കൊച്ചി: ശബരിമലയില്‍ നാമജപയജ്ഞത്തിനിടെ വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത പോലീസുകാരുടെ പേരു വിവരങ്ങളും ഇവര്‍ക്കെതിരെ സ്വീകരിച്ച നടപടികളും വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഡിജിപിക്ക് നിര്‍ദേശം നല്കി.
പോലീസുകാര്‍ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുന്നത് ഡ്യൂട്ടി നിര്‍വഹിക്കലല്ല. ശബരിമലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിലും ഗുണ്ടകളെ പിടിക്കുന്നതിലും ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. മറ്റുള്ളവരുടെ വസ്തുക്കള്‍ നശിപ്പിക്കാന്‍ പോലീസിന് അധികാരമില്ല. ഇത്തരക്കാര്‍ സര്‍വീസില്‍ തുടരാന്‍ അര്‍ഹരാണോയെന്ന് പരിശോധിക്കണം. ഇക്കാര്യത്തില്‍ പോലീസ് മേധാവി അന്വേഷണം നടത്തണം. ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടു.
ഹര്‍ജിക്കാര്‍ ഹാജരാക്കിയ ചിത്രങ്ങള്‍ പരിശോധിച്ച ശേഷമാണ് ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ എന്തു നടപടിയെടുത്തെന്ന് സ്റ്റേറ്റ് അറ്റോര്‍ണിയോട് കോടതി ആരാഞ്ഞു. ഡിജിപി ഇക്കാര്യം ഐജി മുഖേന പരിശോധിക്കുകയാണെന്നും തുടര്‍ നടപടിയുണ്ടാകുമെന്നും സ്റ്റേറ്റ് അറ്റോര്‍ണി മറുപടി നല്കി. അക്രമം നടത്തിയവരെ കണ്ടെത്താന്‍ പോലീസ് ഫോട്ടോയും വീഡിയോയും ഉപയോഗിച്ചതുപോലെ അക്രമം നടത്തിയ പോലീസുകാരെ കണ്ടെത്താന്‍ ഭക്തര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ വിനിയോഗിക്കാമെന്നും ഹൈക്കോടതി പറഞ്ഞൂ.
പോലീസ് നടപടി ശബരിമലയിലെ കൃത്യ നിര്‍വഹണത്തിന്റെ ഭാഗമല്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. പോലീസ് അതിക്രമങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് ദേവസ്വം ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം. പത്ത് ദിവസത്തിനു ശേഷം വീണ്ടും ഹര്‍ജികള്‍ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: