പത്തനംതിട്ട: കര്ശനവാഹന പരിശോധന, മാധ്യമങ്ങള്‍ക്കെതിരെ അടിയന്തരാവസ്ഥയില്‍ പോലുമില്ലാത്തത്ര നടപടികള്‍, ഭക്തരുടെ ഇരുമുടിക്കെട്ടുകള്‍ പരിശോധിക്കാനുള്ള തീരുമാനം, പതിനെട്ടാം പടി അടക്കം സന്നിധാനത്തെ പതിനെട്ടു സോണുകളായിത്തിരിച്ച് ഓരോ ഇഞ്ചിലും സായുധ കമാന്‍ഡോകള്‍ അടക്കമുള്ള സന്നാഹം, പോലീസ് ക്യാമ്പോ പൂങ്കാവനം എന്നു തോന്നുന്ന അവസ്ഥ….
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തുമെന്നുറപ്പിച്ച്, മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സര്‍ക്കാരും ഹിന്ദു സമൂഹത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിന്റെ കരിനിഴലില്‍ ചിത്തിരആട്ടവിശേഷത്തിനായി ഇന്നു നടതുറക്കും.
പുണ്യപൂങ്കാവനം ഇന്നലെ പൂര്‍ണമായും പോലീസ് കാക്കിപ്പട കൈയടക്കി. നെയ്യഭിഷേകമടക്കമുള്ള വഴിപാടുകള്‍ സുഗമമായി നടത്താന്‍ അനുവദിക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ചിലര്‍ ശബരിമലയിലേക്ക് ആയുധങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നും സംശയമുള്ളവരുടെ ഇരുമുടിക്കെട്ടു പരിശോധിക്കണമെന്നും പോലീസ് സര്‍ക്കുലര്‍ ഇറക്കി. ഇതിന്റെ മറവില്‍ വ്യാപകമായി ഭക്തജനങ്ങളുടെ ഇരുമുടിക്കെട്ടുകള്‍ തുറന്നു പരിശോധിക്കാനുള്ള സാധ്യതയുണ്ട്.
ഇന്നു രാവിലെ എട്ടു മണി മുതല്‍ നിലയ്ക്കലില്‍ നിന്ന് ഭക്തരെ കയറ്റിവിടും. മാധ്യമ പ്രതിനിധികളെ ഇന്നലെ രാത്രി നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് പോകാന്‍ പോലീസ് അനുവദിച്ചു.. പമ്പയില്‍ നിന്ന് ഭക്തരെ മല ചവിട്ടാന്‍ എപ്പോള്‍ അനുവദിക്കുമെന്ന് കൃത്യമായ സൂചനയില്ല. വൈകിട്ട് അഞ്ചു മണിക്കാണ് നട തുറക്കുന്നത്. ഇന്നലെ രാത്രി ഐജി എം.ആര്. അജിത് കുമാര്‍, സന്നിധാനത്തിന്റെ ചുമതലയുള്ള കൊല്ലം എസ്പി പി.കെ മധു എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.
സന്നിധാനത്ത് അസാധാരണമായ പോലീസ് സാന്നിധ്യമുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഇന്നലെ രാത്രി ഒന്‍പതു മണിക്ക് ശേഷം കൊടിമരച്ചുവട്ടില്‍നിന്ന് പോലീസിനെ താത്ക്കാലികമായി പതിനെട്ടാംപടിക്ക് താഴേക്ക് പിന്‍വലിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തലിന് ശേഷമായിരുന്നു ഈ നീക്കം.
എല്ലായിടത്തും വിലക്ക്
പത്തനംതിട്ട: നിത്യപൂജയുള്ള നിലയ്ക്കല്‍, പമ്പ ക്ഷേത്രങ്ങളിലും ഭക്തര്‍ക്ക് ഇന്നലെയും ആരാധനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ശനിയാഴ്ച മുതല്‍ വന്‍ തോതില്‍ പോലീസെത്തി പമ്പ പാതയില്‍ ഇലവുങ്കലിന് സമീപം ബാരിക്കേഡ് തീര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അട്ടത്തോട്, നിലയ്ക്കല്‍ പ്രദേശങ്ങളിലെ വനവാസികള്‍ അടക്കമുള്ള ജനങ്ങളും ദുരിതത്തിലായി.
മാധ്യമ പ്രവര്‍ത്തകരെ നിലയ്ക്കല്‍ ബേസ് ക്യാമ്പ് വരെ പ്രവേശിപ്പിക്കുമെന്ന് പറഞ്ഞ പോലീസ് പിന്നീട് നിലപാട് മാറ്റി അവരെയും ഇലവുങ്കലില്‍ തടഞ്ഞു. ഇന്നും ഇരുമുടിക്കെട്ടുമായി വരുന്ന ഭക്തരെ മാത്രം പമ്പയിലേക്ക് കടത്തിവിടാനാണ് തീരുമാനം. നിത്യപൂജയുള്ള പമ്പ ഗണപതി ക്ഷേത്രത്തിലും നിലയ്ക്കല്‍ മഹാദേവര്‍ ക്ഷേത്രത്തിലും ഭക്തര്‍ക്ക് ആരാധന നടത്തണമെങ്കില്‍ പോലീസ് സംവിധാനങ്ങള്‍ പിന്മാറുന്നതു വരെ കാത്തിരിക്കണമെന്നതാണ് സ്ഥിതി. പമ്പ ക്ഷേത്രത്തില്‍ ദിവസവും നിരവധി ഭക്തരാണ് ദര്‍ശനത്തിന് എത്താറ്.
വനവാസികളടക്കമുള്ള ഭക്തര്‍ നിത്യവും ദര്‍ശനം നടത്തുന്ന ക്ഷേത്രമാണ് നിലയ്ക്കലിലേത്. ഇവിടെയും ആരാധന നടത്താന്‍ ഭക്തര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യവും പോലീസ് നിഷേധിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അട്ടത്തോട് മേഖലയില്‍ അധിവസിക്കുന്നവരെയടക്കം പോലീസ് ചോദ്യം ചെയ്യുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: