പത്തനംതിട്ട: ചിത്തിര വിശേഷ പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരിയും ചേര്‍ന്ന് നട തുറന്ന് വിളക്ക് തെളിയിച്ചു.
ഇന്ന് പ്രത്യേക പൂജകള്‍ ഉണ്ടാവില്ല. നാളെ രാവിലെ അഞ്ചിന് നടതുറന്ന് നിര്‍മാല്യവും അഭിഷേകത്തിനും ശേഷം നെയ്യഭിഷേകം, ഉഷഃപൂജ, ഉച്ചപൂജ എന്നീ പതിവുപൂജകള്‍ ഉണ്ടാവും. കലശാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയവയും നടക്കും. അത്താഴപൂജയ്ക്കുശേഷം പത്തുമണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും.
മണ്ഡലമാസ പൂജകള്‍ക്കായി നവംബര്‍ 16-ന് വൈകിട്ട് നട തുറക്കും. അന്ന് ശബരിമല-മാളികപ്പുറങ്ങളിലേക്കുള്ള പുതിയ മേല്‍ശാന്തിമാരുടെ അവരോധന ചടങ്ങും നടക്കും. പുതിയ മേല്‍ശാന്തിമാര്‍ ആയിരിക്കും വൃശ്ചികം ഒന്നിന് നട തുറക്കുക.
അതീവസുരക്ഷ സന്നാഹങ്ങളാണ് ശബരിമലയില്‍ തയ്യാറാക്കിയിരിക്കുന്നത്. 20 കിലോമീറ്റര്‍ മുമ്പ് മുതല്‍ പൊലീസ് കാവല്‍ അതിശക്തം. ഇരുമുടിക്കെട്ടില്ലെങ്കില്‍ തടയുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പൊലീസ് അറിയിച്ചു. 20 കമാന്‍ഡോകളും 100 വനിതാ പൊലീസ് ഉദ്യോഗസ്ഥരും അടക്കം 2300 സുരക്ഷാഉദ്യോഗസ്ഥരെയാണ് സന്നിധാനത്ത് നിയമിച്ചത്. എഡിജിപി അനില്‍കാന്തിനാണ് സുരക്ഷാ മേല്‍നോട്ട ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: