തിരുവനന്തപുരം: ശബരിമല പ്രശ്നത്തില്‍ സ്ത്രീകളുടെ അവകാശമെന്നു പറഞ്ഞ് ആചാരലംഘനത്തിനു ശ്രമിക്കുന്ന പിണറായി വിജയന് സര്‍ക്കാര്‍, ഈ സ്ത്രീയുടെ അലച്ചില്‍ കാണുന്നില്ല.
അറിപത്തിമൂന്നാം വയസ്സിലും സെക്രട്ടേറിയറ്റിന്റെ പടവുകള്‍ കയറിയിറങ്ങുകയാണ് സാമൂഹികപ്രവര്‍ത്തക കുസുമം ആര്. പുന്നപ്ര. മൂന്ന് വര്‍ഷമായി ഇത് തുടരുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്ന യുവതികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട പരിരക്ഷ ഒരുക്കണം എന്നാണ് ആവശ്യം. മുഖ്യമന്ത്രിയുടെയടുത്ത് ഫയല്‍ എത്തിയിട്ടും നീതി ലഭിക്കുന്നില്ല. ശബരിമലയില്‍ സുപ്രീംകോടതി വിധി തിടുക്കത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ യുവതികളുടെ ദാമ്പത്യജീവിതം പോലും തകരുന്നതിന് ഇടയാക്കുന്ന വിഷയങ്ങള്‍ക്കാണ് അടിയന്തര പ്രാധാന്യം നല്‍കേണ്ടതെന്ന് കുസുമം പറയുന്നു.
ഐടി മേഖലയിലും സ്വകാര്യസ്ഥാപനങ്ങളിലും ജോലി നോക്കുന്നവര്‍ക്ക് ആറു മാസത്തെ പ്രസവാവധി മാത്രമാണ് നല്‍കുന്നത്. പ്രസവത്തിനു ശേഷം കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനു സഹായകമായ സംവിധാനങ്ങളൊന്നും ഈ മേഖലയിലില്ല. 1961ല്‍ ഇതിനായി നിയമവും പാസാക്കിയിട്ടുണ്ട്.
പ്രസവാവധി കഴിഞ്ഞ് വരുമ്പോള്‍ കുഞ്ഞിന് പാലൂട്ടുന്നതിന് രണ്ട് നേരം അമ്മമാര്‍ക്ക് ഇടവേള നല്‍കണം. കുഞ്ഞിനെ പരിപാലിക്കാന്‍ ശമ്പളമില്ലാതെയെങ്കിലും അവധി നല്‍കണമെന്ന് ആവശ്യപ്പെട്ടാല്‍ പിരിഞ്ഞുപോകണമെന്ന മറുപടിയാണ് മാനേജ്മെന്റില്‍ നിന്ന് ലഭിക്കുന്നത്. ഇതിനു പരിഹാരമായി 2015ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ ഭേദഗതി ചട്ട പ്രകാരം ഇരുപതിലധികം വനിതാ ജീവനക്കാരുള്ള സ്ഥാപനത്തില്‍ ശിശുപരിപാലന കേന്ദ്രം വേണമെന്നും കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ പരിചയസമ്പന്നരായ വനിതകളെ നിയമിക്കണമെന്നും നിയമം കൊണ്ടുവന്നു. ഇതിനും ഇതുവരെ ജീവന് വച്ചിട്ടില്ല.
സര്‍ക്കാര്‍ തലത്തില്‍ മുലയൂട്ടല്‍ വാരവും മുലയൂട്ടുന്നതിനെക്കുറിച്ച് ബോധവത്ക്കരണവും നടത്തുന്നുണ്ട്. എന്നാല്‍, ഐടി മേഖലയിലെ അമ്മമാരുടെ നവജാത ശിശു പരിപാലനത്തെക്കുറിച്ച് യാതൊരു ചിന്തയും സംസ്ഥാന സര്‍ക്കാരിനില്ല. ഈ മേഖലയിലെ യുവതികള്‍ക്ക് കുടുംബപരമായി ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ് ശിശുക്കളുടെ പരിപാലനം. കുഞ്ഞിനെ പരിപാലിക്കാന്‍ ജോലിവരെ നഷ്ടപ്പെടുത്തേണ്ടി വരുന്നു. ഇത് കുടുംബ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കും. വിവാഹ ബന്ധംവരെ വേര്‍പെടുത്തിയ സംഭവങ്ങളുമുണ്ട്.
ശിശുപരിപാലന കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് സാമൂഹിക സുരക്ഷാ വകുപ്പിന് ബാലാവകാശ സംരക്ഷണ കമ്മീഷന് ആവര്‍ത്തിച്ച് ഉത്തരവ് നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അടുത്ത കാലത്തായി ടെക്നോപാര്‍ക്കിന്റെ മൂന്നാം ഘട്ടത്തിന് ശിലാസ്ഥാപനം നടത്തി. ശിശുപരിപാലന കേന്ദ്രം ഒഴികെ ബാക്കിയെല്ലാം ഉള്‍പ്പെടുത്തി.
ശബരിമലയില്‍ യുവതികളെ കയറ്റുന്നതിനല്ല മുഖ്യമന്ത്രി അടിയന്തര പ്രാധാന്യം നല്‍കേണ്ടത്. പകരം ഐടി മേഖലയിലും സ്വകാര്യമേഖലയിലും സ്ത്രീസുരക്ഷയ്ക്കായി നടപ്പാക്കേണ്ട നിരവധി പദ്ധതികളുണ്ട്. ഇവയ്ക്ക് പ്രാധാന്യം നല്‍കണമെന്നും കുസുമം ആര്. പുന്നപ്ര ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: