കൊച്ചി: ഇന്ത്യാവിഭജനത്തിന് ഉത്തരവാദി ഗാന്ധിയോ ജിന്നയോ അല്ല നെഹ്റുവായിരുന്നെന്ന് വി. കല്യാണം. ഗാന്ധിജിയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാന്ധിജിയുടെ 150 ജന്മവാര്ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു കല്യാണം.
ഗാന്ധിക്ക് ജിന്നയെ പ്രധാനമന്ത്രിയാക്കാനായിരുന്നു താത്പര്യം. പക്ഷേ, നെഹ്റുവിന് ഭരണക്കൊതിയുണ്ടായിരുന്നു. അങ്ങനെയാണ് വിഭജനമുണ്ടായത്. അതുകൊണ്ട് കശ്മീര്‍ പ്രശ്നമുണ്ടായി. അരുണാചലിലും മറ്റ് അതിര്‍ത്തികളിലും കുഴപ്പങ്ങളുണ്ടായി, കല്യാണം പറഞ്ഞു.
നെഹ്റു അഴിമതിക്കാരനല്ലായിരുന്നു. പക്ഷേ, അഴിമതിക്ക് സഹായിച്ചു. ഒരു എംപി, അഴിമതിക്കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അത്തരം ചെറിയ അഴിമതികളൊന്നും കാര്യമാക്കേണ്ടെന്ന് നെഹ്റു പറഞ്ഞത് ഞാന്‍ നേരിട്ട് കേട്ടതാണ്, കല്യാണം പറഞ്ഞു.
ബാബറിനെപ്പോലെ കുടുംബവാഴ്ചയ്ക്ക് തുടക്കം കുറിച്ചത് നെഹ്റുവാണ്. മകള്‍ ഇന്ദിരയെ പിന്തുടര്ച്ചാവകാശി പോലെയാക്കിയെന്ന് കല്യാണം കുറ്റപ്പെടുത്തി. ഗാന്ധിയെ വധിച്ച ഗോദ്സെ ചെയ്തത് നല്ലകാര്യമാണെന്ന് കല്യാണം പറഞ്ഞു. രാജ്യവിഭജനത്തോടെയുള്ള സ്വാതന്ത്ര്യം, കോണ്‍ഗ്രസിന്റെ ഭരണം, പോക്ക് ഇതിലെല്ലാം ഗാന്ധിജി എറെ ദുഃഖിതനായിരുന്നു. ആ ദുഃഖത്തില്‍നിന്ന് മോചനം കൊടുക്കുകയായിരുന്നു ഗോദ്സെ, കല്യാണം പറഞ്ഞു.
ഡോ. ഗോപിനാഥ് പനങ്ങാട് അധ്യക്ഷനായി. ഡോ.എം.സി. ദിലീപ്കുമാര്, അഡ്വ.ടി.പി.എം. ഇബ്രാഹിം ഖാന്, ഡോ.ടി.എസ്. ജോയ്, ഡോ. ട്വിന്‍സി വര്‍ഗീസ് സംസാരിച്ചു. കെ.എന്‍. ദേവകുമാര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: