കൊച്ചി: ഒടുവില്‍ ബ്ലാസ്റ്റേഴ്സിന്റെ സമനിലക്കുരുക്കഴിച്ച് ബെംഗളൂരു എഫ്സി. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ മഞ്ഞപ്പടയുടെ മുന്നില്‍ കളിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സുനില്‍ ഛേത്രിയുടെ ടീം തകര്‍ത്തുവിട്ടു. അപരാജിതമായ അഞ്ച് മത്സരങ്ങള്‍ക്കുശേഷമായിരുന്നു സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോല്‍വി. ബെംഗളൂരുവിനായി സുനില്‍ ഛേത്രിയാണ് ആദ്യ ഗോള്‍ നേടിയത്. വിജയഗോള്‍ ക്രമരാവിച്ചിന്റെ സെല്‍ഫ് ഗോളും. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ നേടിയത് പെനാല്‍റ്റിയിലൂടെ സ്റ്റൊയാനോവിച്ച്. നിരവധി അവസരങ്ങള്‍, തുറന്ന അവസരങ്ങള്‍ പോലും തുലച്ചു കളഞ്ഞ ബ്ലാസ്റ്റേഴ്സ് അര്‍ഹിക്കുന്ന തോല്‍വിയാണ് ഇന്നലെ ഏറ്റുവാങ്ങിയത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തില്‍ ഇന്നലെ കാണികളും കുറവായിരുന്നു.
കഴിഞ്ഞ കളിയില്‍ ഇറങ്ങിയ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഡേവിഡ് ജെയിംസ് ഇന്നലെ ബ്ലാസ്റ്റേഴ്സിനെ കളത്തിലെത്തിച്ചത്. പ്രതിരോധത്തില്‍ മുഹമ്മദ് റാകിപിന് പകരം ലാല്‍റുവാത്താരയും മധ്യനിരയില്‍ പൊപ്ലാന്റിക്കിന് പകരം മലയാളി താരം പ്രശാന്തും ആദ്യ ഇലവനില്‍ ഇടം നേടി. കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ അതേ ടീമിനെ ബെംഗളൂരു നിലനിര്‍ത്തി.
കഴിഞ്ഞ കളിയിലെ പോലെ 4-1-4-1 ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് മൈാനത്ത് അണിനിരന്നത്. ബെംഗളൂരു മികുവിനെ ഏക സ്ട്രൈക്കറാക്കി 4-2-3-1 രീതിയിലും. കളിയുടെ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സി പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. മൂന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് നല്ലൊരു അവസരം ലഭിച്ചു. ഇടതുവിംഗില്‍ക്കൂടി പന്തുമായി മുന്നേറിയ ശേഷം പ്രശാന്ത് ബോക്സിലേക്ക് നല്കിയ ക്രോസ് സി.കെ. വിനീത് പുറത്തേക്കടിച്ചുകളഞ്ഞു. ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഒന്ന് വിറച്ചു. ബോക്സിലേക്ക് മികുവിനെ ലക്ഷ്യമാക്കി വന്ന ക്രോസ് ലാല്‍റുവാത്തര നല്ലൊരു ഹെഡ്ഡറിലൂടെ രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ മറ്റൊരു അവസരം കൂടി ബെംഗളൂരുവിന്. ഡെമാസ് ഡെല്‍ഗാഡോയുടെ പാസ് പര്ട്ടാലുവിന്. പര്‍ട്ടാലു പന്ത് പിടിച്ചെടുത്ത് ഷോട്ട് ഉതിര്‍ത്തെങ്കിലും പന്ത് ബ്ലാസ്റ്റേഴ്സ് ഗോളി നവീന്‍കുമാര്‍ കയ്യിലൊതുക്കി. അടുത്ത മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്് ലഭിച്ച അവസരവും മുതലാക്കാനായില്ല. സമദ് ബോക്സിലേക്ക് തള്ളിനല്‍കിയ പന്ത് സ്റ്റൊയാനോവിച്ച് കലില്‍ കുരുക്കുന്നതിന് മുമ്പ് ബെംഗളൂരു ഗോളി കയ്യിലൊതുക്കി. 17-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധം പൊളിച്ച് ബെംഗളൂരു ലീഡ് നേടി. മികുവും സുനില്‍ ഛേത്രിയും ചേര്‍ന്ന് തുടര്‍ച്ചയായി ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കിയശേഷമായിരുന്നു ഗോള്‍. ഇരുവരും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ മികവു ബോക്സിലേക്ക് മറിച്ചുനല്‍കിയ പന്ത് ഓടിപ്പിടിച്ച ഛേത്രി ജിംഗാനെ ഓടിത്തോല്പ്പിച്ചശേഷം വലയിലേക്ക് നിറയൊഴിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് ഗോളി നവീന്‍ കുമാറിന് മറുപടിയുണ്ടായില്ല (1-0). പിന്നീട് ബ്ലാസ്റ്റേഴ്സ് തിരമാല കണക്കെ മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചു.
മൂന്നുമിനിറ്റിനുശേഷം ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചെന്നുതോന്നിച്ചെങ്കിലും ദുംഗലിന്റെ ഷോട്ട് നെറ്റിന്റെ സൈഡിലേക്കായിരുന്നു. വിനീതിലൂടെ തുടങ്ങിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് ബോക്സിലേക്ക്. എന്നാല്‍ ഓടിയെത്തിയ സ്റ്റൊയാനോവിച്ച് കാലുനീട്ടിയെങ്കിലും കണക്ട് ചെയ്യാനായില്ല. പന്ത് കിട്ടിയത് ദുംഗലിന്. പന്ത് നിയന്ത്രിച്ച് ഷോട്ട് ഉതിര്‍ക്കാന്‍ സമയം കിട്ടാതിരുന്ന ദുംഗല്‍ ഇടംകാലുകൊണ്ട് വലയിലേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലൂം പന്ത് നെറ്റിന്റെ സൈഡിലാണ് പതിച്ചത്. രണ്ട് മിനിറ്റിനുശേഷം പ്രശാന്തിന്റെ മറ്റൊരു ഷോട്ട് ബെംഗളൂരു ഗോളി ഗുര്‍പ്രീത് സിങ് സന്ധു ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 30-ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തി. പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. പന്തുമായി ബോക്സിലേക്ക് കുതിച്ച സഹല്‍ അബ്ദുള്‍ സമദിനെ നിഷു കുമാര്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്തത് സ്റ്റൊയാനോവിച്ച്. സ്റ്റൊയാനോവിച്ചിന്റെ കിടിലന്‍ കിക്ക് ക്രോസ് ബാറിലിടിച്ചശേഷം വലയില്‍ കയറുകയായിരുന്നു. ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ദുംഗലിന് ലഭിച്ച അവസരം ബെംഗളുരു ഗോളി രക്ഷപ്പെടുത്തി. ഇടവേളയ്ക്ക് തൊട്ടുമുന്‍പ് ഫ്ളഡ്ലൈറ്റുകളില്‍ പകുതിയും മിഴിയടച്ചു.
ഇടവേളക്കുശേഷം 35 മിനിറ്റിലേറെ കഴിഞ്ഞാണ് രണ്ടാം പകുതി ആരംഭിച്ചത്. 47-ാം ദുംഗല്‍ മിനിറ്റില്‍ ഇടതുവിംഗിലൂടെ മുന്നേറിയശേഷം പ്രശാന്തിന് ക്രോസ്. വലതുവിംഗില്‍ ബോക്സിന് പുറത്തുവച്ച് ക്രോസ് സ്വീകരിച്ച പ്രശാന്ത് പോസ്റ്റിന് മുന്നിലേക്ക് മറിച്ചുനല്കേണ്ടതിനു പകരം വലയിലേക്ക് അടിച്ചത് ഗോളി കയ്യിലൊതുക്കി.. 55-ാം മിനിറ്റില്‍ ബെംഗളൂരു ലീഡ് നേടിയെന്ന് തോന്നിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോളി അവര്‍ക്ക് മുന്നില്‍ വലങ്ങുതടിയായി. ഇടതുവിംഗില്‍ക്കൂടി പന്തുമായി മുന്നേറിയ മികു ബോക്സിലേക്ക് നല്കിയ ക്രോസ് ഉദാന്ത സിങ് പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോളി നവീന്‍ കുമാര്‍ ഉജ്ജ്വലമായി രക്ഷപ്പെടുത്തി. അധികം കഴിയും മുന്‍പേ ഉദാന്ത സിങിനെ പിന്‍ലിച്ച് ബെംഗളൂരു കെവിന് ലൂയിസിനെയും ബ്ലാസ്റ്റേഴ്സ് സഹല്‍ അബ്ദുള്‍ സമദിനു കറേജ് പെക്കൂസനും ദുംഗലിനു പകരം നര്‍സാരിയെയും ഇറക്കി. അധികം കഴിയും മുന്‍പ് മറ്റൊരു അവസരം ലഭിച്ചതും മുതലാക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. പെക്കൂസണ് നല്കിയ പന്തുമായി ബോക്സില്‍ പ്രവേശിച്ച സ്റ്റൊയാനോവിച്ച് നല്കിയ അളന്നുമുറിച്ച ക്രോസിന് തലവെക്കാന്‍ വിനീത് ഉയര്‍ന്നുചാടിയെങ്കിലും കണക്ട് കഴിഞ്ഞില്ല. 75-ാം മിനിറ്റില്‍ ലഭിച്ച അവസരവും വിനീത് നഷ്ടപ്പെടുത്തി. അധികം കഴിയുന്നതിന് മുന്‍പ് മത്സരത്തിലെ ഏറ്റവും മികച്ച സുവര്‍ണാവസരവും വിനീത് നഷ്ടപ്പെടുത്തുന്നതിന് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. 81-ാം മിനിറ്റില്‍ ബെംഗളുരു സെല്‍ഫ് ഗോളിലൂടെ ലീഡ് നേടി. പന്തുമായി ബോക്സിനുള്ളില്‍ കടന്ന മികവു പോസ്റ്റിന് മുന്നിലേക്ക് നല്കിയ പാസ് ഹെര്‍ണാണ്ടസ് വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോളി രക്ഷപ്പെടുത്തി. എന്നാല്‍ റീബൗണ്ട് പന്ത് ക്രമരാവിച്ചിന്റെ ദേഹത്തുതട്ടി വലയില്‍ കയറുകയായിരുന്നു (2-1). ഇതോടെ താളം തെറ്റിയ ബ്ലാസ്റ്റേഴ്സ് പിന്നീട് ഗോള്‍ വഴങ്ങാതെ രക്ഷപ്പെടുകയായിരുന്നു. നവംബര്‍ 11ന് എഫ്സി ഗോവയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. കൊച്ചിയിലാണ് കളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: