മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം രണ്ടാം ഘട്ട സ്ഥലമെടുപ്പില്‍ 2009 ല്‍ പ്രഖ്യാപിച്ച പുനരധിവാസ തൊഴില്‍ പാക്കേജ് 9 വര്‍ഷം പിന്നിട്ടിട്ടും നടപ്പാക്കാത്തതില്‍ കുടുംബങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം. കുടുംബത്തില്‍ ഒരാള്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. രണ്ടാം ഘട്ടത്തില്‍ 123 വീടുകളാണ് വിമാനത്താവളത്തിനായി ഒഴിഞ്ഞു കൊടുത്തത്. അടുത്ത ഘട്ടത്തില്‍ 99 വീടുകളും ഉള്‍പ്പെടെ തുടക്കത്തില്‍ 225 വീടുകള്‍ ഏറ്റെടുത്തപ്പോള്‍ ഇതുവരെയായി കേവലം 29 കുടുംബങ്ങള്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കിയത്. 2010 മുതല്‍ അപേക്ഷിച്ച് വര്‍ഷങ്ങളായിട്ടും തൊഴില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പാക്കേജ് അട്ടിമറിച്ചെന്നും വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങളെ വഞ്ചിച്ചെന്നുമാരോപിച്ച് കണ്ണൂര്‍ വിമാനത്താവള പുനരധിവാസ ജനകീയ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ സമരം നടത്തിയതിനെ തുടര്‍ന്നാണ് 29 പേര്‍ക്ക് തൊഴില്‍ ലഭിച്ചത്. 14 പേരെ ജൂനിയര്‍ എക്സിക്യൂട്ടീവായും 8 പേരെ ബാഗേജ് സ്ക്രീനിംഗ് എക്സിക്യൂട്ടീവായും 7 പേരെ ഫയര്‍ ആന്റ് റസ്ക്യൂ ഓപ്പറേറ്റര്മാരായുമാണ് നിയമിച്ചിട്ടുള്ളത്.
വിമാനത്താവള നിര്‍മ്മാണ പ്രവര്‍ത്തനം മുതല്‍ കിയാലിനും അനുബന്ധവുമായി നൂറുകണക്കിന് ആള്‍ക്കാരെ താല്‍ക്കാലികമായി നിയമിച്ചപ്പോഴും കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളില്‍ നിന്ന് ഒരാളെപ്പോലും പരിഗണിച്ചിരുന്നില്ല. ഇപ്പാള്‍ താല്‍ക്കാലികക്കാരില്‍ മിക്കവരേയും വിവിധ സ്വാധീനങ്ങളാല്‍ സ്ഥിരപ്പെടുത്തിയപ്പോള്‍ അവശേഷിച്ചവരെ സ്ഥിരപ്പെടുത്തുവാനുള്ള നീക്കവും നടക്കുകയാണ്. ഈ വേളയിലും 196 കുടുംബങ്ങളെ തീര്‍ത്തും അവഗണിച്ചിരിക്കുകയാണ്. ഇവരെ പരിഗണിക്കാതെ ചില കുടുംബങ്ങളില്‍ ഒന്നില്‍ക്കൂടുതല്‍ പേര്‍ക്കും തൊഴില്‍ നല്‍കിയതായും പരാതിയുണ്ട്.
പാക്കേജ് പ്രഖ്യാപിച്ചതിന് ശേഷം 2010ല്‍ ആദ്യമായി വീട് ഏറ്റെടുക്കപ്പെട്ട ഒരു കുടുംബത്തിന് വ്യക്തമായ യോഗ്യത ഉണ്ടായിട്ടും തൊഴില്‍ ലഭ്യമായിട്ടില്ല. ഇന്റര്‍വ്യൂ എന്ന പേരില്‍ മാസങ്ങള്‍ക്ക് മുമ്പ് ചില കുടുംബങ്ങളില്‍ നിന്ന് അപേക്ഷ വാങ്ങിച്ചിരുന്നു. ഓരോ മാസവും ഈ മാസം 15ന് മുമ്പ് നിയമനക്കാര്ഡ് അയക്കും എന്ന പല്ലവി മാസങ്ങളായി കേട്ട് മടുത്തിരിക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. തൊഴില്‍ നിയമനം സംബന്ധിച്ച് ചില ഉദ്യോഗാര്‍ത്ഥികള്‍ കിയാലിന് നിവേദനം നല്‍കിയിട്ടും യാതൊരു മറുപടിയും ലഭിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ സ്വാധീനങ്ങളാല്‍ പലരേയും തിരുകിക്കയറ്റിയിട്ടും വിമാനത്താവള ഉദ്ഘാടനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പുനരധിവാസ കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാരായ കെ.കെ.ശൈലജ, ഇ.പി.ജയരാജന് എന്നിവര്‍ക്കും പരാതി നല്കുവാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: