ഹിന്ദു മഹാമണ്ഡല രൂപീകരണത്തിന് സമാനമായ സാഹചര്യമാണ് കേരളത്തില്‍ സംജാതമായിരിക്കുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഭക്തര്‍ക്കെതിരെ നടക്കുന്ന വേട്ടയാടല്‍, അന്പതുകളിലെ സംഭവങ്ങളാണ് ഓര്‍മ്മപ്പെടുത്തുന്നത്. അന്ന് ഹിന്ദുവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച സര്‍ക്കാരിനെതിരെ ഒരുമിച്ചു പോരാടാന്‍ മന്നത്തിനും ശങ്കറിനും കഴിഞ്ഞു. നായര്‍ സമുദായത്തിന്റെ പുരോഗതിക്കൊപ്പം ഹിന്ദു ഏകീകരണത്തിനായി പോരാടാന്‍ മന്നത്തിനായി. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് നല്‍കിവരുന്ന ധനസഹായം നിര്‍ത്തലാക്കാന്‍ വേണ്ടിയുള്ള പരിശ്രമങ്ങളെ ചെറുത്തു തോല്പിക്കാനും ഇവര്‍ക്കായി.
ക്ഷേത്രങ്ങള്‍ ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ ക്ഷേത്രങ്ങളിലെ വരുമാനം പതിനാറുകോടിയോളം വരും എന്നായിരുന്നു ശങ്കര്‍ നല്കിയ മറുപടി. കൊല്ലം ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള ഹിന്ദു ഏകീകരണത്തെ രാഷ്ട്രീയക്കാര്‍ ഭയന്നിരുന്നു. ഇന്നും ദേവസ്വം വിഷയത്തെ മുന്‍നിര്‍ത്തിയാണ് ഹൈന്ദവ ഐക്യം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹിന്ദു ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ ഹൈന്ദവ സംഘടനകള്‍ ഹിന്ദു മഹാ മണ്ഡലത്തിന്റെ മാതൃകയില്‍ സംഘടിക്കാന്‍ തയ്യാറാകണം. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ വാര്‍ഷികം ക്ഷേത്രഭരണം നേടിയെടുക്കാന്‍ വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ തുടക്കം കൂടിയാകണം.
പി.കെ. രാജഗോപാല്‍, ഇടക്കുളങ്ങര.
സ്കൂള്‍ യൂണിഫോം ഏകീകരിക്കാം
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം എന്ന ആശയം വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ടതാണ്. വ്യത്യസ്ത സാമ്പത്തിക നിലവാരമുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പരസ്പരം താരതമ്യം ചെയ്യുമ്പോള്‍ അവരിലുണ്ടാകാവുന്ന അപകര്‍ഷതാബോധം ഒഴിവാക്കുകയാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. നിലവില്‍ ഇതിനുള്ള പ്രധാന വെല്ലുവിളി, വ്യത്യസ്ത തരം യൂണിഫോമാണെന്നതാണ്. അതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും ഏകീകൃത യൂണിഫോം വേണം. തിരിച്ചറിയാന്‍ യൂണിഫോമില്‍ സ്കൂളിന്റെ പേരും ലോഗോയും പതിക്കുക, അല്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് എല്ലാകുട്ടികളും ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും വിഷയം ഗൗരവകരമായി പരിഗണികച്ചാല് അടുത്ത അധ്യായന വര്‍ഷം മുതല്‍ ഒരേ യൂണിഫോം പദ്ധതി നടപ്പാക്കാന്‍ കഴിയും.
എനോയ് സി, കൊല്ലം.
ചെകുത്താന്റെ വേദാന്തം
കേരളത്തിന് കമ്മ്യൂണിസം എന്ന കരാള ഹസ്തങ്ങളില്‍നിന്ന് മോചനം നേടാനുള്ള സമയമായി. കമ്മ്യൂണിസം ചെകുത്താന്റെ വേദാന്തമാണ്. നരകത്തിന്റെ പ്രത്യയശാസ്ത്രം. ചുവപ്പ് അപായത്തിന്റെ സൂചന. കമ്മ്യൂണിസം വിളഞ്ഞ നാടുകളിലൊക്കെ നരകതുല്യമായ അടിമത്വവും യാതനകളും പട്ടിണിയും അസമത്വവുമാണ് നിലനില്‍ക്കുന്നത്. നേതാക്കള്‍ക്ക് മണിമാളികകളും അണികള്‍ക്കുവേണ്ടി നിരത്തുകളില്‍ ബലികുടീരങ്ങളുമാണ്. ഇതാണ് കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ അടയാളങ്ങള്‍. ജനതയുടെ രക്തമൂറ്റി ബഹുസഹസ്രം കോടി രൂപയുടെ ആസ്തിയുണ്ടാക്കി പ്രഭുക്കന്മാരായവരാണ് നേതാക്കള്‍.
കര്‍ഷക തൊഴിലാളി എന്ന അടിസ്ഥാന തൊഴിലാളിവര്‍ഗ്ഗവും കാര്‍ഷികവൃത്തി എന്ന അടിസ്ഥാന ജീവനോപാധിയും കേരളത്തില്‍ മണ്മറഞ്ഞു. അവകാശത്തിന്റെ പേരില്‍ കൊടികുത്തി, കൊടിനാട്ടി ഉദ്പാദനശാലകളെല്ലാം തകര്‍ത്തെറിഞ്ഞ് നാമാവശേഷമാക്കി. ആശ്രമത്തൊഴിലാളി എന്ന പുതിയൊരുവര്ഗ്ഗം തന്നെ രൂപപ്പെട്ടുവരുന്നുണ്ട്. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണമെടുത്ത് അവാര്‍ഡായും സ്ഥാനമാനങ്ങളായും ചെല്ലും ചെലവും കൊടുത്ത് കുറെ സാഹിത്യ-സാംസ്കാരിക തൊഴിലാളികളെയും വളര്‍ത്തിയിട്ടുണ്ട്. ഇക്കൂട്ടര്‍ എഴുത്താണി ചലിപ്പിച്ചാല്‍ അവാര്‍ഡ് ഉറപ്പാണ്. കമ്മ്യൂണിസം കേരളത്തില്‍ നവോത്ഥാനത്തിന്റെ കണക്കുപട്ടികയില്‍ എന്തൊക്കെയുണ്ടെന്ന് ജനം അറിയുമാറ് സംവാദങ്ങള്‍ സംഘടിപ്പിക്കണം. നോക്കുകൂലി സംസ്കാരവും തൊഴിലാളി വര്‍ഗ ഗുണ്ടായിസവും കമ്മ്യൂണിസ്റ്റ് ദുഷ്പ്രഭുത്വവും മാത്രമാണ് ഇക്കൂട്ടര്‍ കേരള ജനതയ്ക്ക് നല്‍കിയിട്ടുള്ളത്. ജാതി, മത, വര്‍ഗ, വര്‍ണ്ണഭേദം വേണ്ട. എല്ലാം ഭാരതീയനില്‍ ലയിക്കട്ടെ.
വി.ആര്. മണികണ്ഠന്, മാറനല്ലൂര്‍, തിരുവനന്തപുരം
മാധ്യമവിലക്ക് ലജ്ജാകരം!
ശബരിമലയില്‍ മാധ്യമങ്ങളെ വിലക്കി. മാധ്യമങ്ങള്‍ക്ക് നിലയ്ക്കലിനപ്പുറത്തേക്ക് പ്രവശനമില്ല. ചിലതുകുറിക്കട്ടെ, ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. ലോകത്തെവിടെയുമുണ്ടാകുന്ന വാര്‍ത്തകള്‍ ജനങ്ങളെ അറിയിക്കുന്ന വലിയൊരുത്തരവാദിത്വമാണ് മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. ജീവന്‍പോലും പണയംവെച്ചാണ് ഇന്ന് ഓരോ പത്രപ്രവര്‍ത്തകനും ജോലി ചെയ്യുന്നത്. ശബരിമലയില്‍ 3000 പോലീസുകാരെ വിന്യസിച്ച് സര്‍ക്കാര്‍ ഭക്തരെ ഭയപ്പെടുത്തുകയല്ലേ? ശാന്തിതേടിയുള്ള യാത്രയും അയ്യപ്പഭക്തര്‍ക്ക് അശാന്തമാകുന്നുവോ? നിരോധനാജ്ഞ അത്യന്തം ലജ്ജാകരം! എവിടെ മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി ഘോരഘോരം വാദിക്കുന്നവര്‍? എവിടെ പോലീസ് ഭീകരതയെപ്പറ്റി പ്രസംഗിക്കുന്നവര്‍? ബുദ്ധിജീവികള്‍ മൗനവ്രതത്തിലോ? കലകള്‍കൊണ്ട് സമൃദ്ധമായ നാടിനെ കലാപ ഭൂമിയാക്കരുതേ.
ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍.
മന്ത്രി പിച്ചും പേയും പറയല്ലേ…
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി ജി. സുധാകരന് തന്ത്രിയെയും മേല്‍ശാന്തിമാരെയും പന്തളം രാജകുടുംബാംഗങ്ങളെയും വായില്‍ത്തോന്നിയതു പറഞ്ഞ് ആക്ഷേപിക്കുകയാണ്. ഇന്ന് ദേവസ്വം ബോര്‍ഡും സര്‍ക്കാരും കയ്യടക്കിയിരിക്കുന്ന മിക്ക ക്ഷേത്രങ്ങളും ഒരുകാലത്ത് നോക്കി നടത്തിയത് രാജകുടുംബാംഗങ്ങളും ക്ഷേത്രം ട്രസ്റ്റിമാരും തന്നെയാണ്. അത്തരം ക്ഷേത്രത്തിലെ തന്ത്രിമാരും മേല്‍ശാന്തിമാരും അടിവസ്ത്രം ധരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് മന്ത്രി സുധാകരന്.
തന്ത്രിമാരും മേല്‍ശാന്തിമാരും ട്രൗസറും ഷഡ്ഡിയും ധരിച്ചല്ല ക്ഷേത്രങ്ങളില്‍ പോകുന്നത്. വസ്ത്രധാരണത്തിനു താന്ത്രികമായ വിധിയുണ്ട്. ഏകവസ്ത്രമാണു വിധി. ഇണവസ്ത്രം (ഇരട്ടമുണ്ട്) കൊണ്ട് തറ്റുടുക്കും. കൗപീനത്തിന്റെയും ഉടുവസ്ത്രത്തിന്റെയും സ്ഥാനമാണ് ഇണമുണ്ടിന്. ഇതൊന്നും മനസ്സിലാക്കാതെ വിഡ്ഢിത്തം പുലമ്പുന്നത് ഒരു മന്ത്രിക്ക് ഭൂഷണമല്ല. മുഖ്യമന്ത്രിയും പറഞ്ഞു ഇതുപോലുള്ള ചില വിവരക്കേടുകള്‍. തന്ത്രിയും മേല്‍ശാന്തിമാരും അവിടെ ഒന്നുമല്ല എന്ന നിലയില്‍ പറയാനിടവന്നത് എങ്ങനെയെന്ന് അറിയുന്നില്ല.
ക്ഷേത്രങ്ങളുടെ താന്ത്രിക കാര്യങ്ങളുടെയും മന്ത്രവിഷയങ്ങളുടെയും പൂര്ണ്ണാധികാരി തന്ത്രിയാണ്. ക്ഷേത്രത്തിന്റെ ആഭ്യന്തര കാര്യങ്ങളുടെ വിധികര്‍ത്താവ് തന്ത്രി തന്നെയാണ്. അതിന് വിശ്വാസികളുടെയും ക്ഷേത്രം ട്രസ്റ്റിമാരുടെയും ഉപദേശങ്ങള്‍ കൂടി തന്ത്രി പരിഗണിക്കുന്നു. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി കലക്കവെള്ളത്തില്‍ മിന്‍പിടിക്കുന്ന സ്വഭാവം കാണിക്കരുത്. ശാന്തിക്കും സമാധാനത്തിനുമുള്ള കേന്ദ്രമാണു ക്ഷേത്രം എന്ന കാര്യം മറക്കാതിരിക്കുക. വിശ്വാസത്തെ വിശ്വാസത്തിന്റെ വഴിക്കുവിടുക.
എന്‍.കെ.ഇ. ചന്ദ്രശേഖരന്, തളിപ്പറമ്പ്
മലയാള സാഹിത്യത്തിന്റെ ഗതി
പരമഭക്തനും പൂര്‍ണ്ണ അദ്വൈതബ്രഹ്മജ്ഞാനിയുമായ തുഞ്ചത്താചാര്യന്റെ സംഭാവനകളെ സമാഹരിച്ചറിയാന് അദ്ദേഹത്തിന്റെ ഭക്തി-ജ്ഞാന-വൈരാഗ്യ രസപ്രദമായ കൃതികള്‍ മാത്രം നോക്കിയാല്‍ മതി. അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, ഹരിനാമകീര്‍ത്തനം, ശ്രീമദ്ഭാഗവത- ശ്രീമദ്മഹാഭാരത വ്യാഖ്യാനങ്ങള്‍ തുടങ്ങിയവ എടുത്തുനോക്കിയാല്‍ മാത്രം മതി അദ്ദേഹം ഇരുന്നിരുന്ന തലം. അദ്ദേഹം അദ്ദേഹത്തെതന്നെ ഈ കൃതികളിലൂടെ പറയാതെ പ്രതിഫലിപ്പിച്ചു കാണിക്കുകയായിരുന്നു. ഭരണാധികാരികളെ സംബന്ധിച്ച് എഴുത്തച്ഛന് മലയാള ഭാഷയുടെ പിതാവ് മാത്രമാണ്.
രണ്ടു ദിവസം മുന്‍പ് ഒരു വാര്‍ത്ത കണ്ടു. മലയാളത്തിനു നല്കിയ സമഗ്ര സംഭാവനകളെ മാനിച്ച് 2018ലെ എഴുത്തച്ഛന് പുരസ്കാരത്തിന് എം. മുകുന്ദന് അര്‍ഹനായെന്ന്. വൈശാഖന്, കെ. സച്ചിദാനന്ദന്, റാണി ജോര്‍ജ്, ഡോ.ജി. ബാലമോഹന് തമ്പി, ഡോ.സുനില്‍ പി. ഇളയിടം എന്നിവര്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയാണത്രെ എം. മുകുന്ദനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
ഇന്ന് മലയാളസാഹിത്യം എവിടെയാണെത്തിനില്ക്കുന്നതെന്നും ഏതു ദിശയിലേക്കാണ് ചലിച്ചുകൊണ്ടിരിക്കുന്നതെന്നും നമുക്കു വ്യക്തമായി അറിയാം.
ഒരു ‘കുടുംബ’ത്തിലെ കുറച്ചുപേര്‍ കൂടിയിരുന്നാലോചിച്ച് അവാര്‍ഡുകള്‍ അവര്‍ക്കിഷ്ടമുള്ള ഓരോ കുടുംബാംഗത്തിനു വീതിച്ചുകൊടുക്കുക, അവരുടെ പേരും ഫോട്ടോയുമൊക്കെ പത്ര-ദൃശ്യമാധ്യമങ്ങളിലൊക്കെ കൊടുത്ത് അതു പ്രസിദ്ധീകരിച്ചതുകണ്ട് ഉള്പ്പുളകിതരായിത്തീരുക. ആരാധനയോടുകൂടി ആദരിക്കുന്ന തുഞ്ചത്താചാര്യനെപ്പോലുള്ള മഹാത്മാക്കളെ ദയവായി വെറുതെ വിടുക.
യേശുക്രിസ്തുവിന് രണ്ടോ മൂന്നോ ദിവസമേ കുരിശില്‍ കിടക്കേണ്ടിവന്നുള്ളൂ. ദയവായി, ഈശ്വരതുല്യം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആത്മീയാചാര്യന്മാരെ ജന്മജന്മാന്തരങ്ങളായി ഇങ്ങനെ കുരിശില്‍ തറച്ചു കിടത്തരുത്. ഇനിയെങ്കിലും ഇത്തരം കാട്ടിക്കൂട്ട് അവാര്‍ഡുകളില്‍ നിന്ന് ആചാര്യന്മാരുടെ പേരെടുത്തു മാറ്റുക.
സുധാകരന് നെടുംപള്ളിയില്‍, തൃശ്ശൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: