ന്യൂദല്‍ഹി: കേരളത്തില്‍ ബ്രാഞ്ച് സെക്രട്ടറി മുതല്‍ എംഎല്‍എ വരെയുള്ളവര്‍ പാര്‍ട്ടിയിലെ സ്ത്രീകളെ വേട്ടയാടുമ്പോള്‍ സിപിഎം കേന്ദ്ര നേതൃത്വം മൗനത്തില്‍. പി.കെ. ശശി എംഎല്‍എയുടെ പീഡനത്തിനിരയായ പാലക്കാട്ടെ ഡിവൈഎഫ്ഐ വനിതാ നേതാവ് നല്കിയ പരാതി പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് മുക്കുകയായിരുന്നു. തുടര്‍ന്ന് യുവതി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരാതി ലഭിച്ചതായി സ്ഥിരീകരിച്ച യെച്ചൂരി തുടര്‍നടപടികള്‍ക്ക് കേരള ഘടകത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറിയുടെ വാക്കുകളെ പൂര്‍ണമായും തള്ളിക്കളഞ്ഞ് പിന്നാലെ പോളിറ്റ് ബ്യൂറോയുടെ പത്രക്കുറിപ്പിറങ്ങി.
ശശിക്കെതിരെ പരാതിയുണ്ടെങ്കില്‍ സംസ്ഥാന ഘടകമാണ് തീരുമാനിക്കേണ്ടതെന്ന് ന്യായീകരിച്ചായിരുന്നു പിബിയുടെ പത്രക്കുറിപ്പ്. പരാതി കിട്ടിയിട്ടുണ്ടോയെന്ന് പിബി സ്ഥിരീകരിച്ചില്ല. പരാതി ലഭിച്ചില്ലെന്നായിരുന്നു പ്രകാശ് കാരാട്ടിന്റെ നിലപാട്. കേന്ദ്ര നേതൃത്വത്തിലെ വിഭാഗീയതയില്‍ കാരാട്ടിനൊപ്പമാണ് കേരള ഘടകം.
പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ പീഡനത്തിനിരയാകുമ്പോഴും വിഭാഗീയ രാഷ്ട്രീയം കളിക്കുകയാണ് കേന്ദ്ര നേതാക്കള്‍. രാജ്യത്ത് സ്ത്രീ സുരക്ഷ അപകടത്തിലാണെന്നാരോപിച്ച് സിപിഎം മഹിളാ സംഘടന ദല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ച ദിവസമാണ് ശശിക്കെതിരായ പരാതി പുറത്തുവന്നതെന്നതും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയിരുന്നു. വൃന്ദാ കാരാട്ട് ഉള്‍പ്പെടെയുള്ളവരുടെ കാപട്യമാണ് വെളിപ്പെട്ടത്.
അഖിലയെ മതംമാറ്റിയ കേസിലും മലയാള സിനിമയിലെ സംഘടനാ തര്‍ക്കത്തിലും സ്ത്രീപക്ഷവാദിയായി രംഗത്തുവന്ന വൃന്ദ സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളുടെ വിഷയത്തില്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. അഖില കേസില്‍ സുപ്രീംകോടതിയില്‍ വാദം നടന്നപ്പോള്‍ ജിഹാദി നിലപാടുകളെ പിന്തുണച്ച വൃന്ദ, സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് വി. ഗിരിക്കെതിരെ ദേശീയ പത്രത്തില്‍ ലേഖനമെഴുതിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിലപാടിന് വിരുദ്ധമായി ഗിരി നിലകൊണ്ടതാണ് വൃന്ദയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് കേസില്‍ ഗിരിയെ മാറ്റുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: