എരുമേലി: യാതൊരു മുന്നറിയിപ്പുമില്ലാതെ എരുമേലിയില്‍ അയ്യപ്പഭക്തരെ പോലീസ് തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് അയ്യപ്പഭക്തര്‍ റോഡ് ഉപരോധിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
എരുമേലി-പമ്പ തീര്‍ഥാടനപാതയില്‍ കരിങ്കല്ലുംമൂഴിയിലും, ദേവസ്വം ബോര്‍ഡ് പാര്‍ക്കിങ് മൈതാനങ്ങളിലുമായിരുന്നു പോലീസിന്റെ ആദ്യ നീക്കം. കരിങ്കല്ലുംമൂഴിയിലെത്തിയ അയ്യപ്പഭക്തരെയും, ക്ഷേത്രത്തിന് സമീപമുള്ള ദേവസ്വം പാര്‍ക്കിങ് മൈതാനങ്ങളില്‍ നിന്ന് ഇറങ്ങിവന്ന തീര്‍ഥാടകരുടെ വാഹനങ്ങളും തടഞ്ഞു. കാരണം ചോദിച്ച അയ്യപ്പഭക്തരോട് പോലീസുകാര്‍ അപമര്യാദയായി പെരുമാറി. ശബരിമലയ്ക്ക് പോകാന്‍ പറ്റില്ലെന്നും പറഞ്ഞു.
ഇതോടെയാണ് നൂറുകണക്കിന് അയ്യപ്പന്മാര് രണ്ടിടത്തും റോഡ് ഉപരോധിച്ചത്. പമ്പയ്ക്ക് പോകാന്‍ കെഎസ്ആര്‍ടിസിയും തയാറാകാതെ വന്നതില്‍ പ്രതിഷേധിച്ച് ഇവിടെയും അയ്യപ്പന്മാര് ബസ് സ്റ്റേഷന് ഉപരോധിച്ചു. ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് തീര്‍ഥാടകര്‍ക്ക് മുന്നില്‍ പോലീസ് കീഴടങ്ങി.
സംഘര്‍ഷമുണ്ടാക്കാനുള്ള പോലീസ് നീക്കത്തെ നൂറുകണക്കിന് അയ്യപ്പഭക്തര്‍ ശരണം വിളികളോടെയാണ് നേരിട്ടത്. തങ്ങളെ ശബരിമലയ്ക്ക് പോകാന്‍ അനുവദിച്ചില്ലെങ്കില്‍ മറ്റു വാഹനങ്ങളും കടന്നുപോകേണ്ടെന്ന് പറഞ്ഞ് ശരണംവിളിച്ച് റോഡ് ഉപരോധിച്ചതോടെ പോലീസും വെട്ടിലായി. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി. എസ്. മധുസൂദനന്, സിഐ ടി.ഡി. സുനില്‍കുമാര്‍, എസ്ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസെത്തി തീര്‍ഥാടകരുമായി ചര്‍ച്ച നടത്തി, വാഹനങ്ങള്‍ കടത്തിവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: