“കാക്കിയെ തോല്‍പ്പിച്ച കറുപ്പ്… ചിത്തിര ആട്ടവിശേഷത്തിന് ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തര്‍ കനത്ത പോലീസ് കാവല്‍ കടന്ന് ഇന്നലെ പമ്പയില്‍ നിന്ന് മലകയറിത്തുടങ്ങിയപ്പോള്‍. കാക്കിബൂട്ടുകള്‍ ആഞ്ഞു ചവിട്ടുന്ന ശബ്ദത്തെ തോല്‍പ്പിച്ചു കറുപ്പണിഞ്ഞവരുടെ ശരണമന്ത്രങ്ങള്‍”
സന്നിധാനം: സഹനത്തിന്റെ എല്ലാ അതിരുകളും ലംഘിക്കുന്നതരത്തില്‍ വിലക്കുകളും നിയന്ത്രണങ്ങളും ഉയര്‍ത്തി ശബരിമലയില്‍ പിണറായി വിജയന് സര്‍ക്കാര്‍ അയ്യപ്പഭക്തരോടു യുദ്ധം പ്രഖ്യാപിച്ചു. സന്നിധാനത്ത് ചരിത്രത്തിലിന്നോളം കണ്ടിട്ടില്ലാത്ത തരത്തില്‍, തന്ത്രിയേയും മേല്‍ശാന്തിമാരേയും തടങ്കലിലാക്കി, പോലീസിന്റെ തേര്‍വാഴ്ചയുടെ ഒരു ദിവസമാണ് കടന്നു പോയത്.
ചിത്തിര ആട്ടവിശേഷത്തിനു ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തരെ ഏതെല്ലാം തരത്തില്‍ ദുരിതത്തിലാക്കാമോ അതെല്ലാം പോലീസ് ചെയ്തു. നിലയ്ക്കല്‍ മുതല്‍ സോപാനം വരെ ഓരോ ചുവടുവെപ്പിലും പിണറായിയുടെ പോലീസ് സേന സൃഷ്ടിച്ച സംഘര്‍ഷഭരിത സാഹചര്യങ്ങളെ മുഴുവന്‍ അതിജീവിച്ച് ആയിരക്കണക്കിനു ഭക്തര്‍ സ്വാമി അയ്യപ്പനെ തൊഴുതു.
നിലയ്ക്കലില്‍ ശരണംവിളി പോലും വിലക്കി. വാഹനങ്ങള്‍ തടഞ്ഞിട്ട് ഇറക്കിവിട്ടപ്പോള്‍ അയ്യപ്പന്മാര് ശരണം വിളിച്ച് പമ്പയിലേക്കു നടന്നു. അതേസമയം സന്നിധാനത്ത് മാധ്യമങ്ങള്‍ക്ക് കടുത്ത വിലക്കായിരുന്നു. മാധ്യമങ്ങളുമായി സംസാരിക്കുന്നതില്‍ നിന്ന് തന്ത്രിയേയും മേല്‍ശാന്തിമാരേയും വിലക്കി. തന്ത്രിയുടെ മുറിക്കു പുറത്ത് പോലീസ് കാവല്‍ നിന്നു. മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ച് ആശയവിനിമയം പോലും തടഞ്ഞു. ചരിത്രത്തില്‍ ആദ്യമായി സന്നിധാനത്ത് വനിതാ പോലീസിനേയും വിന്യസിച്ചു.
വിരി വയ്ക്കാന്‍ അനുവദിക്കാതെയും തന്ത്രിയുടെ അനുഗ്രഹം വാങ്ങാനെത്തിയവരെപ്പോലും വിരട്ടി ഓടിച്ചും, നെയ്യഭിഷേക കൗണ്ടര്‍ അടച്ചും സ്ഥലം മാറ്റിയും പോലീസ് എല്ലാ തന്ത്രങ്ങളും പയറ്റി. ലോഡ്ജുകളും റൂമുകളും പൂട്ടി താക്കോല്‍ ഐജിതന്നെ സൂക്ഷിച്ചു. ഗേറ്റുകളുടെ താക്കോലും ദേവസ്വം ഉദ്യോഗസ്ഥരില്‍നിന്ന് ഐജി വാങ്ങി. അന്നദാന ഹാളിലേയ്ക്കും അയ്യപ്പസേവാ സമാജം, അയ്യപ്പ സേവാസംഘം എന്നിവയുടെ ഓഫീസുകളിലേക്കുമുള്ള വൈദ്യുതിയും കുടിവെള്ളവും വിഛേദിച്ചു.
ഇതെന്താ പാക്കിസ്ഥാന് അതിര്‍ത്തിയോ എന്നു വരെ അയ്യപ്പന്മാരെക്കൊണ്ടു ചോദിപ്പിച്ച തരത്തില്‍ ഇത്ര സന്നാഹങ്ങള്‍ ഒരുക്കിയിട്ടും പുണ്യപൂങ്കാവനത്തില്‍ ആചാരലംഘനമെന്ന പിണറായി വിജയന്റെ വാശി മാത്രം പൂവണിഞ്ഞില്ല. സന്ധ്യയോടെ ഒരു യുവതി സന്നിധാനത്തേക്ക് നീങ്ങാന്‍ അനുവാദം ചോദിച്ചു പമ്പയിലെത്തിയെങ്കിലും ദര്‍ശനത്തിനെത്തിയില്ല.
മൂവായിരത്തില്‍പ്പരം പോലീസുകാരെ ഉപയോഗിച്ച് പിണറായി സര്‍ക്കാര്‍ ഭക്തരെ വേട്ടയാടി. ഭക്തിയുടെ നിറവില്‍ ശരണമന്ത്രങ്ങള്‍ ഉയരുന്ന സന്നിധാനത്ത് ഇന്നലെ കേട്ടത് ആചാരങ്ങള്‍ സംരക്ഷിക്കാന്‍ മനമുരുകി നിറകണ്ണുകളോടെ അയ്യപ്പനാമം ഉരുവിട്ടുകൊണ്ടുള്ള ഭക്തരുടെ നിലവിളികളാണ്.
“അയ്യപ്പഭക്തര്‍ മല ചവിട്ടി തുടങ്ങിയപ്പോള്‍ പമ്പയില്‍ അണിനിരന്ന പോലീസ് സേന”
കണമലയില്‍നിന്ന് ഇന്നലെ രാവിലെ എട്ടര കഴിഞ്ഞാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. നിലയ്ക്കലില്‍ പാക് അതിര്‍ത്തിയിലെന്നപോലെ വാഹനങ്ങള്‍ തടഞ്ഞും യാത്രക്കാരെ താഴെയിറക്കിയും പരിശോധന നടത്തി. പവിത്രമായ ഇരുമുടിക്കെട്ടും തോള്‍സഞ്ചിയും തുറന്ന് പരിശോധിച്ചു. തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടു. പേരും ഫോണ്‍നമ്പരും അടക്കം ശേഖരിച്ചിട്ടുണ്ട്.
വൈകിട്ടോടെ സിപിഎം പ്രവര്‍ത്തകനായ ചേര്‍ത്തല സ്വദേശി അഭിലാഷും ഭാര്യ അഞ്ജുവും കുട്ടികളെയും കൂട്ടി പമ്പയിലെത്തി. ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ടു. വനിതകള്‍ അടക്കമുള്ള ഭക്തര്‍ ആചാരലംഘനത്തിനെതിരെ പമ്പ ഗണപതികോവിലിനു മുന്നില്‍ ഇരുന്നു ശരണംവിളിച്ചു പ്രതിഷേധിച്ചു.
ആചാരലംഘനത്തിന് ശ്രമിച്ചാല്‍ അപ്പോള്‍ നോക്കാം എന്നാണ് തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കിയത്. ദേവസ്വം അന്നദാന പന്തല്‍കൂടി പൂട്ടിയിട്ടതോടെ ആഹാരം പോലും കിട്ടാതെ ഭക്തര്‍ ആചാര സംരക്ഷണത്തിനായി സന്നിധാനത്ത് തുടരുകയാണ്.
എസ്പി മഞ്ജുനാഥ്- ആരാടാ നേതാവ്? ഭക്തരുടെ മറുപടി- അയ്യപ്പനാണ് നേതാവ്
രാവിലെ നിലയ്ക്കലെത്തിയ വാഹനങ്ങള്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയായിട്ടും കടത്തിവിടാതെ വന്നതോടെ അയ്യപ്പഭക്തര്‍ പൊരിവെയിലത്തു കാല്‍നടയായി പമ്പയിലേക്ക് തിരിച്ചു. നിങ്ങളുടെ നേതാവാരെടാ എന്നാക്രോശിച്ചാണ് എസ്പി മഞ്ജുനാഥ് ഭക്തരെ തടഞ്ഞത്. അയ്യപ്പനാണ് നേതാവെന്ന് പറഞ്ഞപ്പോള്‍ അസഭ്യവര്‍ഷവുമായി എത്തിയ എസ്പി ശരണം വിളിക്കുന്നത് വിലക്കി. ഭക്തര്‍ നിലത്തിരുന്ന് ശരണം വിളിച്ചതോടെയാണ് എസ്പി പിന്മാറിയത്.
തുടര്‍ന്ന് പമ്പയിലും കര്‍ശന പരിശോധനകള്‍ക്ക് ഭക്തര്‍ വിധേയരാകേണ്ടിവന്നു. കുഞ്ഞുമാളികപ്പുറങ്ങളുടെ വരെ ദേഹപരിശോധന നടത്തി. അവര്‍ക്ക് കഴിക്കാന്‍കൊണ്ടുവന്ന ആഹാരസാധനങ്ങള്‍ അടക്കം പരിശോധിച്ചു. പലരോടും ഇരുമുടിക്കെട്ട് അഴിക്കാന്‍ ആവശ്യപ്പെട്ടു. ഭക്തര്‍ പ്രതിഷേധിച്ചതോടെയാണ് പോലീസ് പിന്മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: