ആലപ്പുഴ: നാട്ടുകാരുടെ ചെറുത്തുനില്‍പ്പും അണികളില്‍ നിന്നു പോലും ഉയര്‍ന്ന എതിര്‍പ്പും മൂലം, ശബരിമല പ്രശ്നത്തില്‍ സിപിഎം സംഘടിപ്പിച്ച ഗൃഹസമ്പര്‍ക്ക പരിപാടിയും പൊളിഞ്ഞു.
മൂന്ന്, നാല് തീയതികളിലാണ് എല്ലാ വീടുകളിലും ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയുള്ള ലഘുലേഖകളുമായി പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ മുഴുവന്‍ ബ്രാഞ്ചുകളുടെയും നേതൃത്വത്തില്‍ രൂപീകരിച്ച സ്ക്വാഡുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കൂടാതെ വര്‍ഗ ബഹുജന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും പങ്കാളികളാകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, ഉറച്ച പാര്‍ട്ടി കോട്ടകളായ പ്രദേശങ്ങളില്‍ പോലും എല്ലാ വീടുകളിലും സന്ദര്‍ശനം നടത്താന്‍ കഴിയാത്ത ഗതികേടിലായി സിപിഎം.
വീടുകളിലെത്തുമ്പോള്‍ വിശ്വാസികളില്‍ നിന്നുയരുന്ന എതിര്‍പ്പുകളും ചോദ്യങ്ങളും നേരിടാന്‍ കഴിയാത്തതിനാലാണ് സജീവ പ്രവര്‍ത്തകര്‍ പോലും പരിപാടിയോട് സഹകരിക്കാതിരുന്നതെന്നാണ് വിവരം. ജനങ്ങളെ നേരിട്ട് അഭിമുഖീകരിക്കാന്‍ കഴിയാത്തതിനാല്‍ രാത്രിയിലും പുലര്‍ച്ചെയും വീടുകളില്‍ ലഘുലേഖയിട്ട് മുങ്ങി സിപിഎമ്മുകാര്‍.
ചിലയിടങ്ങളില്‍ ഗ്രാമസഭയുടെ അറിയിപ്പിനുള്ള നോട്ടീസിനൊപ്പമാണ് ലഘുലേഖ എത്തിച്ചത്. സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള ആലപ്പുഴ ജില്ലയില്‍ പോലും ഭവന സന്ദര്‍ശനം പരാജയപ്പെട്ടത് നേതൃത്വത്തെ വെട്ടിലാക്കി. വിശ്വാസികളെ കുടുതല്‍ പ്രകോപിപ്പിക്കേണ്ടെന്ന് കരുതി പ്രാദേശിക നേതൃത്വം പല സ്ഥലങ്ങളിലും ലഘുലേഖ വിതരണത്തെ പ്രോത്സാഹിപ്പിച്ചില്ലെന്നാണ് അറിയുന്നത്. മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെയും, മന്ത്രി ജി. സുധാകരന്റെയും നാടായ പുന്നപ്രയിലും ഭവന സന്ദര്‍ശനം ദയനീയമായി പരാജയപ്പെട്ടു.
മുന്‍ കാലങ്ങളില്‍ പാര്‍ട്ടി നിശ്ചയിക്കുന്ന ഗൃഹസമ്പര്‍ക്ക പരിപാടികളില്‍ മന്ത്രിമാരും മുതിര്‍ന്ന ജനപ്രതിനിധികളും പാര്‍ട്ടി നേതാക്കളും അതാത് ബ്രാഞ്ച് തലങ്ങളില്‍ പങ്കാളികളാകുമായിരുന്നു. എന്നാല്‍, ശബരിമല വിഷയത്തില്‍ അത്തരമൊരു നീക്കത്തിനും സിപിഎം തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: