ഇടുക്കി: കൈയേറ്റത്തിനെതിരെ പ്രതികരിച്ചു, എഐടിയുസി സംസ്ഥാന നേതാവിന് സ്ഥലംമാറ്റം. വൈദ്യുതി ബോര്‍ഡിന്റെ ഭൂമി കൈയേറി നിര്‍മിച്ച പ്ലം ജൂഡി റിസോര്‍ട്ടിന്റെ നടപടിക്കെതിരെ പ്രതികരിച്ചതിനാണ് സിപിഐ അനുകൂല സംഘടനയായ ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷന് (എഐടിയുസി) നേതാവിനെ സ്ഥലംമാറ്റിയത്. പള്ളിവാസല്‍ വിപുലീകരണ പദ്ധതി എക്സിക്യൂട്ടീവ് എഞ്ചിനീയറായിരിക്കെയാണ് സ്ഥാനചലനം.
സംഭവത്തിന് പിന്നില്‍ കരുക്കള്‍ നീക്കിയത് സിപിഐയിലെ പ്രമുഖ നേതാവാണ്. റിസോര്‍ട്ടിന്റെ കൈയേറ്റത്തിന് കുടപിടിക്കാത്തതിനാലാണ് നടപടിയെന്നാണ് വിവരം. മഹാപ്രളയകാലത്ത് മലയിടിഞ്ഞ് വിദേശികള്‍ കുടുങ്ങിയ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ റവന്യൂ വകുപ്പുമായി സഹകരിച്ചതും നടപടിക്ക് കാരണമായി. ഇദ്ദേഹം ചുമതലയേറ്റതിന് ശേഷം വൈദ്യുതി ബോര്‍ഡിന്റെ സ്ഥലം കൈയേറി റിസോര്‍ട്ടുകള്‍ നിര്‍മിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിരുന്നു.
ദേശീയപാതയോരത്തെ സ്ഥലം കൈയേറിയ വ്യക്തികള്‍ക്കെതിരെ ഹൈക്കോടതിയില്‍ കേസുമായി മുന്നോട്ടുപോയി. വൈദ്യുതി ബോര്‍ഡിന്റെ സ്ഥലം കൈയേറിയ പ്രമുഖ നേതാവിന്റെ പ്രവൃത്തിക്കെതിരെ എഞ്ചിനീയര്‍ നിലപാടെടുത്തതും കോടതിയില്‍ ശരിയായ കാര്യം ബോധിപ്പിച്ചതും പ്രകോപനം സൃഷ്ടിച്ചു. ബോര്‍ഡിന്റെ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ മുഖ്യ സൂത്രധാരന്മാരില് ഒരാളായിരുന്ന ഇദ്ദേഹത്തിന്റെ സ്ഥലംമാറ്റ വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ രണ്ട് തട്ടിലായതായാണ് സൂചന. പള്ളിവാസല്‍ പദ്ധതിയുടെ ഇടിഞ്ഞ് കിടന്ന ടണല്‍, ഇന്‍ടേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹം ചുമതലയേറ്റ ശേഷമാണ് പുനരാരംഭിച്ചത്. സ്ഥലമാറ്റത്തിനെതിരെ സംഘടനയും പരസ്യമായി രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: