്കിവേണം ആര്‍ബിഐയും നീങ്ങാന്‍. അതുമാത്രമേ സര്‍ക്കാര്‍ സൂചിപ്പിച്ചുള്ളു. അല്ലാതെ കൃഷ്ണമാചാരി ചെയ്തത് പോലെയോ മന്മോഹന് സിങിനുണ്ടായ അനുഭവം പോലെയോ ഒന്നും ബിജെപിക്കാര്‍ പ്രവര്‍ത്തിച്ചില്ല. എന്നാല്‍ വേണ്ടിവന്നാല്‍ ഏഴാം വകുപ്പ് പ്രയോഗിക്കാന്‍ മടിക്കേണ്ടതുമില്ല. കാരണം, നേരത്തെ സൂചിപ്പിച്ചത് പോലെ, ഇവിടെ ഒരു താല്പര്യമേയുള്ളൂ. അത് രാജ്യതാല്പര്യമാണ്. അതിനെ വളച്ചൊടിച്ച് മാധ്യമങ്ങളില്‍ എത്തിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിച്ചത് ഗുണകരമാണ് എന്ന് കരുതാനാവില്ല. പ്രതിപക്ഷത്തിന്റെ കയ്യടിവാങ്ങാന്‍ ശ്രമിച്ചത് ആരാണ് എന്നതും വ്യക്തമായല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: