പമ്പ: ശബരിമല ദര്‍ശനത്തിനായി കുടുംബസമേതം ചേര്‍ത്തല സ്വദേശിനിയായ യുവതി പമ്പയിലെത്തി. തനിക്ക് ശബരിമല ദര്‍ശനം നടത്താന്‍ സുരക്ഷയൊരുക്കണമെന്ന് 30 വയസുകാരിയായ യുവതി പമ്പ പോലീസ് സ്റ്റേഷനിലെത്തി ആവശ്യപ്പെട്ടു.
ചേര്‍ത്തല സ്വദേശിയായ അഞ്ജുവാണ് ഭര്‍ത്താവും രണ്ട് കുട്ടികളുമൊത്ത് ദര്‍ശനത്തിനായി പമ്പയില്‍ എത്തിയത്. സുരക്ഷ ആവശ്യപ്പെട്ട് സമീപിച്ച അഞ്ജുവിന്റെ പശ്ചാത്തലം പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
വൈകീട്ട് അഞ്ചരയോടെ കെ.എസ്.ആര്.ടി.സിയില്‍ പമ്പയില്‍ എത്തിയ ഇവര്‍ പൊലീസ് കണ്ട്രോള് റൂമില്‍ എത്തി ഉദ്യോഗസ്ഥരുമായി സംസാരിക്കുകയാണ്. യുവതിയുടെ ദര്‍ശനം സംബന്ധിച്ച കാര്യം ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയാണ്. ഒരു മണിക്കൂറിനകം തീരുമാനം എന്താണെന്ന് അറിയിക്കാമെന്ന് പൊലീസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.
അതേസമയം, ചിത്തിര ആട്ടതിരുനാള്‍ വിശേഷത്തിനായി ശബരിമല വൈകുന്നേരം 5 മണിയ്ക്ക് നടതുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്ബൂതിരിയും ചേര്‍ന്നാണ് ശ്രീകോവില്‍ നടതുറന്നത്. ശ്രീകോവിലില്‍ വിളക്ക് തെളിയിച്ച ശേഷം തന്ത്രി ഭക്തര്‍ക്ക് പ്രസാദമായ ഭസ്മം നല്കി.
നട തുറന്ന ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും തന്നെയില്ല. നാളെ രാവിലെ അഞ്ചിന് നടതുറന്ന് നിര്‍മാല്യവും അഭിഷേകത്തിനും ശേഷം നെയ്യഭിഷേകം, ഉഷഃപൂജ, ഉച്ചപൂജ എന്നീ പതിവുപൂജകള്‍ ഉണ്ടാവും. കലശാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയവയും നടക്കും. അത്താഴപൂജയ്ക്കുശേഷം പത്തുമണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: