തിരുവനന്തപുരം: സാലറി ചലഞ്ചില്‍ കോടതിയില്‍ നിന്നു തിരിച്ചടിയേറ്റതോടെ വെട്ടിലായ സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ജീവനക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി സമ്മതപത്രം വാങ്ങല്‍ തുടരുന്നു. സമ്മതപത്രം വാങ്ങിക്കല് പൂര്‍ത്തിയാക്കാത്തതിനാല്‍ സെക്രട്ടേറിയറ്റിലെ പല സെക്ഷനുകളിലെയും ശമ്പളവിതരണവും തടസപ്പെട്ടു.
വിസമ്മതപത്രം നല്കല് കോടതി റദ്ദാക്കിയതോടെ ഈ മാസം ഒന്നിന് വൈകിട്ട് അഞ്ചിനു മുമ്പ് സമ്മതപത്രം നല്കി സാലറി ചലഞ്ച് അവസാനിപ്പിക്കാനായിരുന്നു നിര്‍ദേശം. സെക്രട്ടേറിയറ്റില്‍ വെറും 15 ശതമാനം മാത്രമാണ് വിസമ്മതപത്രം നല്‍കിയതെന്നും 85 ശതമാനം ജീവനക്കാരും സാലറിചലഞ്ചിനു പിന്തുണ നല്‍കിയെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.
എന്നാല്‍, സമ്മതപത്രം നല്‍കണമെന്നു പറഞ്ഞതോടെ സര്‍ക്കാര്‍ തന്നെ വെട്ടിലായി. സാലറി ചലഞ്ചിനോട് വിമുഖതയുണ്ടായിരുന്ന വലിയൊരു വിഭാഗം സമ്മതപത്രം നല്‍കിയില്ല. ഇതോടെ ഒന്നിന് അവസാനിപ്പിക്കേണ്ടിയിരുന്ന സമ്മതപത്രം വാങ്ങല്‍ നീട്ടാന്‍ അനൗദ്യോഗിക തീരുമാനമെടുത്തു.
ജീവനക്കാരെ നിര്‍ബന്ധിച്ച് സമ്മതപത്രം കൊടുപ്പിക്കാന്‍ ഇടതു യൂണിയനുകള്‍ ശ്രമം തുടങ്ങി. വളരെകുറച്ചു ജീവനക്കാരുള്ള സെക്ഷനുകളില്‍ ഇത് നടപ്പാക്കി. എന്നാല്‍, ജീവനക്കാര്‍ അധികമുള്ള വിഭാഗങ്ങളില്‍ ഇത് പൂര്‍ത്തിയാക്കാനായില്ല.
ശമ്പളവിതരണം നടത്തിയാല്‍ സമ്മതപത്രം വാങ്ങാനോ ശമ്പളം പിടിക്കാനോ പറ്റില്ല. അതുകൊണ്ടാണ് ശമ്പളം തടസപ്പെടുത്തിയത്. വിസമ്മതപത്രം നല്‍കിയവര്‍ക്ക് ശമ്പളം നല്കുന്നതില് തടസമില്ല. എന്നാല്‍, ഇടതുയൂണിയനുകള്‍ സമ്മതപത്രം ഈടാക്കല്‍ തുടരുന്ന സെക്ഷനുകളില്‍ വിസമ്മതപത്രം നല്കിയവര്ക്കും ശമ്പളം ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: